എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കേമമാക്കാൻ ഒരുങ്ങി സിപിഎം. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വിവാഹക്ഷണക്കത്ത് അടിച്ചിരിക്കുന്നത്.
നവംബര്‍ 11നാണ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെയും കോവിലൂര്‍ സ്വദേശി മധുസൂദന്റെയും വിവാഹം. നേരത്തെ കൊട്ടാക്കമ്പൂരിലെ റിസോര്‍ട്ടില്‍ വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍, വിഐപികളടക്കം ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നതിനാല്‍ ചടങ്ങും വിരുന്ന് സത്ക്കാരവും വട്ടവട ഊര്‍ക്കാടുള്ള കുര്യാക്കോസ് ഏലിയാസ് ഹൈസ്‌കൂള്‍ മൈതാനത്തേക്ക് മാറ്റി.
നവംബര്‍ അഞ്ചിന് കൊട്ടാക്കമ്പൂരിലെ വധുവിന്റെ വീട്ടില്‍ വച്ച് തമിഴ് ആചാരപ്രകാരമുള്ള പൂവിടീല്‍ ചടങ്ങ് നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ പ്രമുഖരെയെല്ലാം വിവാഹത്തിനു ക്ഷണിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കൊട്ടാക്കമ്പൂര്‍, വട്ടവട ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ക്കും ക്ഷണക്കത്ത് നൽകി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ.നേതാവും മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കോളേജില്‍െവച്ചു കുത്തേറ്റ് കൊല്ലപ്പെട്ടത്. അഭിമന്യുവിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെ രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു.