Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ദോശവിൽപനക്കാരൻ, ഇന്ന് കോടിപതി; 150 രൂപയിൽ തുടങ്ങിയ യാത്ര !

Prem Ganapathy പ്രേം ഗണപതി

ഒരു ലക്ഷ്യമുണ്ടെങ്കിൽ അതിനെക്കുറിച്ച് ആവോളം സ്വപ്നം കാണുന്നവരാണോ നിങ്ങള്‍? എങ്കിൽ ആ ലക്ഷ്യം കൈക്കുമ്പിളിലാക്കാനും നിങ്ങൾക്കു കഴിയും. മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാം എന്നും പറഞ്ഞിരുന്നത് സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. സ്വപ്നം കാണൂ, ആ സ്വപ്നങ്ങൾ നിങ്ങളെ ചിന്തയിലേക്കു നയിക്കും, ചിന്തകൾ പ്രവർത്തിയിലേക്കും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും ഇന്നു േകാടിപതിയിലേക്കെത്തി നിൽക്കുന്ന പ്രേം ഗണപതി എന്ന ബിസിനസുകാരനും പറയാനുള്ളത് സ്വപ്നങ്ങളുടെ കഥയാണ്.

150 രൂപയിൽ നിന്നു തുടങ്ങി ഇന്ന് 30 കോടിയിലേറെ മാസവരുമാനമുണ്ട് തൂത്തുക്കുടി സ്വദേശിയായ പ്രേം ഗണപതിക്ക്. വീടിന്റെ മുഴുവൻ ഭാരവും തന്റെ ചുമലിലേക്കു വന്നപ്പോൾ പതറാതെ പണം സമ്പാദിക്കണമെന്നു സ്വപ്നങ്ങൾ കണ്ടതും അതിനായി മുന്നിട്ടിറങ്ങിയതുമൊക്കെയാണ് പ്രേമിനെ ഇന്നത്തെ കോടിപതിയാക്കിയത്. ഭാഷ പോലും അറിയാത്ത നാട്ടിൽ വന്നു ജോലിക്കായി അലഞ്ഞു നടന്നതിന്റെയും വിയർപ്പൊഴുക്കിയതിന്റെയും ഒട്ടേറെ കഥകളുണ്ട് പ്രേമിനു പറയാനായി... 

വീടിന്റെ ഭാരം ചുമലിലായ പതിനേഴുകാരൻ

യോഗാ അധ്യാപകനായിരുന്നു പ്രേമിന്റെ അച്ഛൻ. അഞ്ചു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രേം പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കൃഷിയിൽ നഷ്ടം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ അച്ഛന്റെ സമ്പാദ്യമെല്ലാം നഷ്ടമാകുന്നത്. അങ്ങനെ വീടിന്റെ ഭാരം മുഴുവൻ പ്രേമിന്റെ ചുമലിലായി. മറ്റൊരു വഴിയും മുന്നിൽ കാണാതായതോടെ എങ്ങനെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യവുമായി പ്രേം മുംബൈയിലേക്കു കയറി.

പതിനേഴാം വയസ്സിൽ സ്വന്തം നാടുവിട്ട് മുംബൈയിലേക്കു ചേക്കേറിയതാണ് പ്രേം. പോക്കറ്റിൽ വെറും ഇരുന്നൂറു രൂപയും വച്ചായിരുന്ന ആ യാത്ര. തമിഴ് മാത്രം വശമുണ്ടായിരുന്ന പ്രേം തുടക്കത്തിൽ ഭാഷയു‌ടെ പേരിലാണ് പ്രശ്നങ്ങൾ നേരിട്ടത്. ആകെയുണ്ടായിരുന്ന ഇരുന്നൂറു രൂപ മോഷ്ടാക്കൾ തട്ടിയെടുക്കുക പോലുമുണ്ടായി. പക്ഷേ അതിലൊന്നും തളരാതെ കുടുംബത്തിനു താന്‍ മാത്രമേയുള്ളു എന്ന ചിന്ത ഒന്നു മാത്രമാണ് പ്രേമിനെ മുന്നോട്ടു നയിച്ചത്. 

