എംഫോർ മാരി വെഡ്ഡിങ് വീക്കിന്റെ രണ്ടാംദിനം കൊച്ചിയെ ഹരം കൊള്ളിച്ചത് ലോകോത്തര ഫാഷൻ ഡിസൈനറായ മനീഷ് അറോറയുടെ കളക്ഷനാണ്. വിവാഹം എന്നാൽ പട്ടും പൊന്നും തിളക്കവും മാത്രമല്ല അതിലുമൽപം മുന്തിയതാണെന്നു തെളിയിക്കുകയായിരുന്നു മനീഷ് തന്റെ ഡിസൈനിങ്ങിലൂടെ. നിറത്തെ പ്രണയിക്കുന്ന ആ കലാകാരന്റെ കരവിരുതിൽ പിറന്ന ഡിസൈനുകളോരോന്നും ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ബ്രൈറ്റ് ആന്‍ഡ് ബ്യൂട്ടിഫുൾ ആയിരുന്നു.
ജീവിതം കളര്‍ഫുള്ളാക്കണമെന്നാണ് മനീഷിന്റെ വാദം, അതിനെ നേർക്കാഴ്ച്ചയായിരുന്നു റാംപില്‍ വിരിഞ്ഞ ഡിസൈനുകളെല്ലാം. ആയിരം വർണങ്ങളുള്ള പൂക്കളെ അനുസ്മരിപ്പിക്കുമാറ് മോഡലുകള്‍ ആത്മവിശ്വാസത്തോടെ ചുവടുവെക്കുന്ന കാഴ്ച്ച വാക്കുകളിൽ ഒതുങ്ങില്ല. മനോഹരമായ വസ്ത്രങ്ങൾ കൊണ്ടുമാത്രമല്ല ഷോ തിളങ്ങിയത്, ഒപ്പം മോഡലുകളുടെ മുഖത്തും തലയിലുമെല്ലാം വച്ച അലങ്കാരങ്ങൾ കാഴ്ച്ചക്കാരെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോവും വിധമായിരുന്നു.
മഞ്ഞ, ചുവപ്പ്, നീല, കറുപ്പ്, പർപിള്‍, പിങ്ക് തുടങ്ങി നിറങ്ങളുടെ ഉത്സവമായിരുന്നു മനീഷ് റാംപിൽ ഒരുക്കിയത്. പരമ്പരാഗത വസ്ത്രമായ സാരി മുതൽ സൽവാർ, സ്കർട്ട് തുടങ്ങിയവയിലൊക്കെയും ഫോക് സ്റ്റൈൽ കൂടി കലർത്തിയതുൾപ്പെടെ മനീഷ് ആവിഷ്കരിച്ച വ്യത്യസ്തതയാണു ഷോയെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തിലിറക്കിയത്.
ഫാഷൻ ഷോകളുടെ പ്രധാന ആകർഷണം ഷോസ്റ്റോപ്പര്‍ തന്നെയാണെന്നു പ്രത്യേകം പറയേണ്ടതില്ല. ബോളിവുഡിന്റെ പ്രിയങ്കരനായ നടൻ രൺദീപ് ഹൂഡയാണ് മനീഷ് അറോറയ്ക്കു വേണ്ടി ഷോസ്റ്റോപ്പറായി റാംപിൽ ചുവടു വച്ചത്. തലപ്പാവും കുർത്തയും ഓവര്‍കോട്ടുമൊക്കെയായി കിടിലൻ താടിയുമായി വേദിയിലെത്തിയ രൺദീപ് അസലൊരു പഞ്ചാബി വരനെ ഓർമിപ്പിച്ചു. തന്റെ സ്ഥിരം സൂപർ കൂൾ പുഞ്ചിരിയോടെ രൺദീപ് സദസിനെയാകെ ഇളക്കിമറിച്ചു.
ഷോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു മോഡലുകളുടെ വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ. പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കേത്രയാണ് മോഡലുകളെയാകെ മിടുക്കികളാക്കിയത്. റിമ കല്ലിങ്കൽ, സാന്ദ്രാ തോമസ്, വിജയ് ബാബു തുടങ്ങിയ സിനിമാതാരങ്ങളും ഷോയിൽ കാഴ്ച്ചക്കാരായി എത്തിയിരുന്നു.
പ്രമുഖ മോഡലുകളായ നിയോണിക ചാറ്റര്‍ജി, സുര്‍ളി ജോസഫ്, ഹേമാംഗി പാര്‍ത്തെ, ലക്ഷ്മി റാണ, കനിഷ്ത ധന്‍കർ, സോണി കൗർ, ഇ ഡയാന, ആർഷ്യ അഹൂജ, ദിവ ധവാന്‍, മീനാക്ഷി റാത്തോർ എന്നിവരാണ് റാംപില്‍ ചുവടുവച്ചത്. വെഡ്ഡിങ് വീക്കിന്റെ ജ്വല്ലറി പാർട്നറായ സണ്ണി ഡയമണ്ട്സിന്റെ ആഭരണങ്ങളാണ് മോഡലുകള്‍ അണിഞ്ഞത്.