മോഡലിന്റെ മുടി വെട്ടിയതിൽ പിഴവ്; നഷ്ടപരിഹാരം നൽകേണ്ടത് 2 കോടി രൂപ
Mail This Article
മോഡലിന്റെ മുടി വെട്ടിയതിലെ പിഴവിന് നഷ്ടപരിഹരമായി സലൂൺ അധികൃതർ 2 കോടി രൂപ നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഡൽഹി സ്വദേശിനിയായ മോഡൽ നൽകിയ പരാതിയിലാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സലൂണിനെതിരെ വിധി വന്നത്.
ഹെയർ കെയർ ഉത്പന്നങ്ങളുടെ മോഡലാണ് യുവതി. 2018 ഏപ്രിൽ 12ന് ആണ് ഉത്തരവിന് ആധാരമായ സംഭവം. സ്ഥിരമായി തന്റെ മുടി വെട്ടുന്ന ജീവനക്കാരൻ അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ സലൂൺ അധികൃതർ മറ്റൊരു ജീവനക്കാരനെ ചുമതലപ്പെടുത്തി. എന്നാൽ താൻ നൽകിയ നിർദേശ പ്രകാരമല്ല അയാൾ മുടി വെട്ടിയത്. ഏതാണ്ട് എല്ലാ മുടിയും നഷ്ടമാകുന്നതിലാണ് ഇത് അവസാനിച്ചത്. ഹെയർ ട്രീറ്റ്മെന്റ് ശിരോചർമത്തിൽ അലർജിക്ക് കാരണമായി. ഇതോടെ തന്റെ മോഡലിങ് അവസരങ്ങൾ ഇല്ലാതായി. അതിനാൽ 3 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
മുടിയുടെ കാര്യത്തിൽ യുവതി വളരെയധികം ശ്രദ്ധാലു ആയിരുന്നു. പരിചരണത്തിനായി ധാരളം പണം ചെലവഴിച്ചിട്ടുണ്ട്. അവർക്ക് തലമുടിയുമായി വൈകാരികമായ ബന്ധമുണ്ട്. പല പ്രമുഖ കമ്പനികളുടെയും മോഡലായിരുന്നു. എതിർ കക്ഷി അവരുടെ മുടി വെട്ടിയതിൽ തെറ്റു പറ്റിയതോടെ പല വർക്കുകളും നഷ്ടമായി. ഇതു സാമ്പത്തിക സ്ഥതിയെ ബാധിക്കുകയും ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്തു. മുൻനിര മോഡല്‍ ആകണമെന്ന സ്വപ്നവും തകർന്നു. ജസ്റ്റിസ് ആർ.കെ.അഗർവാൾ, ഡേ. എസ്.എം.കാന്തികാർ എന്നിവരടങ്ങിയ കമ്മീഷൻ നിരീക്ഷിച്ചു.
English Summary : Woman awarded Rs 2 crore compensation for wrong haircut