ജോലി തേടി നാളുകൾ അലഞ്ഞതിനൊടുവിൽ ഒരു ബേക്കറിയിൽ ജോലിക്കായി ആളെ തിരയുന്നുണ്ടെന്നു കേട്ടു. അവിടുത്തെ പാത്രങ്ങൾ കഴുകുകയായിരുന്നു പ്രധാനജോലി. മാസം 150രൂപയായിരുന്നു വരുമാനം. ബേക്കറിയിൽ തന്നെ താമസവും ഒരുക്കിയിരുന്നു, പിന്നീടുള്ള രണ്ടുവര്‍ഷക്കാലം ബേക്കറിയിൽ ജോലി ചെയ്തുകൊണ്ടു തന്നെ മറ്റു സ്ഥലങ്ങളിലും ജോലി അന്വേഷിച്ചു. അങ്ങനെ പല പല റെസ്റ്റോറന്റുകളിൽ ജോലി ചെയ്ത് തന്നെക്കൊണ്ടു കഴിയുംവിധം പ്രേം സമ്പാദിച്ചു തുടങ്ങി. ഇതിനിടയിൽ പിസാ ഡെലിവറി ബോയ് ആയും നവി മുംബൈയിലെ മറ്റൊരു റെസ്റ്ററന്റിൽ പാത്രം കഴുകുന്ന ജോലിയുമൊക്കെ ഏറ്റെടുത്തു. എങ്ങനെയും കാശുണ്ടാക്കുകയായിരുന്നു ലക്ഷ്യം, അതിനായി സ്വയംമറന്ന് അധ്വാനിക്കാനുള്ള മനസ്സും പ്രേമിനുണ്ടായിരുന്നു. 

ഉന്തുവണ്ടിയിൽ തള്ളിനീക്കിയ ജീവിതം

1992ലാണ് പ്രേം ജീവിതത്തിലാദ്യമായി ബിസിനസ് ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്. തീർത്തും ചെറിയൊരു അന്തരീക്ഷത്തിൽ തുച്ഛമായ സമ്പാദ്യത്തിലൂടെയായിരുന്നു തുടക്കം. വഴിയോരങ്ങളിൽ ഇഡ്ഡലിയും ദോശയും വിറ്റാണ് ആരംഭിച്ചത്. സുഹൃത്തുക്കളിൽ നിന്നും മറ്റുമായി 150 രൂപയോളം കടം വാങ്ങി ഉന്തുവണ്ടി വാടയ്ക്കെടുക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തിൽ അൽപം ശ്രമകരമായിരുന്നുവെങ്കിലും പ്രേം പ്രതീക്ഷ കൈവിട്ടില്ല. 

ഉന്തുവണ്ടിയിൽ വിൽപന നടത്താനുള്ള അനുമതി നേടാത്തതിന്റെ പേരിൽ പലതവണ മുനിസിപ്പാലിറ്റി അധികൃതർ തന്റെ വണ്ടി പിടിച്ചുവച്ചെങ്കിലും പ്രേം പുറകിലോട്ടു പോയില്ല. എങ്ങനെയും വിജയിക്കും എന്ന നിശ്ചയദാർഢ്യം അദ്ദേഹത്തിന്റെ മാസവരുമാനം ഇരുപതിനായിരത്തിലേക്കെത്തിച്ചു. പതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രേം കമ്പ്യൂട്ടർ അഭ്യസിച്ചു. ജോലിക്കിടയിൽ എല്ലാ വൈകുന്നേരവും രണ്ടുമണിക്കൂര്‍ ഇടവേളയെടുത്ത് കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങി. പതിയെ വിവിധതരം ബിസിനസ്സുകളെക്കുറിച്ചും അതിലേക്കെത്താനുള്ള വിജയ വഴികളെക്കുറിച്ചുമൊക്കെ പലയി‌ടങ്ങളിൽ നിന്നായി വായിച്ചു. 

