Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടികുത്തി മല മാറി നിൽക്കും റഇൗസിനും ഇൗ ചങ്ങായിമാർക്കും മുന്നിൽ

raees8

സ്വാർത്ഥതയുടെ പുതിയ കഥകൾ നിരന്തരം കേൾക്കുന്ന ലോകത്ത് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമാണ് റഈസിന് സംസാരിക്കാനുള്ളത്. ശരീരത്തിന്റെ തൊണ്ണൂറ് ശതമാനം തളർന്നു പോയിട്ടും റഈസിന്റെ വാക്കുകളിൽ ജ്വലിക്കുന്നത് ലോകം കീഴടക്കാനുള്ള ആത്മവിശ്വാസമാണ്, അല്ലെങ്കിൽ തന്നെ ശരീരം തൊണ്ണൂറ് ശതമാനം തളർന്നാലെന്തെന്ന് റഈസ് തിരിച്ചു ചോദിക്കും. കാരണം കൊ‌ടികുത്തി മലയുടെ മുകളിലെത്താൻ ഉയിർക്കണക്കെ ഉള്‍ചേർന്നവരുടെ തോളുകൾ റഈസിനുണ്ട്.  

raees2

അനുകമ്പയോ സഹതാപമോ റഇൗസിനു വേണ്ട, ആയാൾ അത് ആഗ്രഹിക്കുന്നുമില്ല. സ്വയം പരിതപിച്ചുകൊണ്ട് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുകയല്ല മറിച്ച് ചെങ്കുത്തായ മലനിരകൾക്ക് മുകളില്‍ നിന്നു ലോകം കാണുകയാണ് അയാള്‍. സങ്കടക്കടലിന്റെ മറുകരതേടി ശുഭാപ്തി വിശ്വാസത്തിന്റെ തോണിയിൽ യാത്ര തുടരുകയാണ്. സൗഹൃദത്തിന്റെ കരിങ്കൽ ഭിത്തിയിൽ തട്ടിതകരാനേ എന്നും സങ്കടത്തിന്റെ അലകൾക്ക് വിധിയുള്ളൂ. റഇൗസിന്റെ സുഹൃത്തുക്കൾ അവനെ ചേർത്തുപിടിച്ച് ആ അലകളെ നോക്കി ചിരിക്കുകയും ചെയ്തു. ഇനിയും സഹതാപത്തോടെ റഇൗസിനെ നോക്കുന്നവരോട് പോയി പണിനോക്കാൻ അയാൾ പറഞ്ഞെന്നിരിക്കും.

raees7

കൊടികുത്തി മലയെന്ന ഗിരിശിഖരത്തിൽ തളർന്ന ശരീരവുമായി കയറിക്കൂടിയ റഇൗസ് മൂന്ന് കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയാണ്. മനസിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സൗഹൃദമുണ്ടെങ്കിൽ എന്തും സാധ്യമെന്ന നല്ല പാഠമാണ് ആദ്യത്തേത്. പരിതിമികളെ അതിജീവിച്ചിട്ടും തന്റെ ഉടലിലേക്ക് നീളുന്ന സഹതാപത്തിന്റെ കഴുകൻ കണ്ണുകളെ പുച്ഛിക്കുന്ന തുറന്നെഴുത്താണ് പിന്നാലെയെത്തുന്നത്. സ്നേഹ പെരുമുഴ നനയുന്ന താനെന്തിന് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കണമെന്ന ഓർമ്മപ്പെടുത്തൽ മൂന്നാമത്തേത്. 

raees6

റഈസ് ഹിദയായുട‌െ കുറിപ്പ് വായിക്കാം

കൊടികുത്തിമലയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന ഈ ചിത്രങ്ങൾ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല,വേറെ മൂന്ന് കാര്യങ്ങളാണ്.

raees1

സൗഹൃദം

മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂർണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം.സാധാരണ വീൽചെയറിൽ പോലുമല്ല എന്റെ സഞ്ചാരങ്ങൾ.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിർ കണക്കെ ഉൾച്ചേർന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നതെന്ന് പലയിടങ്ങളിൽ നിന്നും നേരിടുന്ന ചോദ്യങ്ങൾ നിന്നാണ്.മനുഷ്യരിൽ വിശ്വസിക്കുകയും മനുഷ്യരിൽ ആഴത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളർന്നിട്ടുള്ളത്.പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.സഹ ഉദരം ആണത്രേ സഹോദരം ആയത്.ദൈവമേ വാക്കുകളുടെ പരിമിതി ഓർത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.

ഉടൽ

വികലാംഗൻ മുതൽ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങൾ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്.കൊടികുതിമലയുടെ മുകളിൽ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല.വേണമെന്ന് വെച്ചാൽ ആർക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്.എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കിൽ ഇനി ഉടലിന്റെ പേരിൽ അഭിസംബോധന ചെയ്യരുത്.അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളിൽ വീർത്തും മറ്റു ചിലയിടങ്ങൾ ഒട്ടിയും ഒതുങ്ങി നിൽക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവർണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള,തടിച്ച,പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ.ഉടലല്ല സുഹൃത്തേ ഉയിരാണ്പ്രധാനം.

raees5

ആത്മഹത്യ

വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നാണ് റഈസ് എത്ര തവണ ആത്‍മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവർക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ,അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു. പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവൻ.ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല,ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത് , ഉറക്കെ പാടാനുള്ളത്.

I'm not just existing, I'm celebrating my life