Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയന്റെ സഹോദരന്റെ മകളുടെ പേരിൽ തർക്കം?, വിഡിയോയ്ക്ക് പ്രതികരണവുമായി നടി !

Jayan തനിക്ക് ഉമാ നായർ എന്നയാളെ അറിയില്ലെന്നും ജയന്റെ സഹോദരന്റെ മകൾ എന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ലക്ഷ്മി പറഞ്ഞു...

മലയാളികളുടെ അഭിമാനതാരമാണ് നടൻ ജയൻ. 1980ൽ കാലയവനികയിലേക്ക് മറഞ്ഞെങ്കിലും പുതുതലമുറയിൽ പോലും അദ്ദേഹത്തിന് ആരാധകരേറെയാണ്. തന്റേതായ രീതിയിലുള്ള പ്രത്യേക സ്റ്റൈലും ഡയലോഗ് പ്രസന്റേഷനുമൊക്കെയാണ് ജയനെ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നത്. ജയന്റെ പേരുപറഞ്ഞ് രണ്ടു യുവതികൾ സമൂഹമാധ്യമത്തിൽ നടത്തിയ ലൈവ് വിഡിയോകളാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ജയന്റെ സഹോദരന്റെ മകളാണെന്നു പറഞ്ഞ ഉമാ നായർ എന്ന സീരിയൽ നടിക്ക് പ്രതികരണവുമായി ജയന്റെ അനുജന്റെ മകൾ ലക്ഷ്മി രംഗത്തെത്തിയതും തുടർന്ന് ലക്ഷ്മിക്ക് തെളിവുസഹിതം ഉമ നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എ​ന്ന പരിപാടിയിൽ പങ്കെ‌ടുക്കവേയാണ് താൻ ജയന്റെ സഹോദരന്റെ മകളാണെന്ന് നടി ഉമാ നായർ പരിചയപ്പെ‌ടുത്തിയത്. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അച്ഛന്റെ അമ്മയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണെന്നും അതുകൊണ്ട് ജയൻ തന്റെ വലിയച്ഛന്റെ സ്ഥാനത്താണെന്നുമാണ് ഉമ പറഞ്ഞിരുന്നത്. എന്നാൽ ജയന് ഒരേ ഒരു സഹോദരൻ മാത്രമേ ഉള്ളുവെന്നും അതു തന്റെ അച്ഛൻ സോമൻ നായർ ആണെന്നും പറഞ്ഞ് ലക്ഷ്മി ശ്രീദേവി എന്ന യുവതി രംഗത്തെത്തിയതോടെയാണ് സംഗതി വിവാദമായത്. 

തനിക്ക് ഉമാ നായർ എന്നയാളെ അറിയില്ലെന്നും ജയന്റെ സഹോദരന്റെ മകൾ എന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ലക്ഷ്മി പറഞ്ഞു. അച്ഛന്റെ ബന്ധങ്ങളിലൊന്നും ഇങ്ങനെയൊരാളെ കേട്ടിട്ടില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുമ്പോൾ വ്യക്തത വേണമെന്നും ഫെയ്സ്ബുക് ലൈവിലൂടെ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയുടെ വാക്കുകളിലേക്ക്.

''ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ ജയന്റെ അനുജന്റെ മകൾ എന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തുകയുണ്ടായി. ജയന്റെ അനുജൻ എന്നു പറയുന്ന സോമൻ നായര്‍ക്ക് മൂന്നു മക്കളേയുള്ളു, സോമൻ നായരുടെ മൂന്നുമക്കളിൽ ഇളയവളാണ് ഞാൻ. ഓർമവച്ചനാൾ മുതൽ അച്ഛന്റെ ബന്ധുക്കളെ വളരെ കുറച്ചേ കണ്ടിട്ടുള്ളു, പെട്ടെന്നൊരുനാൾ ഒരുപെൺകുട്ടി ജയന്റെ അനുജന്റെ മകളാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ഞെട്ടിപ്പോയി''.

താനിതുവരെയും ഇവരെ കണ്ടിട്ടില്ല. വലിയച്ഛന്റെ പേരുപറഞ്ഞ് പലയാളുകളും പ്രത്യക്ഷപ്പെടാറുണ്ട്. മുമ്പൊരിക്കൽ മകനുണ്ടെന്നു പറഞ്ഞ് ആരൊക്കെയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വലിയച്ഛന്റെ അനുജന്റെ മകളാണെന്ന് പറഞ്ഞ് മറ്റൊരാളും. ഇതുവരെയും ഓർമ പുതുക്കലുകളിലൊന്നിലും ഇവരെ കണ്ടിട്ടില്ല. ആരാണെന്ന് തനിക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ലെന്നും മലയാളികളുടെ പൊതുസ്വത്തായ വലിയച്ഛന്റെ പേരിൽ ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ അതിൽ വ്യക്തത വേണമെന്നും പറഞ്ഞാണ് ലക്ഷ്മി വിഡിയോ അവസാനിപ്പിക്കുന്നത്. 

എന്നാൽ ലക്ഷ്മിയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്നും ബന്ധങ്ങൾ അറിയില്ലയെങ്കിൽ മറ്റുള്ളവരെ അപമാനിക്കരുതെന്നും പറഞ്ഞ് മറുപടിയുമായി ഉമാ നായരും രംഗത്തെത്തി. ലക്ഷ്മി പബ്ലിക് ആയി പറഞ്ഞതുകൊണ്ടാണ് താനും പബ്ലിക് ആയി തന്നെ മറുപടി നല്‍കുന്നതെന്നും അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളയാളെ തങ്ങൾ വലിയച്ഛന്‍ എന്നാണു വിളിക്കാറുള്ളതെന്നും ഉമാ നായർ പറഞ്ഞു. തന്നെ അപമാനിച്ചതിന് ലക്ഷ്മിക്കെതിരെ മാനനഷ്‌ടക്കേസു നൽകിയാൽ അതിനു മറുപടി പറയേണ്ടി വരുമെന്നും വിഡിയോയിൽ ഉമ പറഞ്ഞു. ഉമയുടെ വാക്കുകളിലേക്ക്..

'' വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണുണ്ടായത്. ഒന്നും ഒന്നും മൂന്നിൽ താൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ വൈറൽ ആകുന്നുണ്ട്. അതിനു മറുപടി നൽകണം എന്നുള്ളതുകൊണ്ട് ലൈവിൽ വന്നതാണ്. വിഡിയോയിൽ വന്ന ലക്ഷ്മി എന്ന പെൺകുട്ടി അവളുടെ ബന്ധങ്ങളെയും വേരുകളെയും കുറിച്ച് അന്വേഷിക്കാതെ തന്നെക്കുറിച്ചു മോശമായി പ്രചരിപ്പിച്ചു. പബ്ലിക് ആയി പറഞ്ഞ കാര്യത്തിന്  പബ്ലിക് ആയി മറുപടി നൽകുകയാണ്. ''

ലക്ഷ്മിയുടെ അമ്മയും തന്റെ അച്ഛമ്മയും ഒന്നിച്ചിരിക്കുന്ന ചിത്രവും തെളിവു സഹിതം കാണിച്ചാണ് ഉമ തന്റെ അവസ്ഥ പറയുന്നത്. 27 വർഷമായി താൻ ഈ ഫീൽഡിലേക്കു വന്നിട്ട്, ഇതുവരെയും വല്യച്ഛന്റെ പേരുപറഞ്ഞ് ഒരു സ്ഥാനം മോഹിച്ചിട്ടില്ല. അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തായതുകൊണ്ടാണ് വലിയച്ഛനെന്നു വിളിച്ചത്. ജയന്റെ അനുജന്റെ മകളുടെ സ്ഥാനം ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയമാണ് ആ പെൺകുട്ടിക്ക്. തനിക്ക് അതിന്റെ ആവശ്യമില്ല. താൻ അവഹേളിക്കപ്പെടുന്ന രീതിയിൽ മാധ്യമങ്ങൾക്കു മുന്നില്‍ വാർത്തകൾ വന്നപ്പോഴാണ് ഇത്തരത്തിൽ പ്രതികരിച്ചത്. 

അറിയില്ല എന്ന ഒരൊറ്റ കാരണംകൊണ്ട് തന്നെ അപമാനിച്ചതിനു മറുപടിയില്ല. താനിതിന് തെളിവുകൾ സഹിതം മാനനഷ്ടക്കേസിനു പോയാൽ അവർ മറുപടി പറയേണ്ടിവരും. തനിക്കൊരിക്കലും ഒരു സമൂഹത്തിനു മുന്നിൽ കളവു പറയേണ്ട കാര്യമില്ലെന്നും ഉമ നായർ പറയുന്നു. സമൂഹത്തെ കബളിപ്പിച്ചുകൊണ്ട് തനിക്ക് ഒന്നും നേടാനില്ല, താനും ലക്ഷ്മിയും തമ്മിൽ ഇനി കോടതിമുറിയിൽ കണ്ടുമുട്ടുമെന്നും ഇതു അവകാശവാദങ്ങൾക്കു വേണ്ടിയല്ല മറിച്ച് തന്നെ അപമാനിച്ചതിനുളള മറുപടിയാണെന്നും ഉമ നായർ പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam