Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാളിയെപ്പോലാകാൻ മുടക്കിയത് 39 ലക്ഷം, അടുത്ത ജന്മം വിഷപ്പാമ്പായി ജനിക്കണം, സിനിമയെ വെല്ലും കഥ !

Body Modification ഇവ ട്രാൻസ്ജെൻഡർ ആകുന്നതിനു മുമ്പ്, ഇവ രൂപമാറ്റത്തിനു ശേഷം

സൗന്ദര്യസംരക്ഷണത്തിനു വേണ്ടി എത്ര കാശ് വേണമെങ്കിലും മുടക്കാൻ തയാറാകുന്ന ചിലരുണ്ട്. താൻ ആരാധിച്ചു നടക്കുന്ന സെലിബ്രിറ്റികളുടേതു പോലെ സുന്ദരമായ മുഖവും ആകാരവടിവുമൊക്കെ സ്വന്തമാക്കാൻ ലക്ഷങ്ങൾ പൊടിപൊടിക്കുന്നവർ. എന്തുവന്നാലും വേണ്ടില്ല സ്വപ്നം കാണുന്നതു പോലൊരു മെയ്ക് ഓവർ വേണമെന്നാഗ്രഹിക്കുന്ന ചിലർ. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നതും അത്തരത്തിലൊരു മെയ്ക് ഓവർ കഥയാണ്, ഒരൊന്നൊന്നര മെയ്ക് ഓവർ കഥ. 

ടെക്സസ് സ്വദേശിയായ ഇവാ ടിയാമെറ്റ് മെഡൂസ എ​ന്ന യുവതിയെ കാണുന്നവരിലേറെയും അവളെ അമ്പരപ്പോടെയും ഭീതിയോടെയുമൊക്കെയാണ് നോക്കുന്നത്. കാര്യം മറ്റൊന്നുമല്ല ഇവയുടെ ലുക്കു തന്നെ കാരണം. അസ്സലൊരു ഡ്രാഗണിനെപ്പോലിരിക്കും ഇവയുടെ മുഖം ഇപ്പോൾ. ഇത്തരത്തിലൊരു മുഖം സ്വന്തമാക്കുന്നതിനായി പൊടിപൊടിച്ചതോ മുപ്പത്തിയൊമ്പതു ലക്ഷത്തോളം രൂപയും. 

eva-1 ഡ്രാഗൺ ലുക്കിൽ ഇവ

സ്വയം ഡ്രാഗൺ ലേഡി എന്നാണ് ഇവ വിശേഷിപ്പിക്കുന്നത്. നാക്ക് രണ്ടായി കീറി, മൂക്ക് പതിപ്പിച്ച്, കണ്ണുകൾക്കു ചുറ്റും മുഖത്തിന്റെ പലയിടത്തായി കറുത്ത നിറത്തിലുള്ള  ടാറ്റൂ ചെയ്തും നെറ്റിയിൽ എട്ടോളം മുഴകളുണ്ടാക്കിയും പല്ലുകൾ പറിച്ചും ചെവികൾ മുറിച്ചുകളഞ്ഞുമൊക്കെ അക്ഷരാർഥത്തിൽ മനുഷ്യരൂപം വെടിഞ്ഞ് കഥകളിലേതിനു സമാനമായ വ്യാളിയുടെ രൂപം കൈക്കൊണ്ടിരിക്കുകയാണ് ഇവ. ഇനി ഇത്രയൊക്കെ ചെയ്ത് ഭീതിപ്പെ‌ടുത്തുന്ന രൂപം സ്വന്തമാക്കാൻ ഇവയെ പ്രേരിപ്പിച്ചത് എന്താണെന്നല്ലേ മനുഷ്യനായി മരിക്കാൻ ആഗ്രഹമില്ലാതിരുന്നതായിരുന്നു കാരണം.

മറ്റൊരു ട്വിസ്റ്റുമുണ്ട്, ഇന്നത്തെ ഇവ ജനിക്കുമ്പോൾ ആൺകുട്ടിയായിരുന്നു. റിച്ചാർഡ് ഹെർണാണ്ടസ് എന്ന ആ ആൺകുട്ടി അമേരിക്കയിലെ മുന്‍നിര ബാങ്കുകളിലൊന്നിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കടന്നെത്തി. എ​ന്നാൽ 1997ൽ തനിക്ക് എച്ച്ഐവിയാണെന്ന് തിരിച്ചറിഞ്ഞതോടെ റിച്ചാര്‍ഡ് ആകെ തകർന്നു. അങ്ങനെയാണ് ട്രാൻസ്ജെന്‍ഡറാകാനും പിന്നീട് മനുഷ്യരൂപം വെടിയാനുമൊക്കെ റിച്ചാർഡിനെ പ്രേരിപ്പിച്ചത്.

ഇപ്പോഴത്തെ തന്റെ ജീവിതത്തിൽ ഏറെ സന്തുഷ്ടയാണ് ഇവ. തനിക്ക് രണ്ട് അമ്മമാരാണ് ഉള്ളതെന്നാണ് ഇവയുടെ വാദം, അതിലൊന്ന് തനിക്ക് ജന്മം നൽകിയ അമ്മയും മറ്റൊന്ന് വിഷപ്പാമ്പുകളുമാണെന്നു പറയുന്നു ഇവ. പിന്നീടാണ് തന്റെയുള്ളിലെ സ്ത്രീത്വത്തെ അവൾ തിരിച്ചറിഞ്ഞത്. അങ്ങനെ ട്രാൻസ്ജെൻഡറാകാൻ തീരുമാനിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവുമധികം രൂപമാറ്റം നടത്തപ്പെട്ട ട്രാൻസ്‌സെക്ഷ്വൽ എന്നാണ് ഇവ തന്നെ വിശേഷിപ്പിക്കുന്നത്. 

കാഴ്ചയിൽ അൽപം അമ്പരപ്പിക്കുന്നതാണെങ്കിലും പുറത്തു പോകുമ്പോൾ പലരും അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ് ഇവയെ സമീപിക്കുന്നത്. കുട്ടികളിൽ പലരും ഇവയുടെ ഫാൻസാണെന്നു മാത്രമല്ല കണ്ടാൽ ഒപ്പം നിന്നൊരു സെൽഫിയും ആവശ്യപ്പെടും.

ഇതെന്തൊരു ഭ്രാന്തെന്നു പറഞ്ഞ് ഇവയെ പരിഹസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇവയുടെ രൂപമാറ്റം ഇപ്പോഴും പൂർണമായിട്ടില്ലത്രേ. ഏതുവിധേനയും ശരീരം ഇനിയും താൻ ആഗ്രഹിക്കുന്നതുപോലെ ഡ്രാഗൺ ലുക്കിലേക്കെത്തിക്കാൻ പെടാപ്പാടു പെടുകയാണ് കക്ഷി. വൈകാതെ 26 ലക്ഷം രൂപ കൂടി ചിലവഴിച്ചുള്ള രൂപമാറ്റ പ്രക്രിയകളും നടക്കാനിരിക്കുകയാണ്. ഇനി വരും ജന്മത്തിൽ ആരായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ ഇവ പറയും വിഷപ്പാമ്പായി ജനിക്കണമെന്ന്..!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam