Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം സമ്മാനിച്ചത് വൻ നഷ്ടങ്ങൾ, ഒന്നാംനില മുഴുവൻ മുങ്ങി: ധർമജൻ

actor-dharmajan-sharing-memories-of-kerala-flood

പ്രളയത്തിന്റെ ഓർമകള്‍ പങ്കുവെച്ച് ധർമജൻ ബോൾഗാട്ടി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലാണ് തേടിയെത്തിയ ആ വിപത്തിനെക്കുറിച്ച് ധർമജൻ വീണ്ടും മനസ്സ് തുറന്നത്. 

ധർമജൻ നേരിട്ട ആപത്തിനെക്കുറിച്ച് ആ സമയത്ത് അറിഞ്ഞെന്നും ദൈവസഹായം കൊണ്ട് കുഴപ്പങ്ങളൊന്നുമല്ലാതെ രക്ഷപ്പെട്ടുവല്ലോ എന്നും അവതാരകയായ റിമി പറഞ്ഞു. അന്ന് വീടിന്റെ ഒരു നിലമുങ്ങി പോയെന്നു പറഞ്ഞ ധർമജനോട് ഒറ്റയടിക്കല്ലല്ലോ വെള്ളം കയറിയതെന്നും പിന്നെ എങ്ങനെയാണ് കുടുങ്ങിയതെന്നും റിമി ചോദിച്ചു. 

‘‘എന്റെ കാർ അവിടെ പോർച്ചിൽ കിടക്കുന്നു. അപ്പൊ ഞാനൊരു ചേട്ടനോടു ചെന്നു പറഞ്ഞു. നമുക്ക് വണ്ടി മാറ്റി ഇട്ടാലോ എന്ന് ചോദിച്ചു. എന്തിനാ അഭയാ ഇത്ര ഒക്കയല്ലേ വെള്ളം വരുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതുകഴിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്നു ചോദിച്ചു മാറ്റിയാലോ എന്ന്. അപ്പൊ ഞാൻ പറഞ്ഞു ഇത്രയല്ലേ വരാൻ പോകുന്നുള്ളൂ എന്ന്. അങ്ങനെ ഞങ്ങള് രണ്ടാളും കൂടി വണ്ടി മാറ്റി ഇടാം എന്ന് തീരുമാനിച്ചപ്പോ ഓപ്പോസിറ്റ് വീട്ടിലെ ചേട്ടൻ പറഞ്ഞു നിങ്ങൾക്ക് ഭ്രാന്തുണ്ടോ, അങ്ങനെയൊന്നും കേറില്ല. അവിടെ കിടക്കട്ടെ. കാറ് അവിടെ കിടന്ന് മുങ്ങി പോയി.’’– ധർമജൻ പറഞ്ഞു.

വീടിനുചുറ്റും വെള്ളം കയറിയെന്നും തന്റെ അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കുടുങ്ങിയിരിക്കുകയാണെന്നുമുള്ള ധർമജന്റെ ശബ്ദ സന്ദേശം പ്രളയത്തിനിടയിൽ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഇതേത്തുടർന്ന് നിരവധി പേർ സഹായവാഗ്ദാനങ്ങളുമായി എത്തുകയും ചെയ്തു. പ്രളയത്തില്‍നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് പിന്നീട് ധർമജൻ എത്തിയത്. 

താരങ്ങളായ ബിജുക്കുട്ടൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് ധർമജനൊപ്പം ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തിയിരുന്നത്.