Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കളുടെ ഖബറില്‍ മകൻ വരച്ചിട്ടത്, ഹൃദയം തൊടും

calligraphy-over-parents-coffin

‘‘ജീവിച്ചിരിക്കുമ്പോള്‍ തന്റെ കല കൊണ്ട് ഉമ്മക്കും ഉപ്പക്കുമൊരു സമ്മാനം നല്‍കാനായില്ലല്ലോ എന്ന സങ്കടത്തോടെ വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് അയാള്‍ പള്ളിപ്പറമ്പിലേക്ക് (ഖബര്‍സ്ഥാന്‍) നോക്കി. അവിടെയാണ് ഉമ്മയും ഉപ്പയും അന്തിയുറങ്ങുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്കായി സമര്‍പ്പിക്കാനാവാതെ പോയ, തനിക്ക് നല്‍കാനാവുന്നതിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് അവര്‍ക്ക് നല്‍കാന്‍ ആ മകന്‍ തീരുമാനിച്ചു; കലിഗ്രാഫി കലാകാരനായ അയാള്‍ അവരുടെ മീസാന്‍ കല്ലില്‍ വടിവൊത്ത അക്ഷരങ്ങളില്‍ അവരുടെ പേര് വരച്ചു ചേര്‍ത്തു...’’ - ഒരു കഥയുടെ തുടക്കം പോലെ തോന്നുന്നുണ്ടോ? കഥയല്ല. മരണപ്പെട്ട തന്റെ ഉമ്മയുടെയും ഉപ്പയുടെയും ഖബറിലെ മീസാന്‍ കല്ലില്‍ തന്റെ കല കൊണ്ട് സ്നേഹം അടയാളപ്പെടുത്തിയിട്ട മലപ്പുറം കക്കോവ് സ്വദേശി കരീമിന്റെ ജീവിതമാണ്. 

‘കരീംഗ്രഫി കക്കോവ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന കലിഗ്രഫി കലാകാരന്‍ കരീം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹൃദയഹാരിയായ ഈ കഥ പങ്കുവച്ചത്. നാണിച്ചും തിരക്കിനിടയില്‍ നീട്ടിവച്ചുമെല്ലാം ജീവിച്ചിരിക്കുമ്പോള്‍ പങ്കുവയ്ക്കാനാവാതെ പോവുന്ന സ്നേഹത്തെക്കുറിച്ചും നല്‍കാന്‍ കഴിയാതെപോകുന്ന സമ്മാനങ്ങളെയുമെല്ലാം കുറിച്ചോര്‍മ്മപ്പെടുത്തുന്ന കുറിപ്പില്‍ തന്റെ മാതാപിതാക്കളുടെ ഖബറിലെ മീസാന്‍കല്ലില്‍ കലിഗ്രഫി കൊണ്ട് സ്നേഹം വരച്ചിട്ടതിനെക്കുറിച്ച് പറയുന്നുണ്ട്.

ഒരുപാട് പേര്‍ക്ക് അപ്രതീക്ഷിതമായി സന്തോഷവും ചിരിയും പകര്‍ന്ന തന്റെ കലിഗ്രഫി സമ്മാനങ്ങള്‍, ജീവിച്ചിരുന്ന കാലത്ത് ഉപ്പാക്കും ഉമ്മാക്കും നല്‍കാനായില്ലല്ലോ എന്ന ഖേദമാണ് കരീമിനെ, മരണശേഷം മീസാന്‍ കല്ലില്‍ കലിഗ്രഫി ചെയ്യാന്‍ പ്രേരിപ്പിച്ചത്. തന്റെ ഈ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ, ജീവിച്ചിരിക്കുന്ന രക്ഷിതാക്കള്‍ക്ക് സര്‍പ്രൈസായി സമ്മാനം കൊടുക്കാന്‍ തോന്നിയാല്‍, അതിലൂടെ അവരുടെ മുഖത്തൊരു ചിരി വന്നാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ താനുമുണ്ടാവുമെന്നും കരീം കുറിച്ചിടുന്നു.

കരീംഗ്രഫി കക്കോവിന്റെ കുറിപ്പ്-

പുതിയ വീട്ടിലെ പൂമുഖത്തെ ജനവാതിലിലൂടെ നോക്കിയാൽ അയല്പക്കത്തെ പള്ളിപ്പറമ്പിലെ ഉപ്പാന്റെ ഖബറിടം കാണാം. ആളും ആരവും കഴിഞ്ഞു അസറോടടുക്കുമ്പോൾ "സൈനേ" ന്നൊരു വിളി കേൾക്കും. അസറും കഴിഞ്ഞു നിസ്കാരപ്പായയിലിരിക്കുന്ന ഉമ്മ പതുക്കെ ആ ജനാല തുറക്കും. ആളനക്കമില്ലാത്ത വീട്ടിൽ ഒരു പാടോർമ്മകൾ കണ്ണ് നിറച്ച് ദൂരെ കാണുന്ന മീസാൻ കല്ലിലേക്കും നോക്കി ഉമ്മയങ്ങിനെയിരിക്കും.

ഉപ്പ പോയതിൽ പിന്നെ ഉമ്മക്കിങ്ങനെ ഒരു ഇരുത്തമുണ്ട് ദീർഘിച്ച ഇരുത്തം.. 

