Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അവൾക്കെന്നോട് ഒരുപാട് പറയാനുണ്ടായിരുന്നു, പക്ഷേ... '

nurse-lini-husband-family

മേയ് 28, സജീഷിന്റെ പിറന്നാളായിരുന്നു. കഴിഞ്ഞ വർഷം പിറന്നാളാശംസ നേരാനും സമ്മാനം കൊടുത്ത് ഞെട്ടിക്കാനും ലിനിയുണ്ടായിരുന്നു. സജീഷിന്റെ ഒരേയൊരു മാലാഖപ്പെണ്ണ്.

ദുഃഖത്തിന്റെ പിണച്ചുകെട്ടലുകളല്ല ‘എന്നാലും ഇത്രവേഗം എന്തിനു യാത്ര പറഞ്ഞു’ എന്നൊരു അമ്പരപ്പു നിറഞ്ഞ നിസ്സഹായതയാണ് വടകര പുത്തൂർ പറമ്പത്ത് സജീഷിന്റെ മുഖം നിറയെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുമ്പോൾ ഇപ്പോഴും കൂടെയുള്ള ഒരാളെക്കുറിച്ചാണ് പറയുന്നതെന്ന തോന്നൽ ഉയരും. കൂടെത്തന്നെയുള്ളപ്പോൾ പിന്നെയെന്തിന് വിതുമ്പലുകളും നെടുവീർപ്പുകളും? കഴിഞ്ഞ പിറന്നാളിനെക്കുറിച്ചായിരുന്നു സജീഷ് സംസാരിച്ചു തുടങ്ങിയത്.

‘‘ നാട്ടിൽ നിന്നു ബഹ്റൈനിലേക്കു വന്ന കൂട്ടുകാരന്റെ കയ്യിൽ എനിക്കും കൂട്ടുകാർക്കും ബീഫ് വരട്ടിയതൊക്കെ കൊടുത്തുവിട്ടിരുന്നു. എന്റെ കൂട്ടുകാർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അത്. 

ലിനി നേരത്തെ ചട്ടം കെട്ടിയിരുന്നതുകൊണ്ട്  പിറന്നാളിന്റെയന്ന് രാവിലെയാണ് കൂട്ടുകാരൻ ഒരു സ്പെഷൽ സമ്മാനപ്പൊതി നീട്ടുന്നത്. എനിക്കിഷ്ടപ്പെട്ട നിറത്തിലൊരു ഷർട്. അതിൽ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു അവളുടെ സ്നേഹം. കണ്ട അന്നുമുതൽ  എന്നെ ‘സജീഷേട്ടാ’ എന്നാണ് വിളിച്ചിരുന്നത്. ഞാൻ കൂടെയുള്ള നേരത്ത് എന്തെങ്കിലും കാര്യം സാധിച്ചെടുക്കണമെങ്കിൽ ഷാ എന്നും വിളിക്കും.’’ ഇപ്പോഴും കാതിലോരം വയ്ക്കുന്നുണ്ടാകണം ആ വിളിയും ചിരിയും.

ആ ദിവസം...

മെയ് 16 ചൊവ്വാഴ്ച ജോലി കഴിഞ്ഞു വരുമ്പോൾ നല്ല മഴ. വൈകിട്ടായപ്പോഴേക്കും  ലിനിക്ക് ജലദോഷവും  നടുവേദനയും തുടങ്ങി. ബുധനാഴ്ച കാലത്ത് ഇറങ്ങാൻ നിൽക്കുന്നതിന്നിടയിലാണ് വിളിച്ചത്. ‘‘ സജീഷേട്ടാ, മേലുവേദനയുണ്ട്, പനിക്കാനാണെന്നു തോന്നുന്നു’’ എന്നു നിസാരമായി പറഞ്ഞിരുന്നു. ‘വയ്യെങ്കിൽ ലീവെടുക്കൂ’ എന്നു ഞാൻ പറയുകയും ചെയ്തു. പനിക്കാലമായതുകൊണ്ട് ലീവെടുക്കാൻ പറ്റില്ല എന്നു പറഞ്ഞാണ് പോയത്. പക്ഷേ, അന്നവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും  നന്നായി പനിക്കാൻ തുടങ്ങി. ഡോക്ടറെ ക ണ്ട് മൂന്നു ദിവസത്തേക്കുള്ള മരുന്നു വാങ്ങി വീടിനടുത്തുള്ള  ഒരു ഡോക്ടറുടെ കൂടെ കാറിലാണ് തിരികെ വന്നത്. വൈകുന്നേരം പനി കൂടുന്നതു കണ്ട് അമ്മയോടു പറഞ്ഞു. ‘സാബിത്തിന്റേതു പോലെയുള്ള പനിയാണെന്ന് തോന്നുന്നു.’ വ്യാഴാഴ്ച പുലർച്ചയായപ്പോഴേക്കും പനി  കൂടി അമ്മ അവളെ താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. അവിടുന്നാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത്.  

