ഒട്ടേറെസമരങ്ങൾക്കും പ്രണയങ്ങൾക്കും സൗഹൃദങ്ങൾക്കുമൊക്കെ സാക്ഷ്യംവഹിച്ച സിഎംഎസ് കോളേജിലെ മരച്ചുവടുകളിലൂടെ നടക്കുന്നതിനേക്കാൾ നമിത സൂസൻ ജയിന്‍ എന്ന പെൺകുട്ടിക്കു പ്രിയം മറ്റൊന്നിനോടുമില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നു വരെ വീട്ടിലും നാട്ടിലും കോളേജിലുമൊക്കെ സാധാരണ പെൺകുട്ടിയായി നടന്നിരുന്ന നമിതയ്ക്ക് ഇന്നൊരു വിശേഷണം കൂടിയുണ്ട്, മിസ് കോട്ടയം. അപ്രതീക്ഷിതമായി മിസ് കോട്ടയം പട്ടം കിട്ടിയതിൽ പകച്ചുനില്‍ക്കുകയാണ് നമിത ഇപ്പോഴും. മനോരമ ഓണ്‍ലൈൻ മോഡൽ ഓഫ് ദ വീക്കുമായിരുന്നു നമിത.
മിസ് കോട്ടയം വരെ എത്തിനിൽക്കുന്നു. മോഡലിങ്ങിലേക്കുള്ള വരവ്?
പറഞ്ഞാൽ ആരും വിശ്വസിക്കില്ല, ഇതെന്റ ആദ്യത്തെ ബ്യൂട്ടി കോൺടെസ്റ്റ് ആണ്. പത്രത്തിൽ പരസ്യം കണ്ടപ്പോൾ ഒരു സുഹൃത്തിന്റെ അമ്മയാണ് അയച്ചുനോക്കൂ എന്നു പറയുന്നത്. സത്യം പറഞ്ഞാൽ ഒരു രസത്തിനു ഞങ്ങൾ മൂന്നാലു സുഹൃത്തുക്കൾ ചേർന്നു പങ്കെടുത്തതാണ്. അതിൽ മൂന്നുപേർ ഫൈനല്‍ റൗണ്ടിലേക്കും സിലക്ട് ആയിരുന്നു.
മിസ് കോട്ടയം പട്ടം കിട്ടിയപ്പോൾ എന്തു തോന്നി?
ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. കാരണം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർ നല്ല കോംപറ്റീഷന്‍ തന്നിരുന്നു. മോഡല്‍ ഫോട്ടോഗ്രാഫേഴ്സ്, മോഡലുകൾ, സിനിമാ സംവിധായകർ, ഫാഷൻ ഡിസൈനർമാര്‍ എന്നിവർക്കു മുന്നിൽ അല്ലേ മത്സരം. മുഖത്ത് ടെൻഷൻ ഇല്ലായിരുന്നുവെങ്കിലും ഉള്ളിൽ നല്ലപോലെ പേടി തോന്നിയിരുന്നു. ആദ്യമായി റാംപ്‌വാക് ചെയ്യുകയാണെന്ന് തോന്നില്ലെന്ന് പലരും പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം?
വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. എങ്കിലും ആരെയും അധികമായി ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവളാകണം എന്നു മാത്രം. പിന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ചു മോഡലിങ്ങിലേക്കില്ല. ഒരുപാടുകാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ലെന്നു തോന്നരുതല്ലോ, അതുകൊണ്ടു പഠനത്തിനു തന്നെ പ്രാധാന്യം.
അഭിനയത്തിലേക്ക് ഒരുകൈനോക്കിക്കൂടെ?
സത്യം പറഞ്ഞാൽ എനിക്ക് അഭിനയിക്കാൻ അറിയില്ല. വെറുതെ ഒരു ഫോട്ടോയ്ക്കു പോസു ചെയ്യാൻ പറഞ്ഞാൽപോലും ചിരിവരും. ഇനിയിപ്പോ എന്നെപ്പോലെ കൂൾ ആയ ക്യാരക്റ്റേഴ്സ് ഒക്കെയാണെങ്കിൽ ശ്രമിച്ചുനോക്കാമെന്നു മാത്രം.
മിസ് കേരള, മിസ് ഇന്ത്യ.. സ്വപ്നങ്ങൾ കണ്ടുതുടങ്ങിയോ?
ഒരിക്കലുമില്ല. എല്ലാവരും പറയുന്നുണ്ട്, നീ സീരിയസ് ആയി ഈ ഫീൽഡിനെ കണ്ടുതുടങ്ങണം എന്നൊക്കെ. ഇപ്പോൾ ഞാൻ ഫൈനൽ ഇയർ ഡിഗ്രി ചെയ്യുകയാണ്. പെട്ടെന്നു ശ്രദ്ധ തിരിഞ്ഞാൽ ഇത്രയും പഠിച്ചതൊക്കെ വെറുതെയാകും. അതുകൊണ്ട് ഡിഗ്രി ആദ്യം തീരട്ടെ, എന്നിട്ടു പിന്നെ ആലോചിക്കാമല്ലോ.
ബ്യൂട്ടി സീക്രട്ട്?
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ ഭയങ്കര മടിച്ചിയാണ്. അതിന് അമ്മ എപ്പോഴും വഴക്കാണ്. പുറത്തിറങ്ങുമ്പോൾ ഒരു പൗഡർ പോലും ഇടാറില്ല.
ഹോബികൾ?
പാട്ട്, ഡാൻസ്, വായന വെറുതെയിരിക്കുമ്പോൾ ഇതിൽ ഏതെങ്കിലും ചെയ്യാനാണിഷ്ടം.
ഇഷ്ടഭക്ഷണം?
അങ്ങനെയൊന്നുമില്ല, വിശന്നിരിക്കുമ്പോൾ എന്തു കിട്ടിയാലും കഴിക്കും
ഇഷ്ട വസ്ത്രം?
എനിക്കു കംഫര്‍ട്ടബിൾ ആണെന്നു തോന്നുന്നതെന്തും ധരിക്കും. കാണുന്നയാൾ അയ്യേ എന്നു പറയരുതെന്നുണ്ട്.
ഇഷ്ടനിറം?
പണ്ടൊക്കെ ഡ്രസ് എടുക്കാൻ പോകുമ്പോൾ വെറൈറ്റി നിറങ്ങള്‍ നോക്കിപ്പോകുമായിരുന്നു. ഇപ്പോൾ ആദ്യം പോകുന്നതു ബ്ലാക്കിലേക്കാണ്.