മെലനിയ ട്രംപിന്റെ പ്രണയം പാദരക്ഷകളോട്; കലക്ഷന്റെ വില 70 ലക്ഷം രൂപ
Mail This Article
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായിരുന്ന മെലനിയ ട്രംപിന് പാദരക്ഷകളോടുള്ള പ്രിയം പ്രസിദ്ധമായിരുന്നു. ഹൈഹീൽഡ് ചെരിപ്പുകൾ മെലനിയ ട്രംപിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമായിരുന്നു. ട്രംപിനൊപ്പമുള്ള യാത്രകളിൽ മെലനിയയുടെ സ്റ്റൈലിഷ് പാദരക്ഷകളും മാധ്യമശ്രദ്ധ നേടി. ഇപ്പോഴിതാ മെലനിയയുടെ ഫുട്‌വെയർ കലക്‌ഷനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ഇതുപ്രകാരം മെലനിയയ്ക്ക് ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന പാദരക്ഷകൾ ഉണ്ടത്രേ.
2010ൽ തന്റെ വാർഡ്‌റോബിന്റെ ദൃശ്യങ്ങൾ മെലനിയ പങ്കുവച്ചിരുന്നു. 130 തരം പാദരക്ഷകൾ ഇതിലുണ്ടായിരുന്നു. അസംഖ്യം പാദരക്ഷകളിൽ ലൂബറ്റൻ എന്ന ബ്രാൻഡിനോടാണ് മെലനിയയുടെ പ്രിയങ്കരൻ. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ മെലനിയ ഈ പാദരക്ഷകളാണ് അണിഞ്ഞത്.
2013ൽ പിങ്ക് നിറത്തിലുള്ള ഹൈഹീൽ ചെരിപ്പുകൾ അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ മെലനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സിറ്റി ചിക് എന്നായിരുന്നു ഇവയുടെ പേര്. 2017ൽ മെലനിയയെ വിവാദത്തിൽ ചാടിച്ച മനോലോ ബ്ലാനിക് ചെരിപ്പുകളും ഇവർക്കു പ്രിയപ്പെട്ടതാണ്. 2017ൽ പ്രളയ മേഖലാ സന്ദർശനത്തിന് മനോലോ ബ്ലാനിക് ഹൈഹീൽസ് ധരിച്ച് മെലനിയ എത്തിയതാണു വിമർശനത്തിനു വഴിവച്ചത്. 2012 ഡാർക് നൈറ്റ് റൈസസ് എന്ന ക്രിസ്റ്റഫർ നോലൻ ചിത്രത്തിന്റെ പ്രദർശനവേളയിലും സമാനമായ ഹീൽ ചെരിപ്പുകൾ മെലനിയ ധരിച്ചത്.
ഇറ്റാലിയൻ ഡിസൈനർ ബ്രാൻഡായ ജിയാൻവിറ്റോ റോസിയും മെലനിയയുടെ പ്രിയ ബ്രാൻഡാണ്. ഹൈ ഹീൽ ചെരിപ്പുകൾ കൂടാതെ ഒട്ടേറെ ഫ്ലാറ്റ്, റബർ പാദരക്ഷകളും ഇവർക്കുണ്ട്. അഡിഡാസ്, കോൺവേഴ്സ്, നൈക്കി തുടങ്ങിയ ബ്രാൻഡുകളുടെ സ്നീക്കറുകളും മറ്റും ധരിക്കാനും മെലനിയ ഇഷ്ടപ്പെടുന്നു.
പ്രഥമവനിതയായിരുന്ന കാലയളവിൽ ഡിസൈനർമാർ തങ്ങളുടെ പുതിയ ഷൂവെയർ രൂപകൽപന ചെയ്ത് മെലനിയയ്ക്ക് അയച്ചുകൊടുത്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവയിൽ ഇഷ്ടമാകുന്നത് അവർ തിരഞ്ഞെടുക്കും.
ട്രംപ് തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം മെലനിയ അധികം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ മെലനിയ ട്രംപിനെക്കുറിച്ചുള്ള ജീവചരിത്ര സ്വഭാവമുള്ള പുസ്തകങ്ങളും മറ്റും ഇക്കാലയളവിൽ പുറത്തിറങ്ങി. ഇതിലൊന്ന് ‘ദി ആർട് ഓഫ് ഹെർ ഡീൽ– അൺടോൾഡ് സ്റ്റോറി ഓഫ് മെലനിയ ട്രംപ്’ എന്ന പുസ്തകമാണ്. മേരി ജോർദാൻ എന്ന മാധ്യമപ്രവർത്തക എഴുതിയ ഈ പുസ്തകത്തിൽ മകനായ ബാരോൺ ട്രംപിന് കൂടുതൽ സ്വത്ത് നൽകണമെന്നു മെലനിയ നിർബന്ധം പിടിച്ചെന്ന വിവാദ പരാമർശമുണ്ട്.