കണ്ടാൽ കണ്ണഞ്ചിപ്പോകുന്ന കാഴ്ചകളാണ് ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഡൽഹി രാജ്യാന്തര ഓട്ടോ എക്സ്പോയിൽ. പ്രദർശനം നടക്കുന്ന എക്സ്പോ മാർട്ടിൽ വരും നാളുകളിൽ പുറത്തിറങ്ങാനിരിക്കുന്നത് എൺപതോളം പുതിയ വാഹന മോഡലുകളാണ്. വാഹനങ്ങൾക്കൊപ്പം മറ്റു ചില ‘മോഡലുകളും’ എക്സ്പോയിൽ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വാഹനങ്ങൾക്കൊപ്പം ഓരോ സ്റ്റാളിലും ഒരുക്കി നിർത്തിയിരിക്കുന്ന വനിതാമോഡലുകൾ തന്നെ.
പൊന്നുംവിലയുള്ള വാഹനങ്ങൾ തന്നെ ഓരോ സ്റ്റാളിലെയും വമ്പൻ ആകർഷണമാണ്. അതിന്റെ കൂടെയെന്തിനാണ് ഇത്തരം ഗ്ലാമറസ് കാഴ്ചകൾ കൂടിയെന്ന സംശയം സ്വാഭാവികം. ഉത്തരം ഒന്നുമാത്രം–ഇതൊക്കെ പരമ്പരാഗതമായി നടന്നുവരുന്ന കീഴ്‌വഴക്കങ്ങളാണു രാജാവേ... ഇത്തവണയും പതിവു തെറ്റിയില്ല. ഫിയറ്റ്, ഔഡി, ട്രയംഫ്, മാരുതി, ഹ്യുണ്ടേയ്, മെഴ്സിഡീസ്, റെനോ തുടങ്ങി സകല കമ്പനികളുടെയും സ്റ്റാളുകളിൽ അവരുടെ വാഹനമോഡലുകൾക്കൊപ്പം സ്വാഗതമാശംസിച്ച് നിറഞ്ഞ ചിരിയോടെ ‘ഗ്ലാമർ ഗേൾസ്’ കാത്തുനിൽപുണ്ട്.
വാഹനമുള്ളോരു ഓട്ടോ എക്സ്പോയിലും സുന്ദരിമാർ തന്നെ കണ്ണിനു കൗതുകം എന്നമട്ടിലാണ് ചില സ്റ്റാളുകളിലെ കാഴ്ചകൾ. എക്സ്പോയ്ക്കും മാസങ്ങൾക്കു മുൻപേതന്നെ പരിശീലിപ്പിച്ചെടുത്തതാണ് ഇവരെ. വിദേശികളും സ്വദേശികളുമുണ്ട്. സ്വദേശി മോഡലുകളാണ് ഏറെയും. വിവിധ ഏജൻസികൾ വഴിയാണ് ഓരോ ഓട്ടോ കമ്പനിയും മോഡലുകളെ തിരഞ്ഞെടുത്തത്. മോഡൽ, ആങ്കർ കൂടാതെ ആതിഥേയരെ സ്വീകരിക്കാനുള്ളവർ എന്ന നിലയിലും മോഡലുകൾ തിളങ്ങുന്നു.
ഓട്ടോ എക്സ്പോയിലെ മോഡലുകളാകാൻ പ്രായം ഒരു പ്രശ്നമല്ലെന്നായിരുന്നു ഇത്തവണത്തെ ഒരു പരസ്യത്തിൽ കണ്ടത്. പക്ഷേ സൗന്ദര്യവും മികച്ച വ്യക്തിത്വവും വേണം. ആതിഥേയ മര്യാദയും. തുടക്കക്കാർക്കും എക്സ്പീര്യൻസുള്ള മോഡലുകൾക്കും അപേക്ഷിക്കാം. ഉയരം 5.5 അടിയിൽ കുറയാൻ പാടില്ല. ഇംഗ്ലിഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ പ്രാവീണ്യമുണ്ടായിരിക്കണം. 18 വയസ്സ് തികഞ്ഞിരിക്കുകയും വേണം.
വാട്ട്സാപ് വഴി അഞ്ച് ഫോട്ടോയും മറ്റു വിവരങ്ങളും അയച്ച് അതിനനുസരിച്ചായിരുന്നു ഓഡിഷൻ. നല്ല ശമ്പളവുമുണ്ട് ഇവർക്ക്–ഫെബ്രുവരി മൂന്നു മുതൽ ഒൻപതു വരെയുള്ള മോഡലിങ്ങിന് ലഭിക്കുക 60,000 രൂപ വരെ. എന്തായാലും മികച്ച പ്രതികരണമായിരുന്നു ഇത്തവണ ഓരോ ഏജൻസിയുടെയും പരസ്യങ്ങൾക്കു ലഭിച്ചത്. അതിന്റെ തെളിവാണ് ഓരോ സ്റ്റാളുകളിലും കാണുന്നതും.
മോഡലുകൾക്കൊപ്പം ബോളിവുഡ് താരങ്ങളും എത്തുന്നതോടെ സ്റ്റാളുകളിലാകെ ഗ്ലാമറിന്റെ ബഹളം. ആദ്യദിവസം ഔഡി ആർ8ന്റെ ലോഞ്ചിങ്ങിനെത്തിയത് ആലിയ ഭട്ടായിരുന്നു. ജാഗ്വാർ ലാൻഡ്റോവറിന്റെ പുതുമോഡൽ ലോഞ്ച് ചെയ്തതാകട്ടെ കത്രീന കയ്ഫും.