‘കണക്ക് തെറ്റിച്ച്’ മാൻസി മോഡലിങ്ങിലേക്ക്; ഇനി സ്വപ്നങ്ങൾ ‘ബിയോണ്ട്’
Mail This Article
സിനിമ നടിമാരുടെയും മോഡലുകളുടെയും കലാലയക്കളമാണ് എറണാകുളം സെന്റ് തെരേസാസ് കോളജ്. അഭിനയ താത്പര്യങ്ങളൊന്നുമില്ലാതെ അവിടെ ബി.കോം ഫിനാൻസ് പഠിക്കാനെത്തി കണക്കു കൂട്ടാത്ത പുതിയ കളത്തിലെത്തിയിരിക്കുകയാണ് കൊച്ചിക്കാരി വി.എം. മാൻസി. ദേശീയ– രാജ്യാന്തര ബാഡ്മിന്റൻ താരങ്ങളുടെ പരിശീലകനായ മോഹനചന്ദ്രന്റെയും കൃഷി ഓഫിസറായ എസ്.രാജിയുടെയും മൂത്തമകൾ മാൻസി സ്പോർട്സോ കൃഷിയോ അല്ല തന്റെ മേഖലയായി തിരഞ്ഞെടുത്തത്. പകരം മോഡലിങ് രംഗമാണ്. പഠനകാലത്ത് കോളജിൽ നടന്ന കലിഡോസ്കോപ് എന്ന ഫാഷൻ ഇവന്റിൽ കൂട്ടുകാരുടെ താത്പര്യപ്രകാരം പങ്കെടുത്തതോടെയാണ് ഈ മേഖല തനിക്കു യോജിക്കുമെന്ന് മാൻസി മനസിലാക്കിത്. തുടർന്ന് എംബിഎ പഠനത്തിനായി ചേർന്നെങ്കിലും അതിനിടയിലാണ് പ്രഫഷനൽ മോഡലായാലെയെന്നുള്ള ചിന്ത മനസിലുറച്ചത്.
പിന്നീട് ഫ്രീലാൻസ് മോഡലായി പലയിടത്തും ഷോകളിലും പ്രോഡക്ട് ലോഞ്ചുകളിലുമൊക്കെ പങ്കെടുത്തു. 2018ൽ ഫേസ് ഓഫ് കേരള എന്ന മത്സരത്തിന്റെ ഭാഗമായി. തുടർന്നു കോവിഡ് കാലത്തു നിയന്ത്രണങ്ങളോടെ നടത്തിയ മിസ് കേരള മത്സരത്തിൽ ടോപ് 10 ഫൈനലിസ്റ്റായി. അതിനു ശേഷമാണ് മിസ് ദിവ ഒരുക്കിയ രാജ്യാന്തര മത്സരത്തിൽ ടോപ് 50യിൽ എത്താൻ കഴിഞ്ഞത്. തുടർന്നു ഫെമിന മിസ് ഇന്ത്യയുടെ കേരള ടോപ് 10ലും ഇന്ത്യ മിസ് ടിജിപിസിയിൽ സെക്കൻഡ് റണ്ണറപ്പുമായി. അതോടെ പ്രഫഷനൽ മോഡലാകുക എന്ന ആഗ്രഹം മനസിലുറച്ചു. പക്ഷേ അതിനൊരു വഴി കണ്ടെത്താൻ കഴിഞ്ഞുമില്ല. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാമിലെ മാൻസിയുടെ ചിത്രങ്ങൾ കണ്ട് മുംബൈയിലെ ഇനേഗ മോഡൽ ഏജൻസി പ്രതിനിധികൾ ബന്ധപ്പെടുന്നത്. ആദ്യം ഇത് യഥാർഥ്യമാണെന്ന് വിശ്വസിക്കാനായില്ലെങ്കിലും മുംബൈയിൽ പോയി സംഗതി നേരിട്ടു കണ്ടു ബോധ്യപ്പെട്ടു. ഇപ്പോൾ ഈ ഏജൻസി വഴി ഗുഡ് എർത്തിന്റെ പുതിയ കലക്‌ഷനുകളുടെയുൾപ്പടെ മോഡലാണ്.
കേരളത്തിലെ പല പെൺകുട്ടികൾക്കും പ്രഫഷനൽ മോഡലാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഈ ജോലി സ്വീകരിക്കുക എളുപ്പമല്ല. ഒരു പ്രഫഷനൽ മോഡലാകാൻ വീട്ടുകാരുടെ പിന്തുണ വളരെ ആവശ്യമാണുതാനും. ആ ചിന്തയിൽ നിന്നാണ് ഇത്തരക്കാർക്കു ദിശാബോധം നൽകാൻ കൊച്ചിയിൽ ‘ബിയോണ്ട്’ എന്ന മോഡൽ ഗ്രൂമിങ് സ്ഥാപനത്തിനു തുടക്കമിട്ടത്. തന്റെ അനുഭവങ്ങളും മോഡലാകാനുള്ള വഴികളും ഈ വഴിയിലേക്ക് കടന്നു വരുന്നവർക്കു സഹായത്തിനായി നൽകുകയാണ് ലക്ഷ്യമെന്ന് മാൻസി പറയുന്നു. അച്ഛൻ അമ്മയും സഹോദരി മീനാക്ഷിയും പൂർണ പിന്തുണയുമായി കൂടെയുള്ളതാണ് തന്റെ ബലമെന്നും മാൻസി പറയുന്നു.
English Summary : Kochi Native Mansi on Modelling career