പ്രേം സാഗർ ദോശ പ്ലാസ

മുനിസിപ്പാലിറ്റി അധികൃതർ തന്റെ വണ്ടി മിക്കവാറും പിടിച്ചുവെക്കുന്നതിൽ മനംമടുത്താണ് ഒരു ചെറിയ മുറിയിൽ കച്ചവടം ആരംഭിക്കാൻ പ്രേം തീരുമാനിക്കുന്നത്. 1997ൽ ചെറിയൊരു മുറിയും സ്ഥലവും പാട്ടത്തിനെടുത്ത് തന്റെ ദോശവിൽപന അങ്ങോട്ടേക്കു മാറ്റി. അങ്ങനെ പ്രേം സാഗർ ദോശ പ്ലാസ എന്ന പേരിൽ അവി‌ടെ ദോശ വിൽപനയും ആരംഭിച്ചു. രണ്ടു ജോലിക്കാരെയും പ്രേം കൂടെവച്ചു, അന്ന് ആ സ്ഥലത്തിനു മാത്രം െകാടുക്കേണ്ടിയിരുന്ന വാടക അയ്യായിരമായിരുന്നു. ദോശ പ്ലാസ എന്ന പേരു നൽകിയതിനു പിന്നിലും ഒരു കാരണമുണ്ട്. കാരണം മറ്റെങ്ങും കിട്ടാത്ത വിധത്തിലുള്ള ഇരുപത്തിയാറോളം വ്യത്യസ്ത വിധത്തിലുള്ള ദോശകളാണ് പ്രേം ഒരുക്കിയിരുന്നത്. ഷെഷ്‌വാൻ ദോശ, പനീര്‍ ചില്ലി, സ്പ്രിങ് റോൾ ദോശ എന്നിങ്ങനെ അതിന്റെ പട്ടികയും നീളും. അങ്ങനെ പ്രേമിന്റെ ദോശവിൽപന പ്രചാരമേറി തുടങ്ങി. ആയിരവും പതിനായിരവും കടന്ന് മാസവരുമാനം ലക്ഷത്തിലേക്കെത്തി. 

2002 ആയപ്പോഴേക്കും നൂറ്റിയഞ്ചോളം വിധത്തിലുള്ള ദോശകൾ ഉണ്ടാക്കാൻ പ്രാപ്തമായിരുന്നു പ്രേമിന്റെ ദോശ പ്ലാസ. ഇതായിരുന്നു പിന്നീടങ്ങോട്ട് വഴിത്തിരിവായതും.

ഭാഗ്യം വന്ന വഴി

പതിയെ പ്രേം സാഗറിന്റെ വരുമാനവും വർധിച്ചു തുടങ്ങി. അതിനിടയ്ക്കാണ് ഒരു ഭാഗ്യവും ജീവിതത്തിൽ സംഭവിക്കുന്നത്. സമീപത്തു തന്നെ വന്ന മാളിൽ ദോശ പ്ലാസയുടെ ഔട്ട്‌ലെറ്റ് ഇടാനുള്ള അനുവാദമായിരുന്നു അത്. തുടക്കത്തിൽ പല മാളുകളിലും തന്റെ ഔട്ട്‌ലെറ്റ് ഇടാനുള്ള അനുവാദവും യാചിച്ചു നടന്ന പ്രേമിനെ സംബന്ധിച്ചിടത്തോളം അതൊരു അനുഗ്രഹമായിരുന്നു.  ഇത് പ്രേമിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. 

പിന്നീടങ്ങോട്ട് പ്രേമിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. ഇന്ത്യയിലുടനീളം നാൽപത്തിയഞ്ചോളം ഔട്ട്‌ലെറ്റുകളും യുഎഇ, ഒമാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലായി ഏഴിൽപരം ഇന്റർനാഷണൽ ഔട്ട്‌ലെറ്റുകളും പ്രേം തുറന്നു. ഇന്ന് തമിഴ്നാടിനകത്തു നിന്നു മാത്രമല്ല രാജ്യത്തിനു പുറത്തുപോലും പ്രേമിന്റെ ദോശയ്ക്ക് ആരാധകരേറെയാണ്.

ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും കയ്യിൽ അതിനു മതിയായ പണം ഇല്ലാതിരിക്കുന്ന പലർക്കും ഒരു മാതൃകയാണ് പ്രേം ഗണപതി. എന്തൊക്കെ പ്രതിബന്ധങ്ങൾ മുന്നിൽ വന്നാലും തളരാതെ മുന്നോട്ടു പോകാനുള്ള മനസ്സുണ്ടെങ്കില്‍ വിജയം കൈക്കുമ്പിളിലാക്കാം എന്നു തെളിയിക്കുകയാണ് പ്രേമിന്റെ ജീവിതം. ഭാഷയറിയില്ലെന്ന പേരു പറഞ്ഞോ പണം മോഷ്ടിക്കപ്പെട്ടുവെന്ന പേരു പറഞ്ഞോ ജോലി ലഭിച്ചില്ലെന്ന പേരു പറഞ്ഞോ ഒക്കെ പ്രേമിനു തിരികെ നാട്ടിലേക്കു തിരിക്കാമായിരുന്നു. പക്ഷേ ലക്ഷ്യം കൈവരിച്ചു മാത്രമേ ഇനി തിരികെ പോകൂ എന്നും കുടുംബാംഗങ്ങൾക്ക് താൻ മാത്രമാണ് തുണയെന്നുമുള്ള ചിന്തയാണ് പ്രേമിനെ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ പ്രേരിപ്പിച്ചത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam