Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിസബത്ത് രാജ്ഞി കൊട്ടാരം വിടുന്നു !

Queen Elizabeth

ഞെട്ടേണ്ട, തൽക്കാലം ഒന്നു മാറിനിൽക്കുന്നു; അത്രമാത്രം. കൊട്ടാരം ഇടിഞ്ഞുവീഴാറായി നിൽക്കുമ്പോൾ രാജ്ഞി പിന്നെന്തു ചെയ്യും! മുന്നൂറു വർഷം പഴക്കമുള്ള ബക്കിങ്ങാം കൊട്ടാരത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിലാണ് എലിസബത്ത് രാജ്ഞി മറ്റെവിടെയെങ്കിലും താമസിക്കാൻ പദ്ധതിയിടുന്നത്.ബക്കിങ്ങാം കൊട്ടാരത്തിന് ആകെ 775 മുറികൾ. മേൽക്കൂര നന്നാക്കണം, വയറിങ്ങും പ്ലംബിങ്ങും പുതുക്കണം, പഴയ അലങ്കാരപ്പണികളെല്ലാം ഒന്നു മിനുക്കിയെടുക്കണം - ഇത്രയുമൊക്കെയാണു പണികൾ.

എല്ലാത്തിനും കൂടി വേണ്ട 15 കോടി പൗണ്ടിന്റെ കാര്യത്തിൽ തീരുമാനമായിട്ടുവേണം രാജ്ഞിയുടെ താമസംമാറ്റം നിശ്ചയിക്കാൻ. മാത്രവുമല്ല, തലചായ്ക്കാനൊരിടം തേടി അലയേണ്ട അവസ്ഥയുമില്ല. വിൻസർ കാസിൽ, സൻഡ്രിങ്ങാം ഹൗസ്, ഹോളിറൂഡ് കൊട്ടാരം, ബാൽമറൽ കാസിൽ എന്നിങ്ങനെ രാജ്ഞിയുടെ ഔദ്യോഗിക വസതികൾ തരാതരം.

1952ൽ ആണു ബക്കിങ്ങാം കൊട്ടാരത്തിൽ അവസാനമായി അറ്റകുറ്റപ്പണി നടന്നത്. കൊട്ടാരം മ്യൂസിയമാക്കി മാറ്റി വിനോദസഞ്ചാരികൾക്കു തുറന്നുകൊടുക്കണമെന്ന അഭിപ്രായവും വ്യാപകമാണ്. കൊട്ടാരച്ചെലവുകൾക്കായി ജനത്തിന്റെ നികുതിപ്പണം പൊടിക്കുന്നതു തടയാമല്ലോ.