ADVERTISEMENT

നല്ല പട്ടുസാരി വാങ്ങാൻ ഒരുങ്ങുന്നവരും സാരികൾ വെറുതെ കണ്ട് ആസ്വദിക്കുന്നവരും കണ്ണുകൾ കങ്കണയ്ക്കായി മാറ്റിവയ്ക്കൂ. അതിമനോഹരമായ സാരി ചിത്രങ്ങൾ പങ്കുവച്ച് സാരിപ്രേമികളുടെ കണ്ണിനും കരളിനും വിരുന്നൊരുക്കുകയാണ് കങ്കണ റനൗട്ട്. പുതിയ ബഹുഭാഷാ ചിത്രം ‘തലൈവി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കായി താരം തിരഞ്ഞെടുക്കുന്നതു മനോഹരമായ സാരികളാണ്. പതിനായിരത്തിലേറെ സാരികൾ സ്വന്തമായുണ്ടായിരുന്ന തമിഴ്നാടിന്റെ സ്വന്തം ‘പുരട്ചി തലൈവി’യുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടി കങ്കണയെത്തുന്നത് സാരികൾ മാത്രം ധരിച്ചാണെന്നതും പ്രത്യേകതയാണ്. ചടങ്ങുകളിലേക്ക് ധരിക്കുന്ന ഓരോ സാരിയുമായും ബന്ധപ്പെട്ട പ്രത്യേകതകളും ഓർമകളും കൂടി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട് താരം. 

kangana-ranaut-1

തലൈവിയുടെ പ്രമോഷനു തുടക്കമിട്ട് താരസുന്ദരി ആദ്യമെത്തിയത് ചെന്നൈയിലെ ഡോ. ജെ. ജയലളിത സ്മാരകത്തിലാണ്. അന്നുടുത്തത് ഗോൾഡൻ, ഫ്യൂഷിയ പിങ്ക് ബോർഡറുള്ള ഓറഞ്ച് നിറത്തിലുള്ള പരമ്പരാഗത കൈത്തറിസാരി. തമിഴ്പെൺകൊടിയെപ്പോലെ മുല്ലപ്പൂ ചൂടിയെത്തിയ കങ്കണയുടെ സാരിലുക്കിൽ ശ്രദ്ധനേടിയത് ലാളിത്യത്തിനൊപ്പം ഇഴചേർന്ന പ്രൗഡി.

ഹൈദരബാദിലെ തലൈവി പ്രമോഷൻ ചടങ്ങിൽ സാരിയിൽ വ്യത്യസ്തമായ ‘സ്‌ലീക്ക്’ ലുക്കിലാണ് കങ്കണയെത്തിയത്. ഇത്തവണ തിരഞ്ഞെടുത്ത തത്തപ്പച്ച നിറത്തിലുള്ള ഡിസൈനർ സാരിയൊരുക്കിയത് ബോളിവുഡിന്റെ സ്വന്തം സബ്യസാചി മുഖർജി. സാരിയുടെ നിറത്തിലുള്ള സ്‌ലീവ്‌ലെസ് ബ്ലൗസും ആഭരണങ്ങൾ ഒഴിവാക്കിയുള്ള സിംപിൾ ലുക്കും താരത്തിന്റെ ഭംഗിയേറ്റി.

kangana-ranaut-6

ദേശീയ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ധരിക്കാനായി പ്രത്യേകം തയാറാക്കിയ സാരിയും ആഭരണങ്ങളും അണിയാൻ ഇനിയും കാത്തിരിക്കാനാകില്ല എന്ന അടിക്കുറിപ്പോടെയാണ് ഓഫ്‌വൈറ്റ് കാഞ്ചീപുരം സാരിയും മരതകക്കല്ലുകൾ പതിച്ച ചോക്കറും ധരിച്ച ചിത്രം കങ്കണ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കോവിഡ് സാഹചര്യം മൂലം ദേശീയ അവാർഡ്ദാനച്ചടങ്ങ് അനിശ്ചിതമായി നീണ്ടുപോകുന്നതിനാൽ ആ സാരിയും ആഭരണങ്ങളും തലൈവി പ്രമോഷനായി ഉപയോഗപ്പെടുത്തുകയായിരുന്നു താരം. കങ്കണയുടെ നാലാമത് ദേശീയ പുരസ്കാരചടങ്ങിലേക്കായാണ് അതിസുന്ദരമായ ആ സാരിയൊരുക്കിയത്.

kangana-ranaut-13

തലൈവിയുടെ പ്രമോഷനായി സ്വകാര്യ ചാനലിലെ  ടോക് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ കങ്കണ ധരിച്ചത് തന്റെ സ്വകാര്യ ശേഖരത്തിലുള്ള സാരികളിലൊന്നാണ്. സ്വർണമഞ്ഞ നിറത്തിലുള്ള ഈ കാഞ്ചീപുരം സാരി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. സഹോദരി രംഗോലിക്കൊപ്പം ഫാഷൻ ട്വിന്നിങ് ചെയ്യാനായി ഒരുപോലെയുള്ള രണ്ടു സാരികളാണ് വാങ്ങിയതെന്നും പക്ഷേ ഒരുമിച്ച് സാരിയുടുക്കാനുള്ള അവസരം ലഭിച്ചില്ലെന്നും തനിക്കു മുമ്പ രംഗോലി അതു ധരിച്ചുകഴിഞ്ഞെന്നും കൂടി കങ്കണ കുറിച്ചു.

kangana-ranaut-4

തമിഴ്നാടിന്റെ സ്വന്തം പുരട്ചി തലൈവി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ സംവിധാനം ചെയ്യുന്നത് എ.എൽ. വിജയ് ആണ്. സാരിയുടെ വലിയൊരുശേഖരം സ്വന്തമായുണ്ടായിരുന്നു ജയലളിതയ്ക്ക്. അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് പോയസ്ഗാർഡനിലെ വസതിയിൽ നടത്തിയ പരിശോധനയും അവിടെ കണ്ടെടുത്ത വസ്തുവകകളും ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പിടിച്ചെടുത്ത സാരികളുടെയും ചെരുപ്പുകളുടെയും എണ്ണമാണ്. അന്ന് പിടിച്ചെടുത്തത് ഏതാണ്ട് 10,500 സാരികളാണ്. ഇതിൽ 750 എണ്ണം സ്വർണക്കസവുള്ള പട്ടുസാരികളാണ്. 750 ജോടി ചെരുപ്പുകളും 800 കിലോ വെള്ളി, 28 കിലോ സ്വർണം, 91 ആഡംബര വാച്ചുകൾ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.

English Summary : Kangana Ranaut Looks Regal Promoting Thalaivii In Gorgeous Sarees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com