Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ കൊല്ലപ്പെട്ടേക്കാം, കെവിനെപ്പോൽ’; യുവാവിന്റെ കുറിപ്പ്

Kevin

‘‘ഞാൻ പ്രണയത്തിന്റെ പേരിൽ കൊല്ലപ്പെട്ടേക്കാം കെവിനിനെ പോലെ ...’’ കോഴിക്കോട് ജില്ലയിലെ പയ്യോളി പാലച്ചുവട് സ്വദേശിയായ നദീർ എൻ.പി എന്ന ചെറുപ്പക്കാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. പ്രണയ ബന്ധത്തിൽ നിന്നു പിൻമാറിയില്ലങ്കിൽ കാമുകിയുടെ വീട്ടുകാർ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായി നദീർ ആരോപിക്കുന്നു. വിവാഹം ആദ്യം സമ്മതിച്ച പെൺകുട്ടിയുടെ വീട്ടുകാർ പിന്നീട് അതിൽ നിന്നു പിൻമാറിയെന്നും തന്നെ കെവിനെപ്പോലെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പ്രണയിനിയുടെ മനസ്സ് മാറ്റിയെന്നുമാണ് നദീർ പറയുന്നത്. സമ്പത്തിൽ കുറഞ്ഞവനെന്നതാണ് തന്റെ പോരായ്മയായി പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നതെന്നും താൻ കൊല്ലപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം പെൺകുട്ടിയുടെ വീട്ടുകാർക്കായിരിക്കുമെന്നും നദീർ കുറിക്കുന്നു.

നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

'ഞാൻ പ്രണയത്തിന്റെ പേരിൽ കൊല്ലപ്പെട്ടേക്കാം കെവിനിനെ പോലെ. എന്റെ പേര് നദീർ, കോഴിക്കോട് ജില്ലയിലെ പയ്യോളി പാലച്ചുവട് സ്വദേശിയാണ്. എൻെറ അയൽപ്രദേശമായ ഇരിങ്ങത്തുകാരിയായ പെൺകുട്ടിയുമായി 6 വർഷത്തിൽ കൂടുതലായി പ്രണയത്തിലാണ്. ഞങ്ങൾ ഈ ഇഷ്ടം ഇരു വീടുകളിലും അറിയിക്കുകയും പിന്നീട് പെൺ വീട്ടുകാരുടെ കൂടി സമ്മതത്തോടെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്തുകയും മഹർ വരെ വാങ്ങി വെക്കുകയും ചെയ്തു . പിന്നീട് പെൺ വീട്ടുകാർ ഏകപക്ഷീയമായി വിവാഹത്തിൽ നിന്നും പിന്മാറുകയും ഞങ്ങളോട് ഭീഷണി സ്വരത്തിൽ പിന്മാറണം എന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. കാരണം ചോദിച്ചപ്പോൾ കാരണം വ്യക്തമായി പറയാതെ വാക്കുകൾ എപ്പോൾ വേണമെങ്കിലും മാറ്റും അതു ഞങ്ങളെ ഇഷ്ടം ആണെന്നും, പറഞ്ഞത് കേട്ടാൽ മതി ഇല്ലെങ്കിൽ നീ വിവരം അറിയും എന്ന ഭീഷണി ഉള്ള മറുപടി ആണ് കിട്ടിയത്.
പിന്നീട് ഞാൻ അവളോട്‌ കാര്യങ്ങൾ തിരക്കിയപ്പോൾ എനിക്ക് സാമ്പത്തികം കുറഞ്ഞത് കൊണ്ടാണ് അവർ കല്യാണത്തിൽ നിന്നും വിട്ടുനിന്നത് എന്ന് മനസ്സിലായി.

അവളുടെ വീട്ടുകാർ ഞങ്ങളോട് ഈ ബന്ധത്തിൽ നിന്നും ഒഴുവാകാൻ പറഞ്ഞപ്പോൾ ഒരു തരത്തിലുള്ള വിട്ടു വീഴ്ചപ്പോലും കിട്ടാതെ വന്നപ്പോൾ അവളുടെ വീട്ടുകാർ എന്റെ മൊബൈലിൽ വിളിച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും, പലയിടത്തും വണ്ടി തടഞ്ഞു അടിക്കാൻ ശ്രമിക്കുകയും, വീട്ടിൽ വന്നു ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയും ചെയ്‌തു. എന്നിട്ടും ഫലം കാണാതെ വന്നപ്പോൾ 18-4-18 നു ഇരിങ്ങത്ത് ടൗണിൽ വച്ചു അവളുടെ പിതാവും അയാളുടെ അനുജനും പരസ്യമായി അടിക്കുകയും ജനങ്ങൾ ഇടപെട്ടത് കൊണ്ട് മാത്രം നിസ്സാര പരിക്കോടെ ഞാൻ രക്ഷപ്പെടുകയും ചെയ്തു. ഇനിയും ഒഴിവായില്ലെങ്കിൽ കൊന്നുകളയും എന്ന് അന്ന് ഭീഷണിയും മുഴക്കി. ഈ ഒരു വിഷയത്തിൽ ഞാൻ പയ്യോളി പോലീസ് സ്റ്റേഷൻ കംപ്ലയിന്റ് കൊടുക്കുകയും അവിടെ വെച്ച് പെൺകുട്ടി എന്നെ ഇഷ്ടം ആണെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവിടെ വെച്ച് അവളുടെ ഉപ്പയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയം വേണം എന്ന് കൂട്ടത്തിൽ ഉള്ള ഒരാൾ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്ന് അവിടെ കൂടിയവർ പിരിഞ്ഞു പോകുകയും ചെയ്‌തു.

പിന്നീട് അവളുടെ ഒരു വിവരവും എനിക്ക് അറിയാൻ കഴിഞ്ഞില്ല. അവളുടെ വീട്ടുകാർ അവളെ വീട്ടുതടങ്കലിൽ വെക്കുകയും, പുറത്ത് പോലും വിടാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാനസികമായി തളർന്ന അവളെ സൈക്യാട്ടിസ്റ്റിന്റെ അടുക്കൽ കൊണ്ട് പോകുകയും ഹിപ്പ്നോട്ടിസത്തിനു വിധയമാക്കുകയും മനസ്സ് മാറ്റാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്‌തു. അതിന്റെ അടിസ്ഥാനത്തിൽ അവളെ വീട്ടുകാർ അവളോട് ഇനിയും മാറിയില്ല എങ്കിൽ എന്നെ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി എവിടെ പോയാലും തിരഞ്ഞു പിടിച്ചു കൊല്ലും എന്നും കൊന്നാൽ ജയിലിൽ പോകാൻ തയ്യാറായി നിൽക്കുകയാണ് എന്നും അവളെ വിശ്വസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എന്നെ കാണാനുള്ള ഒരു അവസരം ഒരുക്കി തരാൻ അവൾ വീട്ടുകാരോട് ആവശ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തിൽ ഒരു അവസരം ഒരുക്കുകയും സൈക്യാട്ടിസ്റ്റിൻെറ സാന്നിദ്ധ്യത്തിൽ അവിടെ വെച്ച് സംസാരിച്ചു. അവൾ പേടിയോടെ എന്നെ അവർ കൊല്ലുമെന്നും അതിനാൽ നമുക്ക് ഒരുമിച്ച് ജീവിതം സാധ്യമല്ല എന്നും മാത്രമാണ് പറഞ്ഞത്.

എന്റെ കൂടെ ഇറങ്ങി വരികയാണെങ്കിൽ കെവിനിനെ കൊന്നത് പോലെ എന്നെയും കൊന്നു കളയും അവളെ ഒറ്റപ്പെടുത്തുകയും ചെയ്യും കൊല്ലാനുള്ള എല്ലാ ഒരുക്കങ്ങളും റെഡി ആണ്. നീ കാരണം അവൻ മരിക്കണോ? എന്ന് നീ തീരുമാനിക്കുക. കൊന്നിട്ട് ജയിലിൽ പോകാൻ വരെ തയ്യാർ ആയിട്ടാണ് അവളുടെ വീട്ടുകാർ നിൽക്കുന്നത് എന്നൊക്കെ പറഞ്ഞു അവളെ അവർ ഭയപ്പെടുത്തി. എന്നെ അവർ കൊന്നുകളയും എന്ന് പറഞ്ഞത് കൊണ്ടും എനിക്ക് അവൾ കാരണം എനിക്ക് ഒന്നും സംഭവിക്കരുത് അങ്ങനെ സംഭവിച്ചാൽ പിന്നെ അവൾ ജീവിച്ചിരിക്കില്ല എന്നും പറഞ്ഞു അവൾ ഒരുപാട് കരഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞാൻ അവർ കേസ് കൊടുത്താൽ പോലും അതുമായി മുന്നോട്ട് പോകില്ല എന്നും , ഞാൻ ജയിലിൽ പോകേണ്ടി വരും എന്നും അവർ അവളെ വിശ്വസിപ്പിച്ചു. കെവിൻ വിഷയം മുന്നിൽ നിർത്തി ആണ് അവളെ വീട്ടുകാർ ഭീഷണി പ്പെടുത്തിയതും മനസ്സ് മാറ്റാൻ നോക്കിയതും. ദുരഭിമാന കൊലകൾ പലതും മുന്നിൽ ഉള്ളപ്പോൾ അടുത്തത് ഞങ്ങൾ ആകുമോ എന്ന ഭയം കൂടെ ഉള്ളതു കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് . എനിക്കോ അവൾക്കൊ എന്തെങ്കിലും അസ്വാഭിവികമായി സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അവളുടെ വീട്ടുകാർക്ക് മാത്രം ആണെന്നും ഞാൻ ഈ ഒരു പോസ്റ്റ്‌ ഇട്ടതിനു ശേഷം ഭീഷണി അല്ലെങ്കിൽ കള്ള കേസ് എനിക്ക് എതിരെ ഉണ്ടാകും എന്ന് കൂടെ ഞാൻ ഓർമിപ്പിക്കുന്നു

സാമ്പത്തികം കുറഞ്ഞതിന്റെ പേരിൽ മനസ്സ് അറിഞ്ഞു സ്നേഹിച്ച പെണ്ണിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഇന്ന് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്. സഹായിക്കുക'