ഗോസിപ്പ് ഗേൾ ഷോയിലൂടെ പ്രശസ്തയായ കെല്ലി റൂതർഫോർഡിന് മക്കളെ തിരിച്ചുകിട്ടാൻ പൂർണ്ണ പിന്തുണയുമായി റിയാലിറ്റി ടിവി സ്റ്റാർ കിം കർദാഷിയാൻ. കെല്ലിയുടെ മക്കളെ യുഎസിലേക്കു സുരക്ഷിതമായി തിരികെ ലഭിക്കുന്നതിനുള്ള സംയുക്ത ഹർജിയിലാണ് കിം കർദാഷിയാൻ ഒപ്പിട്ട് പങ്കാളിത്തം അറിയിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത ആളാണ് താനെന്നും എന്നാൽ ഒരു അമ്മയെന്ന നിലക്ക് കെല്ലിയുടെ വേദന തന്നെ സ്പർശിച്ചതിനാലാണ് ഹർജിയിൽ ഒപ്പുവച്ചതെന്നും കർദാഷിയാൻ ട്വിറ്ററിലൂടെ അറിയിച്ചു. കിമ്മിനെക്കൂടാതെ ഒരുലക്ഷത്തോളം പേർ ഇതിനകം ഒബാമയ്ക്കു മുമ്പാകെ സമർപ്പിക്കുന്ന ഓൺലൈൻ ഹർജിയിൽ ഒപ്പുവച്ചിട്ടുണ്ട്. 2012 മുതൽ മക്കളെ കൈവശം വെക്കുന്നതു സംബന്ധിച്ച കാര്യത്തിൽ മുൻഭർത്താവ് ഡാനിയേൽ ജിയേർഷുമായി നിയമയുദ്ധത്തിലാണ് കെല്ലി.
യുഎസ് പൗരന്മാരായ കുട്ടികളെ അച്ഛനൊപ്പം ഫ്രാൻസിൽ തന്നെ താമസിപ്പിക്കണമെന്നായിരുന്നു വിവാദപരമായ വിധി. എന്നാൽ ഡാനിയേലിന്റെ യു.എസ് വീസ അസാധുവാണെന്നതിനാൽ അഞ്ചുവയസുള്ള ഹെലെനയെയും എട്ടുവയസുകാരൻ ഹെംസിനെയും കാണാൻ കെല്ലിക്ക് യൂറോപ്പു വരെ പോകേണ്ടതുണ്ട്. മക്കളെ തിരിച്ചുകിട്ടാനുള്ള നിയമപോരാട്ടത്തിനായി തന്റെ സമ്പാദ്യം മുഴുവൻ വിനിയോഗിച്ചുവെന്നും കടബാധ്യതയിലാണ് താനെന്നും കെല്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി വിഷയത്തിൽ അനുകൂല നടപടിയുണ്ടാവുന്നതിനായി പുതിയ മാർഗവുമായി കെല്ലി രംഗത്തെത്തിയിരിക്കുന്നത്. ഒടുവിൽ അമ്മയും മക്കളും ഒന്നിക്കുന്ന കാഴ്ച്ചക്കു വേണ്ടിയാണ് ഓൺലൈൻ സമൂഹം ഉറ്റുനോക്കുന്നത്.