അവിടെ ഡോക്ടറോട് കാര്യങ്ങളെല്ലാം പറഞ്ഞത് ലിനി തന്നെ. ഐസലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും അവളാണ്. പിന്നെ പെട്ടെന്ന് പനി കൂടി. ശ്വസിക്കാൻ ബുദ്ധിമുട്ടായി. ഐസിയുവിലേക്ക് മാറ്റി.  അസുഖം ഗുരുതരമാണെന്നറിഞ്ഞ് അമ്മയും സഹോദരിമാരും  കാണണമെന്ന് ആവശ്യപ്പെട്ടപ്പോ ൾ അവൾ സമ്മതിച്ചില്ല. മക്കളെ ആശുപത്രിയിലേക്ക് കൊണ്ടുവരരുതെന്നും കർശനമായി പറഞ്ഞു. കാണണമെന്നൊക്കെ തോന്നിയിട്ടുണ്ടാകും. പക്ഷേ, ആ കൊതിയെ അടക്കിവച്ചിട്ടുണ്ടാകും. എനിക്കറിയാം, സ്വന്തം ജീവൻ പോയാലും ഉറ്റവർക്കൊന്നും വരരുതേ എന്നേ അവൾ ആശിക്കൂ.

മൂത്ത മകന്‍ ഋഥുൽ എപ്പോഴും ഗൾഫിൽ വരണമെന്ന് വാശി പിടിക്കും. ഞാൻ ഗൾഫിൽ നിന്നു കൊടുത്തയയ്ക്കുന്ന കളിപ്പാട്ടങ്ങൾ കണ്ട് അവന്റെ വിചാരം ഗൾഫിൽ വന്നാൽ നിറയെ കളിപ്പാട്ടങ്ങൾ കിട്ടുമെന്നാണ്. ‘‘നന്നായി പഠിച്ചാലേ ഗൾഫിലേക്ക് പോകാൻ പറ്റുള്ളൂ, പഠിക്കാത്ത കുട്ടികളെ വിമാനത്തിൽ കേറ്റില്ല’’ എന്നൊക്കെ പറഞ്ഞാണ് അവളവനെ പഠിപ്പിക്കാനിരുത്താറുള്ളത്.

പറയാനുണ്ടായിരുന്നു, ഒരുപാട്

എന്റെ ചേട്ടൻ കാര്യങ്ങളുടെ ഗൗരവം അറിയിച്ചപ്പോൾ തന്നെ ഞാൻ പോരാനുള്ള ടിക്കറ്റ് അന്വേഷിച്ചു കൊണ്ടിരുന്നു. ഞായറാഴ്ച ഞാനെത്തി അവളെ കണ്ടപ്പോൾ വിശ്വാസം വരാത്തതുപോലെ എന്റെ കൈകളിൽ മുറുകെപിടിച്ചു. ഒത്തിരി പറായാനുണ്ടായിരുന്നിരിക്കണം.  പക്ഷേ, ഓക്സിജൻ മാസ്ക് വച്ചിരുന്നതുകൊണ്ട് മിണ്ടാൻ പറ്റിയില്ല. വാക്ക് പുറത്തേക്ക് വരാതെ  അവൾ വിഷമിക്കുന്നുണ്ടായിരുന്നു. ഓക്സിജൻ ലെവലിൽ വ്യത്യാസമുണ്ടായി. എപ്പോളും ചിരിച്ചു മാത്രം കണ്ടിരുന്ന അവൾ ആയാസപ്പെടുന്നതു കണ്ടപ്പോൾ നെഞ്ച് പൊടിയുന്നതു പോലെ തോന്നി. പക്ഷേ, ഞാൻ അവിടെ നിന്നാൽ അവളുടെ സമ്മർദം  കൂടുമെന്ന് തോന്നിയപ്പോൾ പുറത്തേക്കിറങ്ങി.

അപ്പോഴും എന്റെ വിശ്വാസം അവളീ വിഷമത്തെ മറികടന്നു തിരിച്ചുവരുമെന്നു തന്നെയായിരുന്നു. നിപ്പ വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചതോടെ ആരെയും ഐസിയുവിലേക്ക് കടത്തിവിട്ടില്ല. അവസാന നിമിഷം വരെ അവൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്ന് കേട്ടു. ’’

രണ്ടു വയസ്സുള്ള ഇളയമകൻ കുട്ടു എന്ന സിദ്ധാർഥ്  ഇപ്പോഴും അമ്മിഞ്ഞപ്പാലുണ്ട് ഉറങ്ങാനായി അമ്മയെ തിരയുന്നു. ആ രു പറഞ്ഞിട്ടും വിശ്വാസമാകാതെ രാത്രികളിൽ ഓരോ മുറിയിലും കരഞ്ഞുകൊണ്ട് നോക്കി നോക്കി നടക്കുന്നു. 

ലിനി അവസാനമെഴുതിയ കത്ത് എപ്പോഴും കാണാൻ പാകത്തിൽ ഫോൺകവറിനുള്ളിൽ  ഭദ്രമായി നിക്ഷേപിച്ച് ഓരോ നിമിഷവും ഹൃദയമിടിപ്പിനോടു ചേർത്തു പിടിച്ചു കൊണ്ടിരിക്കുന്നു സജീഷ്. ‘‘എന്നെ കാണാൻ ആകുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ കത്തെഴുതിയത്. ആദ്യം എഴുതിയ കത്ത് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന അമ്മായി കീറി കളഞ്ഞിരുന്നു, എന്തിനാണിങ്ങനെ ചിന്തിക്കുന്നതെന്നു പറഞ്ഞ്. ശനിയാഴ്ച, ഡ്യൂട്ടി നഴ്സിന്റെ കൈയിലെ പ്രിസ്ക്രിപ്ഷൻ പാഡിൽ നിന്ന് പേജു കീറിയെഴുതി അമ്മായിയെ നിർബന്ധമായി ഏൽപിച്ചു.’’

സജീഷേട്ടാ, ആം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു, അവനെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ്. വിത് ലോട്സ് ഓഫ് ലവ്... ഉമ്മ.

അഭിമുഖം പൂർണ്ണമായി വായിക്കാം