ADVERTISEMENT

പുതുതലമുറ ലഹരിക്ക് അടിമപ്പെടുന്നതിന് ആരാണ് ഉത്തരവാദി? ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? 2021 ഇംപ്രസാരിയോ സൗന്ദര്യ മത്സരത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യം. മത്സരാർഥികൾളോടുള്ള അവസാനത്തെ ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായി, ആത്മവിശ്വാസത്തോടെ മറുപടി നൽകിയത് ഗോപികയായിരുന്നു. അതു കിരീടം ചൂടുന്നതിൽ നിർണായകമാവുകയും ചെയ്തു. 

impresario-miss-kerala-2021-winner-gopika-suresh-exclusive-interview

സ്കൂൾ വിദ്യാർഥികൾ വരെ ലഹരിക്ക് അടിമപ്പെടുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ലഹരിയുടെ ദൂഷ്യങ്ങൾ വിദ്യാർഥികളായിരിക്കുമ്പോൾ അവരെ പഠിപ്പിക്കാത്തവർ ആരോ അവരാണ് ഉത്തരവാദികൾ എന്നായിരുന്നു ഗോപികയുടെ ഉത്തരം. ‘വിദ്യാർഥികൾക്ക് ലഹരി ഉപയോഗിച്ചാലുള്ള അനന്തരഫലത്തെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കുന്നില്ല. സംസാരിച്ചാൽ മാത്രമേ അതിനെക്കുറിച്ച് അവർ അറിയുകയുള്ളൂ. അല്ലെങ്കിൽ അപകടകരമായ വഴികളിലൂടെയായിരിക്കും അവർ ഇത് അറിയുക. ഇത് അവരെ കുരുക്കിലാക്കുകയാണ് ചെയ്യുന്നത്. സ്കൂൾ തലം മുതലേ കുട്ടികൾക്ക് ലഹരിയോട് അകന്നു നിൽക്കാനുള്ള പരിശീലനം നൽകണം’ ഇതാണ് ഗോപിക സുരേഷിന്റെ നിലപാട്.

miss-kerala-gopika-suresh-5

കണ്ണൂരിൽ നിന്നൊരു സുന്ദരി; ‘സുന്ദരിയോ, ഞാനോ?’

തനി കണ്ണൂർ ഭാഷ സംസാരിക്കുന്ന തലശേരിക്കാരിക്കാണ് ഈ വർഷത്തെ കേരള സൗന്ദര്യപ്പട്ടം. ഐടി പ്രഫഷനൽ സുരേഷ് ഭാസ്കറിന്റെയും ബെംഗളുരുവിൽ പ്രീസ്കൂൾ നടത്തുന്ന ബിന്ദു സുരേഷിന്റെയും മകൾ. ബെംഗളുരുവിൽ സിഎംആർ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥിനിയാണ് ഗോപിക. സഹോദരൻ പൈലറ്റ് പരിശീലനത്തിനുള്ള തയാറെടുപ്പിലാണ്. ‘എനിക്കൊരു പുതിയ ഡ്രൈവ് ചെയ്യാൻ തോന്നിയിട്ടു വെറുതെയൊന്ന് അപ്ലൈ ചെയ്തു നോക്കിയതാണ്’ – സൗന്ദര്യമത്സരത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ഗോപികയുടെ തനതു മറുപടി. ‘ഒരു സുന്ദരിയാണെന്നു ജീവിതത്തിൽ തീരെ തോന്നിയിട്ടില്ലെന്നു മാത്രമല്ല, ആദ്യമായാണ് ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതു പോലും. 20 വർഷമായി നൃത്തം പഠിക്കുന്നുണ്ട്. 2017ൽ ബെംഗളുരുവിലായിരുന്നു അരങ്ങേറ്റം. സൗത്ത് ഇന്ത്യയിൽ നിരവധി സ്റ്റേജുകളിൽ കളിക്കാനും സാധിച്ചു. പുസ്തകങ്ങൾ വായിക്കുന്നതും പാട്ടു പാടുന്നതുമാണ് മറ്റ് ഇഷ്ടങ്ങൾ.’

miss-kerala-gopika-suresh-2

ഇവിടെ വന്നപ്പോൾ എല്ലാവരും സുന്ദരിമാർ

വെറുതേ ഒരു അപേക്ഷ നൽകി സെലക്‌‌ഷൻ ലഭിച്ച് ഇവിടെ വന്നപ്പോൾ എല്ലാവരും സുന്ദരിമാർ. നല്ല കഴിവുള്ള പെൺകുട്ടികൾ. പലരും അനുഭവ പരിചയമുള്ളരും. ചിലർക്ക് ഇത് രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരമാണ്. അതുകൊണ്ടു തന്നെ മത്സരത്തിൽ വിജയിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ല. അവസാന പട്ടികയിൽ എത്തിയ എല്ലാവരും മിസ് കേരളയാവാൻ അർഹതയുള്ളവരാണ്. റണ്ണറപ്പ്, ഫസ്റ്റ് റണ്ണർ അപ് സ്ഥാനങ്ങളിലേയ്ക്ക് എത്തിയ ലിവ്യയും ഗഗനയും ഗ്രൂമിങ് സമയത്തു തന്നെ അടുത്ത കൂട്ടുകാരായി മാറിയിരുന്നു. ഇവർക്ക് കിരീടം കിട്ടണേ എന്ന് ശരിക്കും ആഗ്രഹിച്ചിരുന്നതാണ്. ഇവർക്കൊപ്പം കിരീടം ചൂടാനായത് സന്തോഷം നൽകി. 

miss-kerala-gopika-suresh-6
മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ലിവ്യ ലിഫി, വിജയി ഗോപിക സുരേഷ്, മൂന്നാം സ്ഥാനം നേടിയ ഗഗ‌ന ഗോപാൽ

സൈക്കോളജി പഠനം ഒരു പടി മുന്നിലെത്തിച്ചു

വിജയത്തിലേയ്ക്ക് ഒരുപടി മുന്നോട്ടു വയ്ക്കാൻ സൈക്കോളജി വിദ്യാർഥിയായത് സഹായിച്ചിട്ടുണ്ട്. സാധാരണ മത്സരത്തിന് രണ്ടാഴ്ചത്തെ ഗ്രൂമിങ്ങാണ് പതിവെങ്കിൽ ഇത്തവണ കോവിഡ് പ്രതിസന്ധി മൂലം ഒരാഴ്ചയായി ചുരുക്കിയിരുന്നു. ആത്മവിശ്വാസം, വ്യക്തിത്വ വികസനം, ഫിറ്റ്നസ്, വൈകാരികത, ഉത്കണ്ഠ നിയന്ത്രണം, യോഗ തുടങ്ങി വിവിധ സെഷനുകളിലായിരുന്നു പരിശീലനം. സൈക്കോളജി വിദ്യാർഥിനി എന്ന നിലയിൽ ഉയർന്ന ആത്മവിശ്വാസം നേടാനായിട്ടുള്ളതും ഉത്കണ്ഠയെ നേരിടാനുള്ള പൊടിക്കൈകളുമെല്ലാം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. രൂപ ഭംഗിയുടെ കാര്യത്തിൽ അല്ലാതെയുള്ള കാര്യങ്ങൾക്ക് മനഃശാസ്ത്ര പഠനം ഏറെ സഹായിച്ചിട്ടുണ്ട്. 

miss-kerala-gopika-suresh-7

അതേ സമയം ഏറ്റവും ഭയപ്പെടുത്തിയിരുന്നത് റാംപ് വാക്കായിരുന്നു. ചോദ്യോത്തര മത്സര ഇനങ്ങൾ ഇഷ്ടത്തോടെയാണ് ചെയ്തത്. മോഡലിങ് പരിശീലനം നേരത്തെ ലഭിച്ചിട്ടില്ലാത്തതായിരുന്നു പ്രശ്നം. അതുകൊണ്ടു തന്നെ പറ്റുന്നത്രയും പ്രാക്ടീസ് ചെയ്യാൻ സമയം കണ്ടെത്തി. ഷോയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.

മറികടക്കേണ്ട വിലക്കുകൾ!

‘അവസരം ലഭിച്ചാൽ ലംഘിക്കണം എന്നു കരുതുന്ന വിലക്ക് എന്തായിരിക്കും’ എന്നതായിരുന്നു വിധികർത്താക്കളുടെ ചോദ്യങ്ങളിൽ തനിക്കു ലഭിച്ചത്. തന്ത്രപരമായിരുന്നു ഗോപികയുടെ മറുപടി. ‘സ്കൂളുകളിൽ പഠിക്കുമ്പോൾ അധ്യാപകരും മറ്റും തന്ന പാഠപുസ്തകത്തിലുള്ളതു പഠിച്ചാൽ മതി എന്നു പറയാറുണ്ട്. പുസ്തകത്തിൽ നിന്നു പഠിച്ചു പരീക്ഷ എഴുതിയാൽ മതിയെന്ന വിലക്കാണ് ലംഘിക്കേണ്ടത്. ഈ നിയമം അംഗീകരിച്ചു കൂടാ. നമുക്ക് എവിടെ നിന്നെല്ലാം അറിവു ശേഖരിക്കാൻ സാധിക്കുമോ അത് നേടിയെടുക്കണം. അതിന് അവസരമുണ്ടാകണം.’ എന്നായിരുന്നു മറുപടി. 

miss-kerala-gopika-suresh-4
മിസ് കേരള മത്സരത്തിന്റെ വിധികർത്താക്കൾ

അവസരങ്ങൾക്കു മുന്നിൽ നോ പറയാത്ത മാതാപിതാക്കൾ

ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് മാതാപിതാക്കൾ തന്നെയാണ്. 23 വയസുണ്ട്, ഇപ്പോൾ എന്തു വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചെറിയ കുട്ടിയായിരിക്കുമ്പോൾ പോലും മാതാപിതാക്കൾ എല്ലാ അവസരങ്ങളും അനുവദിച്ചു തന്നിട്ടുണ്ട്. വ്യക്തി എന്ന നിലയിൽ ഇത് നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നാണു കരുതുന്നത്. ഡാൻസ് പഠിക്കുന്നതിനും അല്ലാതെയുള്ള പഠനങ്ങൾക്കുമെല്ലാം ലഭിച്ച അവസരങ്ങളെ ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യം അവർ നൽകിയിരുന്നു. ഗ്രൂമിങ്ങിനു വന്നവരും കൂടെ മത്സരിച്ചവരുമെല്ലാം തന്ന ധൈര്യവും പിന്തുണയുമാണ് കിരീട നേട്ടത്തിലേയ്ക്ക് എത്തിച്ചത്.

ഭാവിയിൽ സിനിമയിൽ അഭിനയിക്കുമോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. മോഡലിങ് പോലും ഇതുവരെ നോക്കിയിട്ടില്ല. എന്നാൽ സൗന്ദര്യ മത്സരത്തിനെത്തിയപ്പോൾ ചെറിയൊരു താൽപ്യമൊക്കെ ഉണ്ടായിട്ടുണ്ട്. നല്ലൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാകണമെന്നു തന്നെയാണ് ആഗ്രഹം.

അൻസിയയും അഞ്ജനയും ആദരിക്കപ്പെടേണ്ടവർ

‘നമ്മളെപ്പോലെ നേരത്തെ കിരീടമണിഞ്ഞവരാണ് അൻസി കബീറും അഞ്ജന ഷാജനും. വളരെ ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമായിരുന്നു രണ്ടു പേരും. അതുകൊണ്ടു തന്നെ അതിന്റെ ആദരവോടെ വേണം നമ്മൾ അവരെ കാണാൻ. അവരുടെ കാര്യത്തിൽ വളരെ ദൗർഭാഗ്യകരമായതാണ് സംഭവിച്ചത്- ഗോപിക പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com