പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറാൻ ഒരു മിനിറ്റു പോലും വേണ്ടി വന്നില്ല നൈല ഉഷയ്ക്ക്. എണ്ണം പറഞ്ഞ സിനിമകളേ സ്വന്തം പേരിൽ ഉള്ളുവെങ്കിലും മഴവിൽ മനോരമയിലെ 'മിനിറ്റ് ടു വിൻ ഇറ്റ്' എന്ന ഗെയിം ഷോയിലൂടെ നൈല കുടുംബങ്ങളിലെ ഇഷ്ടതാരമായി. ഒരു അവതാരക എങ്ങനെയാകണം എന്നു നൈലയെ നോക്കി പഠിക്കണം എന്നു മലയാളികൾ പറഞ്ഞു. നൈല സംസാരിക്കുന്നു...
പോസിറ്റീവ് എനർജി
ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. എല്ലാവരെയുംപോലെ എന്റെ ഉള്ളിലും സങ്കടങ്ങളും ടെൻഷനും ഒക്കെയുണ്ട്. പക്ഷേ അതൊക്കെ ഓർക്കാൻ ഇഷ്ടപ്പെടാറില്ല. അതു മറ്റുള്ളവരിലേക്കു പകരേണ്ട കാര്യവുമില്ല. ഒരു മാധ്യമത്തിൽ ജോലി ചെയ്യുന്ന ആളായതിനാൽ ആളുകളോടു നെഗറ്റീവ് കാര്യങ്ങളൊന്നും പറയാൻ ആഗ്രഹിക്കുന്നുമില്ല. അതെന്റെ ഔട്ട്ലുക്കിന്റെ ഭാഗമായി മാറിയതാകാം. അച്ഛൻ ഇങ്ങനെയായിരുന്നു. എപ്പോഴും ഹാപ്പി, പോസിറ്റീവ്... അമ്മയായാലും സഹോദരങ്ങളായാലും മിണ്ടാപ്രാണികളാണ്. പ്രതീക്ഷിക്കാതെ പെൺകുട്ടിയായതിന്റെ വിഷമം പിന്നീട് എന്റെ സ്വഭാവം കൊണ്ടു ഞാനായിട്ടു തന്നെ മാറ്റി.
സിനിമ പഠിപ്പിച്ചത്
മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു ആദ്യത്തേത്. മമ്മൂക്കയുള്ളപ്പോൾ ആകെ സീരിയസ് മൂഡായിരിക്കും. ക്ലാസിൽ ടീച്ചർ വന്നു കഴിയുമ്പോഴുള്ള പേടിയും ഗൗരവവും. എന്നാൽ ജയസൂര്യയ്ക്കൊപ്പം റിലാക്സ് മൂഡിൽ. സിനിമയിൽ പല അധികാര ശ്രേണികളുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ലൈറ്റ് പിടിക്കുന്നവൻ അതേ ചെയ്യാവൂ. അല്ലാതെ താരങ്ങളുടെ അടുത്തേക്കു വരരുത്. ഭക്ഷണം വിളമ്പുന്നവർ ഈ വരയ്ക്ക് ഇപ്പുറം വരരുത് എന്നൊക്കെയാണു നിയമങ്ങൾ. ഒരു കോർപറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളെന്ന നിലയ്ക്ക് എനിക്ക് ഇതൊക്കെ പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുണ്ട്. സിനിമ എപ്പോഴും ആണ്‍മേൽക്കോയ്മ നിലനിൽക്കുന്ന മേഖലയാണ്. നായകനെ ചുറ്റി കഥ സൃഷ്ടിക്കുന്നു. അല്ലെങ്കിൽ നായിക മഞ്ജു വാരിയരാകണം. ചിലപ്പോൾ സ്ക്രിപ്റ്റ് വിശദീകരിച്ചുതരുന്ന കാര്യത്തില്‍ പോലും ഈ വ്യത്യാസം നമുക്കു തിരിച്ചറിയാം. ഞാൻ പ്രവർത്തിക്കുന്ന റേഡിയോയില്‍ ഇങ്ങനെ ആൺ പെൺ വ്യത്യാസങ്ങളില്ല. ആരാണോ നന്നായി കാര്യങ്ങൾ ചെയ്യുന്നത് അവരാണു ബെസ്റ്റ്.
