എംഫോർ മാരി വെഡ്ഡിങ് വീക്കിന്റെ സമാപന ദിനത്തിൽ കൊച്ചിക്ക് ഫാഷന്റെ പുത്തൻ ട്രെൻഡുകള്‍ പരിചയപ്പെടുത്തിയത് ലോകോത്തര ഫാഷൻ ഡിസൈനറായ തരുണ്‍ തഹിലിയാനിയാണ്. അത്യാഢംബരപൂർവമായ വസ്ത്രങ്ങൾ മോഡലുകളെ സെക്സിയും സുന്ദരികളുമാക്കി. എംബ്രോയ്ഡറികളാൽ സമൃദ്ധമായ ഡിസൈനുകളായിരുന്നു കാഴ്ച്ചക്കാർക്കായി തരുൺ തഹിലിയാനി അണിയിച്ചൊരുക്കിയത്. ഷോയ്ക്കു മുമ്പെ അദ്ദേഹം പറഞ്ഞിരുന്നു 'എന്റെ ഇന്നത്തെ ഡിസൈനിങ് മോഡലുകളുടെ ശരീരം മുഴുവനായി മറയ്ക്കപ്പെടുമെങ്കിലും അവർ സെക്സിയായിരിക്കും എന്ന്', അതിന്റെ ദൃശ്യാവതരണമായിരുന്നു റാംപിൽ പിന്നീടു കണ്ടത്.
ബെയ്ജ് നിറത്തിൽ മിന്നിത്തിളങ്ങി മോഡലുകളോരോന്നും റാംപിൽ ചുവടുവച്ചപ്പോൾ കണ്ണിമ തെറ്റാതെ ആസ്വദിക്കുകയായിരുന്നു പ്രേക്ഷകർ. ശേഷം കറുപ്പും നീലയുമൊക്കെ വന്നപ്പോഴും റാംപിന്റെ മനം കവർന്നത് അവസാനഘട്ടത്തിൽ അരങ്ങു തകർത്ത ചുവപ്പിന്റെ മാസ്മരിക ഭംഗിയാണ്. ചുവപ്പു നിറത്തിനിടയ്ക്ക് ഗോള്‍ഡൻ കളർ കൂടി ഇഴചേർന്നപ്പോള്‍ അലങ്കാരവിളക്കുകളേക്കാർ ആകർഷകമായത് മോഡലുകളുടെ വസ്ത്രങ്ങൾ തന്നെയായിരുന്നു.
കേരളത്തിന്റെ സ്വന്തം ദീദി ഉഷ ഉതുപ്പിന്റെ മകള്‍ അഞ്ജലി ഉതുപ് കുര്യന്റെ മനോഹരമായ അവതരണത്തോടെയാണ് ഷോ ആരംഭിച്ചത്. സല്‍വാർ, സാരി, ലെഹങ്ക തുടങ്ങിയ വസ്ത്ര വിഭാഗങ്ങളിലെ മികച്ച ബ്രൈഡൽ കളക്ഷനുകളാണ് തരുണ്‍ അവതരിപ്പിച്ചത്. തലയുടെ വശത്തുവച്ച മനോഹരമായ പൂക്കൾ മോഡലുകൾക്ക് പരമ്പരാഗത ഭംഗി കൂടുതൽ പകർന്നു നൽകി.
വിക്രം ഫഡ്നിസ്, മനീഷ് അറോറ എന്നീ ഫാഷൻ ഡിസൈനർമാരുടെ ബ്രൈഡൽ കളക്ഷനുകളാണ് ആദ്യ രണ്ടു ദിനങ്ങളിൽ റാംപു തകര്‍ത്തത്. പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കേത്രയാണ് മോഡലുകളെ സുന്ദരികളാക്കിയത്. ഇന്ത്യയിലെ തന്നെ സൂപ്പർ മോഡലുകളായ നിയോണിക ചാറ്റര്‍ജി, സുര്‍ളി ജോസഫ്, ഹേമാംഗി പാര്‍ത്തെ, ലക്ഷ്മി റാണ, കനിഷ്ത ധന്‍കർ, സോണി കൗർ, ഇ ഡയാന, ആർഷ്യ അഹൂജ, ദിവ ധവാന്‍, മീനാക്ഷി റാത്തോർ എന്നിവരാണ് റാംപില്‍ ചുവടുവച്ചത്.
വെഡ്ഡിങ് വീക്കിന്റെ ജ്വല്ലറി പാർട്നറായ സണ്ണി ഡയമണ്ട്സിന്റെ ആഭരണങ്ങളാണ് മോഡലുകള്‍ അണിഞ്ഞത്. ആസ്റ്റൻ റിയൽറ്റേഴ്സ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്, ഇവിഎം ഓട്ടോക്രാഫ്റ്റ്, ലെ മെറിഡിയൻ എന്നിവരാണ് സഹപ്രായോജകര്‍.