മിസ് കേരള ഫൈനൽ ഡിസംബർ 12ന്
Mail This Article
മലയാളത്തിന്റെ സൗന്ദര്യ റാണിയാരെന്ന് ഡിസംബർ 12ന് അറിയാം. കേരളത്തിലും പുറത്തുമുള്ള 22 പേരടങ്ങുന്ന പെൺകുട്ടികളുടെ അന്തിമ പട്ടിക തയാറായിക്കഴിഞ്ഞു. ഇവരില്‍ ഒരാൾ ആയിരിക്കും കേരളം കാത്തിരിക്കുന്ന ആ മലയാളി സുന്ദരി. സ്വയംവര സില്‍ക്ക്സ് – ഇംപ്രസാരിയോ മിസ് കേരള മത്സരം ഇത് 20ാം വർഷമാണെന്ന പ്രത്യേകത കൂടിയുണ്ട്. ഡിജിറ്റൽ ഓഡിഷൻ വഴിയാണ് മത്സരാർഥികളെ തിരഞ്ഞെടുത്തത്.
ടിക് ടോക്ക്, ഇൻസ്റ്റഗ്രാം പോലെയുള്ള ആപ് വഴി മൽസരാർഥികളിലേയ്ക്കെത്തിയത് എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. കേരളത്തിനകത്തും പുറത്ത് നിന്നുമുള്ള 500 എന്‍ട്രികളില്‍ നിന്ന് അര്‍ഹരായ 300 പേരെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തു. മത്സരാര്‍ത്ഥികള്‍ക്ക് ഏഴ് ടാസ്ക്കുകളാണ് ഈ ഘട്ടത്തിൽ നല്‍കിയിരുന്നത്. ഇതില്‍ നിന്ന് 100 പേരെ തിരഞ്ഞെടുത്തു. ഈ മത്സരാര്‍ത്ഥികള്‍ക്ക് മിസ് കേരളയുടെ ഫൈനല്‍ 100 എന്ന ടാഗിനൊപ്പം മിസ് കേരള ഡിജിറ്റല്‍ സ്റ്റാര്‍സ് എന്ന അംഗീകാരവും നല്‍കി. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ടാസ്ക്കുകള്‍ ടിക്ക് ടോക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പോസ്റ്റ് ചെയ്തിരുന്നത്.
രണ്ടാംഘട്ട ഓഡിഷനില്‍ ആറ് ടാസ്ക്കുകള്‍ നല്‍കിയിരുന്നു. ഹ്രസ്വ വിഡിയോകള്‍ നിര്‍മ്മിച്ച് മത്സരാര്‍ത്ഥികളുടെ കഴിവും സര്‍ഗ്ഗാത്മകതയും ഒരു വലിയ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ടിക്ടോക്കിലൂടെ ലഭിച്ചത്. ഒറിജിനല്‍ കണ്ടന്‍റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും മിസ് കേരള വേദിയിലൂടെ ടിക് ടോക്ക് സ്റ്റാറാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മിസ് കേരളയുടെ സോഷ്യല്‍ മീഡിയ പാര്‍ട്ണറാണ് ടിക്ക് ടോക്ക്. ഫൈനല്‍ ഓഡിഷനിലെ ടാസ്ക്കുകളിൽ നിന്നാണ് 22 മത്സരാര്‍ത്ഥികളെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തത്. ഫൈനല്‍ ഓഡിഷനില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി ഐ.പി.എസ് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിച്ചു.
ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 22 മത്സരാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 6 മുതല്‍ ക്യാറ്റ് വാക്ക് പരിശീലനവും ഇമേജ് സ്റൈലിങ്ങും വ്യക്തിജീവിതത്തില്‍ പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ചുള്ള സെഷനുകളും നൽകുന്നുണ്ട്. തങ്ങളുടേതായ മേഖലകളില്‍ പ്രാവീണ്യം നേടിയ നൂതന്‍ മനോഹര്‍, റോഷനും സംഘവും, രാജീവ് അമ്പാട്ട് മേനോന്‍, ജിയോഫി മാത്യു, വിപിന്‍ റോള്‍ഡന്‍റ്, പ്രിയങ്ക ഷാ എന്നിവരുടെ പ്രചോദനമാകുന്ന സെഷനുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഗ്രൂമിംഗ് സെഷന്‍റെ രണ്ടാം ദിവസം മിസ് കേരളയുടെ ടാലന്‍റ് പാര്‍ട്ണറായ ബിഗ്ഷോട്ട് ബ്രദേഴ്സിന്‍റെ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരുന്നു. മത്സരാര്‍ത്ഥികളുടെ പോര്‍ട്ട്ഫോളിയോ ജിന്‍സണ്‍ എബ്രഹാം ഷൂട്ട് ചെയ്യുകയും ഫാഷന്‍ സ്റ്റൈലിഷ് ജിഷാജ് ഷംസുദ്ദീന്‍ സ്റ്റൈല്‍ ചെയ്യുകയും ചെയ്തു.
ഫൈനലില്‍ മൂന്ന് റൗണ്ടുകളാണ് ഉള്ളത്. മൂന്ന് റൗണ്ടിലും വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ് മത്സരാര്‍ത്ഥികള്‍ എത്തുന്നത്. ആദ്യറൗണ്ടായ സെല്‍ഫ് ഇന്‍ട്രൊഡക്ഷനില്‍ ഔട്ട്ഫിറ്റ് പാര്‍ട്ണറായ അഹം ബൊട്ടീക്ക് ഡിസൈന്‍ ചെയ്ത കണ്ടംപററി സ്റ്റൈല്‍ ഔട്ട്ഫിറ്റുകളാണ് മത്സരാര്‍ത്ഥികള്‍ ധരിക്കുന്നത്. രണ്ടാമത്തെ റൗണ്ടില്‍ വിധികര്‍ത്താക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മത്സരാര്‍ത്ഥികള്‍ ഉത്തരം പറയണം. ഇതില്‍ മത്സരാര്‍ത്ഥികള്‍ ഫാഷന്‍ സ്റ്റൈലിഷ് ജിഷാദ് ഷംസുദ്ദീന്‍ ഡിസൈന്‍ ചെയ്ത ഗൗണാണ് ധരിക്കേണ്ടത്. മൂന്നാമത്തെ റൗണ്ട് ഒരു മിനിട്ടുള്ള ചോദ്യോത്തരവേളയാണ് ഓട്ട്ഫിറ്റ് പാര്‍ട്ണറായ ബ്ലോക്ക്സ് ആന്‍ഡ് പ്രിന്‍റ് ഡിസൈന്‍ ചെയ്യുന്ന സാരിയാണ് മത്സരാര്‍ത്ഥികള്‍ ഈ സെഷനില്‍ ധരിക്കുന്നത്.
ടൈറ്റില്‍ വിജയികളെ കണ്ടെത്തുന്നത് പ്രഗത്ഭരായ ഒമ്പത് വിധികര്‍ത്താക്കളായിരിക്കും. മിസ് കേരള 2019 ടൈറ്റില്‍ വിന്നര്‍, ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് എന്നിങ്ങനെ മൂന്ന് പേരാണ് കിരീടങ്ങള്‍ അണിയുന്നത്. ഇത് കൂടാതെ മറ്റ് ടൈറ്റിലുകളും അനൗണ്‍സ് ചെയ്യും. ഡിസംബര്‍ 12 ന് വൈകീട്ട് 6.30 ന് കൊച്ചി ലെ മെറിഡിയനില്‍ വെച്ചായിരിക്കും മിസ് കേരള ഗ്രാന്‍ഡ് ഫിനാലെ മത്സരം സംഘടിപ്പിക്കുന്നത്.