Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീരിയൽ കയ്യടക്കിയ ഏഴു നായികമാർ

Serial 2015ൽ സീരിയൽ കയ്യടക്കിയ താരങ്ങള്‍

ഏതു ചാനൽ തുറന്നാലും ദേ.... കാലടി ഓമന– അതായിരുന്നു 2015 ൽ കുടുംബ പ്രേക്ഷകർ കണ്ട ഏറ്റവും വലിയ പ്രത്യേകത.

‘ഏഴു രാത്രികളി’ൽ ഭദ്രയായും (ഏഷ്യാനെറ്റ്) ‘ഇഷ്ട’ത്തിൽ നാടകനടി കാട്ടാക്കട സത്യഭാമയായും (സൂര്യ) ‘സുലു ഹൗസി’ൽ മണിമല്ലികയായും (ജനം ടിവി)‘വാഴ് വേമായ’ത്തിൽ ദേവയാനിയായും (ദൂരദർശൻ) ഈ നടി ആവേശപ്പെരുമഴയായി. മഴവിൽ മനോരമയിലെ ‘അമല’യിലും ഓമനയുടെ സൂപ്പർ അഭിനയം കാണാനായിയ സമഗ്ര സംഭാവനയ്ക്കുളള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും പോയ വർഷം ഓമനയെ തേടിയെത്തി.

2015 പോലെ 2016 ലും ഈ നേട്ടം ആവർത്തിക്കാൻ ഇടയാക്കണേ... എന്നാണ് ഓമനയുടെ പ്രാർഥന.

കാർത്തിക കണ്ണനും 2015 നേട്ടങ്ങളുടെ വർഷമായിരുന്നു. 2014 ഒരേ സമയം ഏഴു സീരിയലുകൾ ചെയ്ത കാർത്തിക പോയ വർഷം അഞ്ചു സീരിയലുകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഉജ്വലമെന്നു വിധിയെഴുതപ്പെട്ടതാണ് 2015 ൽ കാർത്തികയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം ‘പുനർജനി’യിലെ നഴ്സിങ് സൂപ്രണ്ട് സുകുമാരി, ‘ഭാഗ്യലക്ഷ്മി’യിലെ സലോമി. ‘വിവേകാനന്ദ’നിലെ അവന്തിക, ‘ഗംഗ’യിലെ ‍ഡോക്ടർ രജനി ‘ബന്ധുവാര് ശത്രുവാരി’ലെ പ്രസീദ എന്നിവയായിരുന്നു കഥാപാത്രങ്ങൾ. സ്വന്തം അധ്വാനം കൊണ്ടു ജീവിതത്തിലാദ്യമായി ഒരു പുത്തൻ കാർ വാങ്ങിയതും പോയ വർഷമായിരുന്നു. ഇതിനിടയിൽ സങ്കടകരമായ ദിനരാത്രങ്ങളും കടന്നു പോയി. നാലു വയസ്സുകാരി മകൾ നിരുപമയുടെ വലതു കയ്യിലെ കുഞ്ഞുവിരൽ കതകിനിടയിൽപ്പെട്ടു ചതഞ്ഞത് മനഃസംഘർഷത്തിനിടയാക്കി. ഭയപ്പെടാനില്ലെന്നു ഡോക്ടർ പറഞ്ഞതോടെയാണു സമാധാനമായത്.

‘സ്ത്രീധനം’ ആയിരം എപ്പിസോഡുകൾ പിന്നിട്ടപ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതാണ് 2015 ൽ ദിവ്യ വിശ്വനാഥിനുണ്ടായ മറക്കാനാവാത്ത അനുഭവം. ദിവ്യ എന്ന സ്വന്തം പേരിൽ തന്നെ കഥാപാത്രത്തെ ലഭിക്കുകയും അതിൽ മിന്നിത്തിളങ്ങുകയും ചെയ്തു ദിവ്യ. കണ്ണീർപുത്രിയായി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു ഈ അനുഗൃഹീത കലാകാരി.

ദിവ്യയെപ്പോലെ ആയിരം എപ്പിസോഡിന്റെ തിളക്കത്തിലാണു നടി സോനുവും. ‘സ്ത്രീധനം’ സീരിയലിൽ മത്തി സുകുവിന്റെ മകൾ വേണിയായി തകർത്തഭിനയിച്ചു ഈ കലാകാരി.

നെഗറ്റീവ് കഥാപാത്രമായിട്ടും പ്രേക്ഷകർ പലപ്പോഴായി അഭിനന്ദനം ചൊരിഞ്ഞത് 2015 ലെ മറക്കാനാവാത്ത അനുഭവമായി. ഇത്തവണത്തെ പുതുവൽസരം കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ അടിച്ചു പൊളിച്ചു സോനു.

‘ശ്രീകൃഷ്ണവിജയ’ത്തിലെ ദേവകിയായും ‘എന്റെ പെണ്ണി’ലെ മീരയായും ‘കല്യാണി കളവാണി’ യായും സീരിയലുകളിൽ സജീവസാന്നിധ്യമായിരുന്നു 2015 ൽ അമ്പിളിദേവി. ഈ തിരക്കിനിടയിലും സ്വന്തം ഡാൻസ് സ്കൂളായ നൃത്യോദയയിൽ ഓടിയെത്തിയിരുന്നു മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കലാകാരി. ധാരാളം സ്റ്റേജ് പ്രോഗ്രാമുകളിലും പങ്കെടുത്ത വർഷമായിരുന്നു 2015.

ഒരേ സമയം നാലു സീരിയലുകളിൽ അഭിനയിച്ച് 2015 ൽ നേട്ടങ്ങൾ കൊയ്ത ഒരു നടിയുണ്ട്. ഡിനി എന്ന ഡിനി എലിസബത്ത് ഡാനിയൽ. ‘വധു’വിൽ ‍ഡോക്ടർ ദേവികയായും ‘സംഗമത്തിൽ’എസിപിയായും ‘സ്ത്രീധനത്തിൽ‌’ വരദയായും‘തൂവൽസ്പര്‍ശത്തിൽ’ അശ്വതിയായും മികച്ച അഭിനയമാണു ഡിനി കാഴ്ച വച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒറ്റയ്ക്ക് കാറോടിച്ച് ലൊക്കേഷനിൽ നിന്നു ലോക്കേഷനിലേക്കുളള യാത്രയായിരുന്ന പലപ്പോഴും.

മെറിലാൻഡിൽ എല്ലാ സീരിയലുകളിലും അഭിനയിച്ചു എന്ന നേട്ടമാണ് 2015 ൽ ഹർഷയെ ഭാഗ്യവതിയാക്കുന്നത്. ‘കടമറ്റത്തു കത്തനാർ’ മുതൽ ‘വാഴ് വേമായം’ വരെയുളള സീരിയലുകളിൽ നല്ല കഥാപാത്രങ്ങളെ തന്നെ ഹർഷയ്ക്കു ലഭിച്ചു.

‘ദേവീമാഹാത്മ്യം’ ഹർഷയ്ക്കു തമിഴിലേക്കുളള വഴിയൊരുക്കി. വിജയ ടിവിയുടെ ‘എൻ പേർ മീനാക്ഷി’ എന്ന സീരിയലിൽ മീനാക്ഷിയാവാൻ അവർ ഹർഷയെയാണു തിരഞ്ഞെടുത്തത്. മീനാക്ഷി തമിഴകത്ത് ഒരു തരംഗമായപ്പോൾ ഹർഷയെ തേടിയെത്തിയത് ആറു കഥാപാത്രങ്ങൾ ! ആറും നായികയുടെ വേഷങ്ങൾ. സൺടിവിയിലെ ‘പൊന്നൂഞ്ചൽ’ ഹിറ്റായി.