പക്ഷെ ഒരു വർഷത്തിൽ കൂടിയപ്പോൾ ഉമ്മക്ക് കഴിയാതായി. ഉപ്പാന്റെ അടുത്തേക്ക് ഉമ്മയും പോയി.

ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഉമ്മാന്റെയടുത്ത് ഒന്നുറങ്ങാൻ തീരുമാനിച്ചു. പക്ഷെ പെണ്ണും മക്കളുമുള്ള പെരുത്ത മനുഷ്യനായ എനിക്ക് ആ കട്ടിലിൽ കയറാനൊരു വസ് വാസ്..

എന്നാൽ എത്ര പെട്ടെന്നാണ് ഉമ്മാന്റെ കോന്തല പിടിച്ചാടിയ ചെറിയ ചെക്കനായി ഞാൻ മാറിയത്. എന്നിട്ട് അതെ ജനാലകൾക്കരികിലിരുന്ന് ഉപ്പാനെക്കുറിച്ചിങ്ങനെ സംസാരിക്കും. പറഞ്ഞു പറഞ്ഞു വല്ലാതെ വൈകുമ്പോൾ ഉമ്മയുറങ്ങാൻ പറയും. അപ്പോഴുമുണ്ടാവും ഉമ്മാന്റെ കണ്ണില് ഉറങ്ങാതെയിരിക്കുന്ന ഉപ്പാന്റെ ഓർമ്മകള്..

മരണത്തിനു തൊട്ട് മുമ്പ് ഹൃദയ വേദന വന്ന് അനിയന്റെ മടിയിലേക്ക് ഉമ്മ ചാഞ്ഞിരുന്ന വേദനയേറിയ ആ നിമിഷത്തെക്കുറിച്ച അനിയൻ വേദനയോടെ എന്നോട് പറയാറുണ്ടായിരുന്നു.."ആരോഗ്യമുള്ള ഉമ്മക്കൊരുമ്മ കൊടുക്കാനോ ഒന്ന് കെട്ടിപ്പിടിക്കാനോ കഴിഞ്ഞില്ല" എന്നിട്ട് അവൻ പറയും "നീയൊക്കെ ഭാഗ്യവാനാ... നീ ഓരോ പ്രാവശ്യവും ഗൾഫിലേക്കു പോവുമ്പോഴും വരുമ്പോഴും ഉമ്മാനെ ഉമ്മ വെക്കാനും കെട്ടിപ്പിടിക്കാനും കഴിഞ്ഞല്ലോ എന്ന്..

പ്രവാസിയായത് കൊണ്ട് അങ്ങനെയൊരു സൗഭാഗ്യമുണ്ടായെങ്കിലും ഇത്തരം മടികളെ, വസ് വാസുകളെ പലപ്പഴും പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. യാത്ര പോവുമ്പോൾ ആറു പെങ്ങന്മാർക്കും ഉമ്മ കൊടുക്കാറുണ്ട്, കൈപിടിക്കാറുണ്ട്. ഉപ്പയുള്ള കാലത്ത് ഉപ്പായെ വഴിയിൽ കാണുമ്പോൾ സലാം ചൊല്ലി കൈപിടിക്കാറുണ്ട്. അതൊക്കെയൊരു കൊഞ്ചലാവാം പക്ഷെ ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരം ചേതനയറ്റുപോവുമ്പോഴാണ് ആ കൊഞ്ചലുകളൊക്കെ മരിക്കാതെ എന്നും കൂടെയുണ്ടാവുക.

പക്ഷെ വലിയ ഒരു ഖേദം മറ്റൊന്നായിരുന്നു. ചിത്രം വരച്ചും കലിഗ്രഫി ചെയ്തു പലർക്കും സമ്മാനങ്ങൾ നൽകിയിട്ടുണ്ട് അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരിയും കണ്ടിട്ടുണ്ട്...പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും മുഖത്ത് ഇങ്ങനെയൊരു ചിരി വരുത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു പക്ഷെ അവരൊരിക്കൽ പോലും അങ്ങനെയൊന്ന് ആഗ്രഹിച്ചിട്ട് പോലുമുണ്ടാവില്ല.

എന്നാലും സർപ്രൈസ് ആഘോഷങ്ങളുടെ കാലത്ത് അവരുടെ പേരിൽ ഒരു സമ്മാനം നൽകാനായില്ലല്ലോ എന്ന ഖേദം..

ഒടുവിൽ മീസാൻ കല്ലിൽ അവരുടെ രണ്ട് പേരുടെയും കാലിഗ്രഫികൾ ചെയ്താണ് ആ ഖേദം തീർക്കേണ്ടി വന്നത്. ഈ പോസ്റ്റ് കാരണം ജീവിച്ചിരിക്കുന്ന നിങ്ങളെ മാതാപിതാക്കളുടെ മുഖത്ത് സമ്മാനത്തിന്റെ പേരിൽ ഒരു പുഞ്ചിരി നിങ്ങൾ കാണാനിടയായാൽ അതിലേറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും കൂടിയായിരിക്കും.

ഉപ്പാന്റടുത്തേക്ക് ഉമ്മ പോയിട്ട് ഒരു വർഷം തികയുന്നു.