ഹിന്ദി സിനിമാ സീരിയൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പ്രത്യുഷ ബാനർജിയുടെ മരണവാർത്ത ഇന്നലെ പുറത്തു വരുന്നത്. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പ്രത്യുഷയെ കോകിലബെൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാമുകൻ രാഹുൽ രാജുമായുള്ള പ്രണയത്തകർച്ചയാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രത്യുഷയുടേത് ആസൂത്രിത കൊലപാതകമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും ബിഗ്ബോസ്7 മത്സരാർഥിയും ആയിരുന്ന അജാസ് ഖാൻ. പ്രത്യുഷയുേടത് ആത്മഹത്യയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അതൊരു ആസൂത്രിത കൊലപാതകം ആണെന്നുമാണ് അജാസ് പറയുന്നത്.
'' ഹോളിയ്ക്കു മുമ്പെയുള്ള ദിവസം ഞാൻ പ്രത്യുഷയെ കണ്ടിരുന്നു. അന്നു വളരെ പേടിച്ചരണ്ടതുപോലെയായിരുന്നു അവർ. വളരെയധികം മാറിയിട്ടുണ്ടായിരുന്നു. എന്നോടു സംസാരിക്കുമ്പോൾ പോലും അവൾ ഇടയ്ക്കിടെ രാഹുലിനെ നോക്കുന്നുണ്ടായിരുന്നു. അയാൾ അവളെ വളരെയധികം മാറ്റി. ഇരുപത്തിനാലു മണിക്കൂറും അവൾക്കൊപ്പം ബിഗ് േബാസ് സെവനിൽ ഉണ്ടായിരുന്നയാളാണു ഞാൻ. എനിക്കറിയാമായിരുന്ന ആ പ്രത്യുഷയായിരുന്നില്ല പിന്നീടവൾ. രാഹുൽ എവിടെയാണെന്നും അന്വേഷിക്കണം. ലോകം മുഴുവനും അവളെ കാണാൻ എത്തിയിട്ടും രാഹുൽ മാത്രം എത്തിയിട്ടില്ല '' - അജാസ് പറയുന്നു.
അടുത്ത സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിക്കിടയിൽ വച്ചു പരിചയപ്പെട്ട രാഹുലും പ്രത്യുഷയും സുഹൃത്തുക്കളാവുകയും പിന്നീട് ആ ബന്ധം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെലിബ്രിറ്റി റിയാലിറ്റി ഷോ ആയ പവർ കപ്പിളിൽ പങ്കെടുത്ത ഇരുവരും ഉടൻ വിവാഹിതരാകുമെന്നും പറഞ്ഞിരുന്നു. ഷോയിൽ നിന്നു പുറത്തായ സമയത്തും തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ദൃഢമായെന്നും അധികം വൈകാതെ വിവാഹിതരാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രണയത്തകർച്ചയാവാം ആത്മഹത്യ ചെയ്യാൻ പ്രത്യുഷയെ പ്രേരിപ്പിച്ചതെന്നാണു പോലീസിന്റെ നിഗമനം.
അതിനിടെ പ്രത്യുഷയുടെ അവസാനത്തെ വാട്സആപ് സ്റ്റാറ്റസും ആത്മഹത്യാ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്, മരണത്തിനു ശേഷവും ഞാൻ നിന്നില്‍ നിന്നും മുഖം തിരിക്കില്ല എന്നായിരുന്നു അത്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷയെ പ്രശസ്തയാക്കിയത്. ശേഷം ജലക് ധിക്കലാജാ 5, ബിഗ് ബോസ് 7, തുടങ്ങിയ റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു.