ജോർജിയയിൽ ജൂൺ ആദ്യവാരം നടന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ സുന്ദരിപ്പട്ടം നേടി ഇന്ത്യയുടെ കൊച്ചുസുന്ദരി കൺമണി ഉപാസന. മിന്നി മറയുന്ന ക്യാമറകൾക്കും ചുറ്റുമുള്ള ആരവങ്ങൾക്കുമിടെ സധൈര്യം സൗന്ദര്യത്തിന്റെ ചുവടുകൾ വച്ച് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് കൺമണി ഇപ്പോൾ. ബെസ്റ്റ് മോഡൽ ലിറ്റിൽ മിസ് യൂണിവേഴ്സ് 2016, മിസ് ഇന്റർനെറ്റ് വോട്ടിങ് 2016, ടിഒഡി ലിറ്റിൽ മിസ് യൂണിവേഴ്സ് 2016 എന്നീ മൂന്നു ടൈറ്റിലുകള്‍ നേടിയാണ് കൺമണി തന്റെ വിജയം സ്വന്തമാക്കിയത്.
ഇതോടെ വരുന്ന ആഗസ്റ്റിൽ ബൾഗേറിയയിൽ നടക്കുന്ന കിങ് ആൻഡ് ക്വീൻ 2016ലും പ്രിൻസ് ആൻഡ് പ്രിൻസസ് വേൾഡ് 2016ലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും കൺമണിയെ തേടിയെത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് ലിറ്റിൽ മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്നത്. സംവിധായകൻ അനീഷ് ഉപാസനയുടെ സഹോദരനും സിനിമാ സ്റ്റിൽ ഫൊട്ടോഗ്രഫറുമായ എരുമാട് അനൂപ് ഉപാസനയുടെയും മഞ്ജുവിന്റെയും മകളായ കൺമണി കോഴിക്കോടു നടന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് ഇന്ത്യൻ ഫിനാലെ മത്സരത്തിൽ ഒന്നാമതെത്തിയാണ് ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് അർഹത നേടിയത്. ഇന്റർനാഷണൽ പേജന്റ് ട്രെയിനർ ആൻഡ് കോറിയോഗ്രാഫര്‍ അരുണ്‍ രത്‌നയുടെ പിന്തുണയും കൺമണിയുടെ വിജയത്തിനു പിന്നിലുണ്ടെന്നു പറയുന്നു അച്ഛൻ അനൂപ് ഉപാസന
നാലു വയസ് മുതൽ തന്നെ കൊച്ചു കൺമണി ഫാഷൻ ലോകത്തേക്ക് ചുവടുവച്ചു തുടങ്ങിയിരുന്നു. അച്ഛന്റെ ക്യാമറയ്ക്കു മുൻപിൽ തുടങ്ങിയ കുസൃതി പിന്നീട് കാര്യമായപ്പോൾ മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു. പരസ്യചിത്രങ്ങളൊരുക്കുന്നവർക്കും പ്രിയപ്പെട്ടവളാണ് ഇന്ന് കൺമണി. സെക്കൻഡ്സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.
നാലു വയസുള്ളപ്പോൾ കൊച്ചിൻ ഫാഷൻ ഷോയിലാണ് ആദ്യം പങ്കെടുത്തത്. സെക്കൻഡ് റണ്ണറപ്പായി അന്നു വരവറിയിച്ചു. തുടർന്നു നടന്ന കൊച്ചിൻ ഫ്ലവേഴ്സ് ഷോയിൽ വിജയിയായി. മത്സര റാംപിലെത്തിയാൽ പേടിയില്ലാതെ കൂൾ ആയി നടക്കാനും ലോകത്തോടുള്ള തന്റെ ആശയങ്ങൾ മുതിർന്നവരെ പോലും വെല്ലുന്ന രീതിയിൽ അവതരിപ്പിക്കാനും കൺമണിക്ക് പ്രത്യേത മിടുക്കാണ്.
അമ്മയും അച്ഛനും ചേർന്നാണ് തന്നെ ക്യാറ്റ് വാക്ക് പഠിപ്പിച്ചതെന്ന് കൺമണി പറയുന്നു. കൊച്ചി ഇടപ്പള്ളി ക്യാംപയിൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഈ മിടുക്കി. ഭാവിയിൽ ഡോക്ടർ ആകാനാണ് കണ്‍മണിയുടെ ആഗ്രഹം.