ബോളിവുഡ് സുന്ദരിമാരും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള കെമിസ്ട്രി പണ്ടേ പാട്ടാണ്. ചിലർക്കിടയിൽ ഈ കെമിസ്ട്രി അങ്ങേയറ്റം എത്തി അതു പ്രണയമായി മാറുകയും ചെയ്യും. സ്വയം സമ്മതിച്ചില്ലെങ്കിലും അത്തരത്തിൽ പരസ്യമാക്കാത്ത പ്രണയവും കാത്തുസൂക്ഷിച്ചു നടക്കുന്ന കമിതാക്കളാണ് വിരാട് കോഹ് ലിയും അനുഷ്ക ശർമയും. ഇരുവരും പൊതുപരിപാടികളിൽ ഇഷ്ടംപോലെ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയബദ്ധരാണെന്ന കാര്യം മാത്രം ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിരാടിന്റെ ക്രിക്കറ്റ് വേദികളിലും പാർട്ടികളിലുമെല്ലാം നിഴൽ പോലെ കൂടെയുള്ള അനുഷ്ക ഇപ്പോൾ പാരീസിൽ പോയൊരു പ്രണയപ്പൂട്ടിട്ടതാണ് വാർത്തയാകുന്നത്.
പാരീസിലെ പ്രശസ്തമായ പ്രണയപ്പൂട്ടു പാലത്തെക്കുറിച്ചറിയില്ലേ? പോണ്ട് ഡേസ് ആർട്ട് എന്ന പേരിലുള്ള ഈ പാലത്തിന്റെ കൈവരികളില്ലെല്ലാം കാണാം കമിതാക്കൾ തങ്ങളുടെ പേരുകളെഴുതി പൂട്ടിട്ടിരിക്കുന്നത്. പാലത്തിന്റെ കൈവരികളിൽ പേരുകളെഴുതിയ താഴിട്ടു പൂട്ടി താക്കോൽ താഴെയുള്ള നദിയിലേക്കു വലിച്ചെറിയുകയാണ് ചെയ്യുക. നമ്മുടെ താരം അനുഷ്ക അടുത്തിടെ സിനിമാ ചിത്രീകരണത്തിനു വേണ്ടി പാരീസിൽ പോയതാണെങ്കിലും കക്ഷിയും പ്രണയപ്പൂട്ടു പാലം വരെ പോയി ചുമ്മാ പോന്നില്ല. തന്റെയും ഓമനമൃഗമായ ഡ്യൂഡ് എന്ന പട്ടിയുടെയും പേരുകളെഴുതിയ താഴിന്റെ ചിത്രം മാത്രമാണ് അനുഷ്ക പുറത്തു വിട്ടതെങ്കിലും പാപ്പരാസികൾ ചിത്രംകണ്ടതിനു പിന്നാലെ താഴുകൾ മുഴുവൻ പരതി മറ്റൊരു താഴു കൂടി കണ്ടു പിടിച്ച കാര്യം പാവം അനുഷ്കയുണ്ടോ അറിയുന്നു. അനുഷ്കയുടെയും വിരാടിന്റെയും പേരുകളെഴുതിയ താഴാണ് കത്തിപ്പടരുന്നത്.
@AnushkaSharma Look what I found on the #ParisLoveLockBridge ! Whenever I'll be there I'll feel ur presence ! ;) pic.twitter.com/uSAGvcoahI
— Arslan Khan (@TheAslanKhan) October 7, 2015
രണ്ടു പൂട്ടുകളിട്ട അനുഷ്ക മനപ്പൂർവം പുറത്തു വിടാതിരുന്ന രഹസ്യതാഴു കണ്ടുപിടിച്ചതിന്റെ ആവേശത്തിലാണിപ്പോൾ ആരാധകർ. അതിനിടെ ഇതു അനുഷ്കയുടെ പ്രണയപ്പൂട്ടു തന്നെയാണോ എന്നു പലരും സംശയം ഉയർത്തുന്നുണ്ടെങ്കിലും ഇരുവരുടെയും പേരുകളെഴുതിയ പൂട്ട് എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.