ADVERTISEMENT

കൊച്ചിയിൽ മുടിവെട്ടുകാരിക്ക് ഒരു മാസത്തെ പ്രതിഫലം രണ്ടര ലക്ഷം രൂപ! ഞെട്ടണ്ട; എല്ലാ ആനുകൂല്യങ്ങളും അടക്കം കണക്കു കൂട്ടുമ്പോൾ സംഗതി സത്യമാണ്. വൈറ്റിലയ്ക്കടുത്തുള്ള ഫ്രഞ്ച് ആഡംബര സലൂൺ ജെസിബി (ജീൻ ക്ലാഡ് ബിഗിൻ)യിലാണ് ഫ്രാൻസിൽ നിന്നെത്തിയ ഹെയർ ക്രിയേറ്റീവ് ഡയറക്ടർ ഒലേഷ്യ പൊനോമരേവ എന്ന ക്രിസ്റ്റീനയ്ക്ക് ഇത്രയും ഉയർന്ന പ്രതിഫലം നൽകുന്നത്. 

 

cristina-1

ഫ്രഞ്ചിൽ ഒലേഷ്യ എന്നാണു പേരെങ്കിലും ഇന്ത്യയിൽ ക്രിസ്റ്റീന എന്നാണ് വിളിപ്പേര്. പ്രഫഷനിൽ ഹെയർ കട്ടിങ്ങാണ് ഏറ്റവും ഇഷ്ടം. എന്നിരുന്നാലും കളറിങ് ഉൾപ്പടെയുള്ള ജോലികളും ചെയ്യുന്നുണ്ടെന്നു ക്രിസ്റ്റീന. രാജ്യാന്തര തലത്തിൽ മികച്ച ബ്രാൻഡ് സലൂണുകളിലെ അനുഭവ പരിചയവും ജോലിയോടുള്ള താൽപര്യം കൊണ്ടു കൈവരിച്ച വൈദഗ്ധ്യവുമാണ് ക്രിസ്റ്റീനയെ ഈ മേഖലയിലെ വലിയ പേരുകാരിലൊരാളാക്കിയത്.

 

സിനിമാ താരങ്ങളായ വഫ ഖദീജ, ഷാനു സുരേഷ്, ദിവ്യ പിള്ള, ഭാമ എന്നിവർ ക്രിസ്റ്റിനയുടെ സ്റ്റൈലിങ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മോഹൻലാലിന്റെ ഭാര്യ സുചിത്ര ഉൾപ്പെടെ പല പ്രമുഖർക്കും വേണ്ടിയും ഹെയർ സ്റ്റൈലിങ് ചെയ്തിട്ടുണ്ട്. ക്രിസ്റ്റീന ഈ രംഗത്ത് എത്തിയിട്ട് 15 വർഷം പിന്നിട്ടു. രണ്ടു വർഷം കൂടുമ്പോൾ ഫ്രാൻസിലെത്തി പരിശീലനം നടത്തും. 

 

കേശാലങ്കാര രംഗത്തെ രാജ്യാന്തര ബ്രാൻഡായ ജെസിബിയുെട ആസ്ഥാനം പാരിസാണ്. നിരവധി രാജ്യാന്തര ഫാഷൻ ഷോകളിലെ സ്റ്റൈലിങ് പാർട്നറായ ജെസിബിക്ക് 22 രാജ്യങ്ങളിൽ സലൂണുകളുണ്ട്. ഇവിടുത്തെ സ്റ്റൈലിസ്റ്റുകൾക്ക് കേന്ദ്രീകൃത പരിശീലനമാണ് നൽകുന്നത്. ഇന്ത്യയിൽ മുംബൈയിൽ മാത്രം 17 ബ്രാഞ്ചുകളുണ്ട്. 

 

ഒരു അവധിക്കാലം ചെലവഴിക്കാൻ ഇന്ത്യയിലെത്തിയതാണ് ക്രിസ്റ്റീനയെ ഇന്ത്യയുടെ മരുമകളാക്കിയത്. ഭർത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം മുംബൈയിലുണ്ട്. മുംബൈയെ അപേക്ഷിച്ചു കേരളത്തിലെ കസ്റ്റമേഴ്സിന്റെ കാര്യത്തിൽ ക്രിസ്റ്റീന ഹാപ്പിയാണ്. 

 

ലക്ഷ്വറി സലൂൺ തേടി എത്തുന്നവരുടെ എണ്ണം മുമ്പത്തേതിലും വർധിച്ചിട്ടുണ്ടെന്നു ക്രിസ്റ്റീന പറയുന്നു. പുതിയ പ്രവണതകൾ തിരിച്ചറിഞ്ഞ് അതു പരീക്ഷിക്കാൻ എത്തുന്നവരാണ് പുതു തലമുറക്കാർ. വിദ്യാഭ്യാസമുള്ള സമൂഹമാണ് കേരളം എന്നതു കൊണ്ടു തന്നെ അതിന്റെ മേന്മയും പ്രകടമാണ്. ഉപഭോക്താക്കൾക്ക് എന്തു വേണം എന്നു കൃത്യമായി അറിയാം എന്നതും നേട്ടമാണ്. നന്നായി സംസാരിക്കാനറിയാം എന്നു മാത്രമല്ല, നല്ല സൗന്ദര്യ ബോധമുള്ളവരുമാണ് ഉപഭോക്താക്കൾ. പരീക്ഷണങ്ങളിലും അവർക്കു താൽപര്യമുണ്ട്. അതുകൊണ്ടു തന്നെ പുതിയ മേഖലകളെക്കുറിച്ചു പരിചയമുള്ളവരാകണം ഇവിടെ ജോലി ചെയ്യേണ്ടത്. ഇതു മനസ്സിലാക്കിയാണ് കൊച്ചി സംഘം തന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നത് എന്നാണ് മനസിലാകുന്നത്. വർക്ക് കഴിയുമ്പോൾ ഉപഭോക്താക്കൾ എത്രത്തോളം തൃപ്തരാകുന്നു എന്നത് ആഹ്ലാദം പകരുന്നതാണെന്നും ക്രിസ്റ്റീന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com