Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ റോൾ ആളുകളെ വെറുപ്പിച്ചു

Lavanya ലാവണ്യ നായർ

മഞ്ഞുരുകും കാലത്തിലെ രത്നമ്മയെ അവതരിപ്പിച്ചു വിരമിക്കുമ്പോൾ ലാവണ്യ നായർ എട്ടു മാസം ഗർഭിണി ആയിരുന്നു. ശാരീരികാസ്വസ്ഥതകൾക്കിടയിലും ഈ കഥാപാത്രത്തെ അനശ്വരമാക്കാൻ സാധിച്ചതാണു ലാവണ്യ എന്ന അഭിനേത്രിയുടെ അസാധാരണ നേട്ടം.

അന്നൊക്കെ ലാവണ്യയെ മിനിസ്ക്രീനിൽ കണ്ടാൽ പ്രേക്ഷകർ, പ്രത്യേകിച്ച് സ്ത്രീകൾ പറഞ്ഞിരുന്നത് ‘ദേ....താടക വന്നു’ എന്നാണ്. പുറത്തിറങ്ങിയാലും ആളുകളുടെ പ്രതികരണം കടുത്തതായിരുന്നു. കുട്ടികൾ പേടിയോടെയാണ് നടിയെ കണ്ടിരുന്നത്. അഭിനയമാണെന്ന് അറിയാമെങ്കിലും ‘ഇത്രയും ക്രൂരത വേണ്ടിയിരുന്നില്ല’ എന്നു പറയാതെ ഒരു പ്രേക്ഷകനും പിന്മാറിയിട്ടില്ല. സീരിയലിൽ ശരിക്കും കഥാപാത്രമായി ലാവണ്യ മാറുകയായിരുന്നു.

മനോരമ ആഴ്ചപ്പതിപ്പിൽ ജോയ്സി ‘മഞ്ഞുരുകുംകാലം’ എഴുതുമ്പോള്‍ രത്നമ്മയ്ക്ക് ഇത്രയും ക്രൂരത നൽകിയിരുന്നില്ല. എന്നാൽ ലാവണ്യ അവതരിപ്പിച്ച കഥാപാത്രം അതി നുമപ്പുറത്തേക്കു വളർന്നപ്പോൾ ജോയ്സിയുടെ തൂലികയും അതിനൊപ്പം വളർന്നു. ഇക്കാര്യം ജോയ്സി തന്നെ ലാവണ്യ യോടു പറഞ്ഞിട്ടുണ്ട്. ഈ അഭിനന്ദനം ഒരു അവാർഡ് പോലെ യായിരുന്നു ലാവണ്യയ്ക്ക്. കഥാപാത്രത്തിനു ജന്മം നൽകിയ ആളിൽ നിന്നു തന്നെ അതു കേട്ടപ്പോൾ അതൊരു ഇരട്ടി മധുരം പോലെ ആയി.

175 എപ്പിസോഡുകൾ പിന്നിട്ട ശേഷമാണു ലാവണ്യ ‘മഞ്ഞുരുകുംകാല’ത്തിൽ നിന്നു മാറിയത്. പകരം മഞ്ജു സതീഷ് രത്നമ്മയെ അവതരിപ്പിക്കാൻ തുടങ്ങി. സീരിയലിൽ നിന്നു മാറുന്നതിന്റെ കാരണം ലാവണ്യ പ്രേക്ഷകരോടു പറയു ന്നത് അന്നു ടെലികാസ്റ്റ് ചെയ്തിരുന്നു.

ലാവണ്യയെ ഒരു പക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, രത്നമ്മയെ നിങ്ങൾക്കു സുപരിചിതയാണല്ലോ. എന്നാൽ രത്നമ്മയായി തുടര്‍ന്നും നിങ്ങളുടെ മുൻപിൽ വരാൻ എനിക്കു സാധിക്കാതെ വന്നിരിക്കുന്നു. കാരണം, ഞാനൊരു അമ്മയാകാൻ പോവുകയാണ്. എനിക്കു പകരം വരുന്ന മഞ്ജു സതീഷിന് എല്ലാ പിന്തുണയും നൽകുമല്ലോ.’ ഇതായിരുന്നു അന്ന് ടെലികാസ്റ്റ് ചെയ്തത്.

Lavanya ലാവണ്യ നായർ ഭർത്താവിനും കുഞ്ഞിനുമൊപ്പം

ലാവണ്യ ഇപ്പോൾ അമ്മയാണ്. ഒരു പെൺകു‍‍ഞ്ഞിനു ജന്മം നൽകിയിട്ട് അഞ്ചു മാസമായി. പേരു മാളവിക.ആർ. നായർ. ദുബായിൽ ഒരു ഗ്രീക്ക് കമ്പനിയിൽ ഉദ്യോഗസ്ഥനായ ചെങ്ങ ന്നൂർക്കാരൻ രാജീവാണു ഭർത്താവ്. ലാവണ്യയുടെ ആദ്യ സീരിയൽ ശിവമോഹൻ തമ്പി സംവിധാനം ചെയ്ത ‘അസൂയപ്പൂക്കൾ’ ആണ്. ആദ്യ സീരിയലിനു വഴി തുറന്നതിനെക്കുറിച്ച് ലാവണ്യ നായർ:

‘തിരുവനന്തപുരം നൂപുര ഡാന്‍‌സ് അക്കാദമിയിൽ കലാക്ഷേ ത്രം വിലാസിനി ടീച്ചറുടെ ശിക്ഷണത്തിൽ ഞാനന്ന് ശാസ്ത്രീയ നൃത്തം പഠിക്കുന്നുണ്ട്. അവിടെ വച്ചാണ് ഞാൻ ശിവമോ ഹൻ തമ്പി സാറിനെ കാണുന്നത്. അക്കാദമിയിൽ തന്നെയു ളള ഓങ്കാർ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് ട്യൂട്ടറായി സാർ വരാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടിലേക്ക് എന്നെ ക്ഷണിച്ചത് അപ്പോഴാണ്. ഒരു ഹോസ്റ്റലിലെ റൂംമേറ്റായ മൂന്നു പെൺകുട്ടികളുടെ കഥയായിരുന്നു ‘അസൂയപ്പൂക്കള്‍’ രാക്കി എന്ന വിക്കുളള പെൺകുട്ടിയുടെ വേഷമായിരുന്നു എനിക്ക്. സ്ക്രീന്‍ ടെസ്റ്റിനെല്ലാം വളരെ പേടിച്ചാണ് പോയത്. എങ്ങനെ ഡയലോഗ് പറയണമെന്നു തമ്പിസാർ എനിക്കു കാണിച്ചു തന്നു. ഞാൻ ടെസ്റ്റിൽ പാസ്സായി. ആദ്യ സീരിയലിൽ അഭിനയിക്കുമ്പോൾ ഞാൻ പത്താംക്ലാസ് കഴിഞ്ഞു നില്‍ക്കുകയാണ്.’‌

വയലാർ മാധവൻകുട്ടിയുടെ ‘ഗന്ധർവയാമം’ എന്ന ഹൊറർ സീരിയലായിരുന്നു ലാവണ്യ രണ്ടാമത് അഭിനയിച്ചത്. അതിൽ ചൂഡാമണി എന്ന നാടോടി പെൺകുട്ടിയുടെ വേഷമായി രുന്നു. ഈ സീരിയലും ഹിറ്റായി. അന്ന് ‘ചൂഡി....ചൂഡി എന്നാണു ആളുകൾ ലാവണ്യയെ വിളിച്ചിരുന്നത്. ആർ. ഗോപിനാഥിന്റെ ‘അങ്ങാടിപ്പാട്ട്’, ശിവമോഹൻ തമ്പിയുടെ ‘ചന്ദ്രോദയം’, കെ.കെ. രാജീവിന്റെ ‘ഒരു പെണ്ണിന്റെ കഥ’ എന്നീ സീരിയലുകളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ‘ഒരു പെണ്ണിന്റെ കഥ’ ചെയ്യുമ്പോഴായിരുന്നു ലാവണ്യയുടെ കല്യാണം.

നാലു കൊല്ലം മുൻപു വരെ ലാവണ്യ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു. ഭരതനാട്യവും മോഹിനി യാട്ടവുമായിരുന്നു മുഖ്യ ഇനങ്ങൾ. സിനിമയിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ല റോളാണെങ്കിൽ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തിലാണു ലാവണ്യ. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാകണമെന്നു നിർബന്ധമുണ്ട് ലാവണ്യ യ്ക്ക്.

വാട്ടർ അതോറിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറായ രവീന്ദ്രൻ നായരുടെയും വീട്ടമ്മയായ ഉഷ രവീന്ദ്രന്റെയും മകളാണു ലാവണ്യ. ഒരു സഹോദരനുണ്ട് ഉല്ലാസ്. തിരുവന ന്തപുരം ബവ്റജിസ് കോർപറേഷനിൽ ഉദ്യോഗസ്ഥനാണ് ഉല്ലാസ്. വീട്ടുകാരുടെ പ്രോൽസാഹനമാണ് കലാരംഗത്തു തിളങ്ങാൻ വഴിയൊരുക്കിയതെന്നു ലാവണ്യ വിശ്വസിക്കുന്നു. ഏറ്റവും കൂടുതൽ പ്രോൽസാഹനം നൽകുന്നതു ചേട്ടൻ ഉല്ലാസാണ്. കല്യാണത്തിനു ശേഷം ഭർത്താവ് രാജീവും പ്രിയതമയുടെ അഭിനയജീവിതത്തിനു പരമാവധി പ്രോൽസാഹനം നൽകിവരുന്നു.