സ്റ്റൈലിഷ് നൈല
വസ്ത്രങ്ങൾക്കും സ്വർണമല്ലാത്ത ആഭരണങ്ങൾക്കും വേണ്ടി കുറേ പണം ചിലവാക്കുന്ന ആളാണു ഞാൻ. കുറേക്കാലം കഴിഞ്ഞ് എന്റെ ബാങ്ക് ബാലൻസ് നോക്കിയാൽ അധികം ഒന്നും ഉണ്ടാവില്ല. പക്ഷേ അലമാരയിൽ നിറയെ വസ്ത്രങ്ങളും ആഭരണങ്ങളും ഷൂസും ഒക്കെയുണ്ടാകും. മിനിറ്റ് ടു വിൻ ഇറ്റ് ഷോയിൽ ധരിക്കുന്ന വസ്ത്രങ്ങൾ കണ്ട് ഒട്ടേറെപേർ ഇതെവിടുന്നാ എന്നു ചോദിക്കാറുണ്ട്. പേഴ്സ്‌ലിയാണു വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തരുന്നത്. പിന്നെ സ്റ്റൈലിസ്റ്റും മേക്കപ് ആർട്ടിസ്റ്റും ചേർന്ന് സംഭവം ഉഷാറാക്കും. അതിലും ഉപരി ഒട്ടേറെ യഥാർഥ ജീവിതങ്ങളെ കണ്ടുമുട്ടി. ശരിക്കും ഇവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ചിലപ്പോൾ കരയും.
നൈല എന്ന ആണ്‍കുട്ടി
അച്ഛനും അമ്മയ്ക്കും ആദ്യം ഉണ്ടായതു പെൺകുട്ടിയായിരുന്നു. അവളെ ആതിര എന്നു വിളിച്ചു. രണ്ടാമത് ഒരു ആൺകുട്ടിയെ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഏതോ ഡോക്ടറെ കണ്ടപ്പോൾ കുഞ്ഞ് ആൺകുട്ടിയാണെന്നും പറഞ്ഞു. അതോടെ അവര്‍ പ്രതീക്ഷയിലായി. പക്ഷേ പുറത്തുവന്നത് ഞാനായിരുന്നു. അവർക്കാകെ വിഷമമായി. കുട്ടിക്കു പേരുകളൊന്നും കണ്ടു വച്ചിട്ടുമില്ലായിരുന്നു. അച്ഛന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു നൈല എന്ന പേരില്‍. അച്ഛനു വലിയ ഇഷ്ടമുള്ള കൂട്ടുകാരി. അതോടെ നൈല എന്ന പേര് എനിക്കും കിട്ടി.
ജീവിതം ലൈവ്
അച്ഛന്‍ തീരുവനന്തപുരത്തെ പഴയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന കൈതമുക്ക് ഗോപൻ. ഉമ്മൻ ചാണ്ടി, വയലാർ രവി തുടങ്ങിയവരുടെ കൂടെ പ്രവർത്തിച്ചയാള്‍. വളരെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് ദുബായിൽ പ്രതിരോധവകുപ്പില്‍ ഡെന്റിസ്റ്റായി. ഹൃദ്രോഗം ബാധിച്ചതിനെത്തുടർന്ന് ജോലി രാജിവച്ചു. പിന്നീട് സ്വന്തം ക്ലിനിക് തുറന്നു. പിന്നെയും ഹാര്‍ട്ട് അറ്റാക്ക് വന്ന് അച്ഛൻ പോയി. അമ്മ ശാസ്തമംഗലം സ്വദേശിയാണ്, ഉഷ. സഹോദരങ്ങൾ ആതിരയും കണ്ണനും. മകൻ ആർനവ് എട്ടുവയസായി, നാലാം ക്ലാസിലെത്തി.