സമ്പന്നതയുടെയും സൗഭാഗ്യങ്ങളുടെയും നടുവിൽ വിരാജിക്കുമ്പോൾ ആ പെൺകുട്ടി ഒരിക്കലും കരുതിയിരിക്കില്ല ഒരുകാലത്ത് ഒന്നുമില്ലാതെ താൻ ഡൽഹിയിലെ തെരുവിലേക്ക് ഇറക്കപ്പെടുമെന്ന്. രാജകുടുംബത്തിന്റെ പാരമ്പര്യത്തോടുകൂടി മോഡലിങിലേക്കും തുടർന്ന് സിനിമാ മേഖലയിലേക്കും ചുവടുവച്ച അലീസ ഖാന് പ്രതീക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മേരേ പതി കി പത്‌നീ എന്ന ചിത്രത്തിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറിയപ്പോഴും ഇനിയുള്ളതെല്ലാം സുവർണ ദിനങ്ങളാണെന്നു കരുതി. പക്ഷേ വിധി പിഴച്ചു, ഇന്നു വീടും കുടുംബവുമില്ലാതെ തെരുവിൽ അലയുകയാണ് അലീസ, ആരാധനാലയങ്ങളിലെ അനാഥർക്കായുള്ള ആശ്രമങ്ങളും സുഹൃത്തുക്കളുടെ വീടുമൊക്കെയാണ് അലീസയ്ക്കു തലചായ്ക്കാൻ ഇടം നൽകുന്നത്.
ഗ്രേറ്റർ കൈലാഷിലെ തെരുവോരങ്ങളിൽ ലക്ഷ്യമില്ലാതെ അലയുന്ന അലീസ ഗാസിയാബാദ് സ്വദേശിയാണ്. തന്റെ ദുരിതത്തിനു കാരണം അമ്മയും സഹോദരനുമാണെന്ന് പറയുന്നു നടി. പ്രണയിച്ചിരുന്ന കാലത്തെ രഹസ്യ നിമിഷങ്ങൾ താനറിയാതെ പകർത്തിയ കാമുകൻ ആ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു കൂടെക്കൂടെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെ, അത്തരത്തിലുള്ള ഒരു വിഡിയോ അയാൾ യൂട്യൂബിൽ പോസ്റ്റു ചെയ്യുകയും ചെയ്തതോടെയാണ് താൻ മുംബൈ പോലീസിൽ പരാതി നൽകിയത്. എന്നാൽ ഇതു തന്റെ അമ്മയെയും സഹോദരനെയും ചൊടിപ്പിച്ചുവെന്നും ഇരുവരും വീട്ടിൽ നിന്നും തന്നെ പുറത്താക്കുകയായിരുന്നുവെന്നും അലീസ പറയുന്നു.
ഓഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ അലീസ ഇമ്രാൻ ഹാഷ്മിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഗാസിയാബാദ് നഗരത്തിന്റെ സ്ഥാപകനായ വസീർ ഗാസി ഉദ്‌ദിന്‍റെ കുടുംബ പരമ്പരയിൽ പെട്ട അലീസ കിടപ്പാടമില്ലാതെ അലയുന്ന കാഴ്ച അവരുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 2007ൽ മറ്റൊരു പ്രശ്സത നടിയായ ഗീതാഞ്ജലി നാഗ്പാലിനെ ഇത്തരത്തിൽ തെരുവോരങ്ങളിലും പാർക്കിലും അമ്പലങ്ങളിലും അന്തിയുറങ്ങുന്ന അവസ്ഥയില്‍ കണ്ടെത്തിയിരുന്നു.