300 രത്നങ്ങള്‍, മതിപ്പ് വില 632 കോടി രൂപ; എലിസബത്ത് രാജ്ഞിയുടെ നിസാം ഓഫ് ഹൈദരാബാദ് നെക്ലേസ്
Mail This Article
എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്‍റെ ആരംഭത്തിൽ പകർത്തിയ രാജ്ഞിയുടെ ചിത്രങ്ങളും അക്കാലത്തെ ആഭരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശനത്തിന് ബക്കിങ്ഹാം കൊട്ടാരത്തില്‍ തുടക്കമായി. രാജ്ഞിയുടെ സിംഹാസനാരോഹണത്തിന്‍റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണു ‘ദ ക്വീന്‍സ് അക്സഷന്‍’ എന്ന പേരിൽ പ്രദര്‍ശനം. രാജ്ഞി ഏറെക്കാലം ധരിച്ച നിസാം ഓഫ് ഹൈദരാബാദ് നെക്‌ലേസ് ആണു പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയം. 1947ല്‍ അന്നത്തെ ഹൈദരാബാദ് നിസാമായിരുന്ന അസഫ് ജാഹ് ഏഴാമന്‍ രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ അമ്യൂല്യ നെക്‌ലേസ്.
അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു ഹൈദരാബാദ് നിസാം. വിവാഹസമ്മാനം രാജ്ഞി നേരിട്ടു തിരഞ്ഞെടുക്കണമെന്ന് ആഭരണ നിര്‍മ്മാതാക്കളായ കാര്‍ട്ടിയറിന് നിസാം നിര്‍ദ്ദേശം നല്‍കിയിരുന്നു. 300 രത്നങ്ങള്‍ പതിച്ച ഈ പ്ലാറ്റിനം നെക്‌ലേസ് സെറ്റാണ് എലിസബത്ത് രാജ്ഞി അന്നു തിരഞ്ഞെടുത്തത്.
തന്‍റെ രാജവാഴ്ചയില്‍ ഉടനീളം പല സന്ദര്‍ഭങ്ങളിലും രാജ്ഞി ഈ നെക്‌ലേസ് അണിഞ്ഞിട്ടുണ്ട്. കിരീടധാരണത്തിന് ദിവസങ്ങള്‍ക്കു ശേഷം ഡൊറോത്തി വൈല്‍ഡിങ് പകര്‍ത്തിയ രാജ്ഞിയുടെ ഔദ്യോഗിക ചിത്രത്തിലും നിസാം ഓഫ് ഹൈദരാബാദ് നെക്ലേസ് അണിഞ്ഞിരിക്കുന്നതായി കാണാം. ഈ ഫോട്ടോയാണ് പിന്നീട് ബ്രിട്ടീഷ് സ്റ്റാംപിലും ലോകമെങ്ങുമുള്ള എംബസികളിലും റെജിമെന്‍റുകളിലും രാജ്ഞിയുടെ ഔദ്യോഗിക ചിത്രമായി ഉപയോഗിച്ചത്. ഈ ഫോട്ടോയും ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പ്രദര്‍ശനത്തിലുണ്ട്.
ചെറുമകന്‍ വില്യം രാജകുമാരന്‍റെ പത്നി കെയ്റ്റ് മിഡില്‍ടണിനു രണ്ട് അവസരങ്ങളില്‍ ഈ നെക്ലേസ് അണിയാൻ നൽകി. 2014ല്‍ നാഷനല്‍ ഗാലറിയിലും 2019ല്‍ ഡിപ്ലോമാറ്റിക് കോര്‍ റിസപ്ഷനിലും എത്തിയപ്പോഴായിരുന്നു ഇത്.
രാജകുടുംബത്തിന്‍റെ പക്കലുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളില്‍ ഒന്നാണ് നിസാം ഓഫ് ഹൈദരാബാദ് നെക്‌ലേസ്. 66 മില്യണ്‍ പൗണ്ടിലധികം (ഏകദേശം 632 കോടി രൂപ) വില വരുമെന്നാണു ജ്വല്ലറി ബോക്സ് മാര്‍ക്കറ്റിങ് മാനേജര്‍ ഡെയ്ന ബോറോമാനെ ഉദ്ധരിച്ച് ഡെയ്‌ലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.