പാക് ക്രിക്കറ്റ് ലോകത്തിന്റെ അഭിമാന താരമാണ് ഇമ്രാൻ ഖാൻ. പാകിസ്ഥാനെ ലോകകപ്പ് മുത്തമിടിച്ച നായകൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്നും വാർത്തകളിലെ സ്ഥിരംസാന്നിധ്യമാണ്. പാകിസ്ഥാനിലെ പ്രതിപക്ഷപാർട്ടിയായ തെഹ്രിക് ഇ ഇൻസാഫ് ചെയർമാൻ കൂടിയായ ഇമ്രാൻ ഖാൻ രണ്ടാമത്തെ വിവാഹബന്ധവും ഉപേക്ഷിച്ചുവെന്നാണു പുതിയ വാർത്ത. രണ്ടാംഭാര്യം റെഹാമുമായി പിരിയുന്ന കാര്യം പാർട്ടി വക്താവു കൂടിയായ നയീം ഉൽ ഹഖ് ആണ് പുറത്തുവിട്ടത്. 2015 ജനുവരിയിലാണ് അറുപത്തിനാലുകരാനായ ഇമ്രാൻ മുൻ ബിബിസി അവതാരക കൂടിയായ റെഹമിനെ വിവാഹം ചെയ്തത്.
നാൽപ്പത്തിരണ്ടുകാരിയായ റെഹമിനു മുന്പത്തെ വിവാഹത്തിൽ മൂന്നു മക്കളുമുണ്ട്. ഇമ്രാൻ ഖാനും റെഹം ഖാനും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനു തീരുമാനിച്ചുവെന്നും വിഷയത്തിന്റെ ഗൗരവം പരിഗണിച്ചും വേദനാജനകമായ സംഭവമായതിനാലും മാധ്യമങ്ങൾ ആത്മനിയന്ത്രണം പാലിക്കണമെന്നും പാർട്ടി വക്താക്കൾ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനിയൊരു വിശദീകരണം ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇരുവർക്കുമിടയിലെ ബന്ധത്തിൽ വിള്ളൽ വന്ന കാര്യം കഴിഞ്ഞ സെപ്തംബറിൽ തന്നെ പാക്മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇമ്രാൻ തന്റെ മുൻഭാര്യ ജെമീമ ഗോൾഡ്സ്മിത്തിനും മക്കൾക്കുമൊപ്പം ഇംഗ്ലണ്ടിലാണെന്നും വാർത്തയുണ്ടായിരുന്നു.
അതേസമയം പിരിയാൻ തീരുമാനിച്ചുവെങ്കിലും റെഹമിനെ തള്ളിപ്പറയാൻ ഇമ്രാൻ തയ്യാറായിട്ടില്ല. റെഹമിന്റെ സ്വഭാവത്തെയും ജോലിയോടുള്ള അർപ്പണ ഭാവത്തെയും പാവങ്ങളെ സഹായിക്കാനുള്ള മനസിനെയും താന്‍ ബഹുമാനിക്കുന്നുണ്ടെന്ന് ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു. ഈ നിമിഷം തനിക്കും റെഹമിനും തങ്ങളുടെ കുടുംബത്തിനും വേദനാജനകമാണെന്നും ആയതിനാൽ എല്ലാവരും സ്വകാര്യത മാനിക്കണമെന്നും ഇമ്രാൻ അഭ്യർഥിച്ചു. 2004ലാണ് ഇമ്രാൻ ജെയിംസ് ഗോൾഡ്സ്ത്തുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.