സെറ്റ് മുണ്ടിലും കസവു സാരിയിലും തിളങ്ങി; മലയാളി മങ്കയായി സിന്ധു
Mail This Article
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശ്രീപത്മനാഭനു മുൻപിൽ മലയാളി മങ്കയായിത്തന്നെ നടന്നെത്തണമെന്നു നിർബന്ധമുണ്ടായിരുന്നു പി.വി. സിന്ധുവിന്. ലോക ബാഡ്‌മിന്റൻ വേദിയിൽ ഇന്ത്യയെ പൊന്നണിയിച്ച താരം തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശനത്തനെത്തിയപ്പോൾ അണിഞ്ഞതു വെള്ളിക്കസവും പച്ചക്കരയുമുള്ള സെറ്റുമുണ്ട്. കേരള കൈത്തറിയുടെ അഭിമാനമായ ബാലരാമപുരത്തെ തറിയിൽ സിന്ധുവിനുള്ള സെറ്റുമുണ്ട് നെയ്തെടുത്തത് മാസ്റ്റർ വീവർ രവീന്ദ്രനാണ്.
പിന്നീടുള്ള വേദിയില്‍ സിന്ധു അണിഞ്ഞതു കേരള കസവുസാരി. പ്രളയക്കെടുതിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ ചേന്ദമംഗലത്തെ തറികളിൽ ഒരുക്കിയ സ്വർണക്കസവുള്ള സാരിയായിരുന്നു അത്. പറവൂർ ഹാൻഡ്‌ലൂം വീവേഴ്സ് കോ– ഓപറേറ്റീവ് സൊസൈറ്റി 3428ലെ മാസ്റ്റർ വീവർ പി.സി. മോഹനനാണ് അഴകേറിയ ജക്വാർഡ് സാരി നെയ്തെടുത്തത്.
വൈകിട്ടു പൗര സ്വീകരണച്ചടങ്ങിൽ മാത്രമാണു കസവു വിട്ടൊരു വേഷത്തിലേക്കു സിന്ധു ചുവടുവച്ചത്. അപ്പോഴും ഹാൻഡ്‌ലൂമിനോടുള്ള പ്രിയം സിന്ധു മാറ്റിനിർത്തിയില്ല.
കന്റംപ്രറി ഫാഷൻ രംഗത്തു ശ്രദ്ധേയനായ ഡിസൈനർ ഗൗരവ് ജയ് ഗുപ്തയുടെ ഹാൻഡ്‌വോവൺ സ്‌ലിറ്റ് ഡ്രസും ഹാൻഡ്‌ലൂം ട്രൗസേഴ്സുമാണ് സിന്ധു ധരിച്ചത്. എൻജിനീയേഡ് ഒപ്റ്റിക്കൽ ഇല്യൂഷൻ സാറ്റിൻ തുണിത്തരമാണ് ഗൗരവ് ജയ് ഗുപ്തയുടെ വസ്ത്രത്തിന്റെ പ്രത്യേകത.
കേരള കൈത്തറിക്കു കൂടുതൽ ശ്രദ്ധനേടാൻ സിന്ധുവിന്റെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞതായി ഇതിനു പിന്നണിയിൽ പ്രവർത്തിച്ച തിരുവനന്തപുരം വീവേഴ്സ് വില്ലേജ് സംരംഭകയും ഡിസൈനറുമായ ശോഭ വിശ്വനാഥും ഫാഷൻ കൺസൽട്ടന്റും സേവ് ദ് ലൂം കൂട്ടായ്മയുടെ അമരക്കാരനുമായ രമേഷ് മേനോനും പറഞ്ഞു.
സാരികൾ ഡിസൈൻ ചെയ്തതും സിന്ധുവിനെ സ്റ്റൈൽ ചെയ്തതും ശോഭ വിശ്വനാഥാണ്.