750 രൂപയിലും കുറഞ്ഞ സാരി ഇവിടെയില്ല; ഉള്ളുതൊട്ട് ഈ ‘കല്യാണ’ക്കുറിപ്പ്

neethu-heart-touching-post-on-wedding
SHARE

വിവാഹം സ്വന്തം ഉത്തരവാദിത്തമായി മാറിയ അനുഭവം പങ്കുവെച്ച് യുവതിയുടെ ഹൃദയസ്പർ‍ശിയായ കുറിപ്പ്. അമ്മയും ചെറിയച്ചനും ബന്ധുക്കളും പിൻമാറിയതോടെ, എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റി സ്വന്തം വിവാഹം നടത്തിയ അനുഭവമാണ് നീതു പോൾസൺ എന്ന യുവതി സമൂഹമാധ്യമത്തിൽ കുറിച്ചത്. 

എല്ലാ പെൺകുട്ടികളെയും പോലെ വിവാഹ സങ്കല്പങ്ങളുമുണ്ടായിട്ടും അതൊന്നുമില്ലാതെ ഒൻപതു വർഷം മുൻപായിരുന്നു നീതുവിന്റെ വിവാഹം. ബന്ധുക്കൾ വിട്ടു നിന്നതുകൊണ്ടുണ്ടായ വേദനയും കടയിലുള്ള ഏറ്റവും വില കുറഞ്ഞ കല്യാണ സാരി സ്വന്തമാക്കി വിവാഹത്തിന് ഒരുങ്ങിയ അനുഭവവും നീതു വിവരിക്കുന്നു.

അന്ന് ഒരു വീട് സംഘടിപ്പിക്കാൻ ഓടി നടന്ന വരനെ ബുദ്ധിമുട്ടിക്കാതെ ഉത്തരവാദിത്തങ്ങൾ പലതും നീതു ഏറ്റെടുക്കുകയായിരുന്നു. മാതാപിതാക്കളില്ലാതെ വരുന്ന എല്ലാവരുടെയും വിവാഹം ഇത്തരത്തിൽ നിറപ്പകിട്ടില്ലാത്തതാണെന്നും, ഇത്രയുമൊക്കെ സാധിച്ചല്ലേ എന്നതിൽ അഭിമാനമാണെന്നും നീതു പറയുന്നു. ‘‘എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി, ഒപ്പ്’’ എന്നെഴുതി അവസാനിക്കുന്ന കുറിപ്പ് വൈറലാണ്.

നീതുവിന്റെ കുറിപ്പ് വായിക്കാം

കല്യാണത്തിന് പൈസ ഒന്നും തരില്ല, വേണമെങ്കിൽ ഒരാളായി കൂടെ നിൽക്കാം എന്ന് പറഞ്ഞ് ചെറിയച്ഛനും കൂടെ അമ്മയും പിൻമാറിയപ്പോഴാണ് സ്വന്തം വിവാഹമെന്നത് എന്റെ മാത്രം ഉത്തരവാദിത്വമായി മാറിയത്. എനിക്ക് മുൻപിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. ഒന്നെങ്കിൽ വിവാഹം ഇതൊന്നുമല്ലാത്ത ലിവിംഗ് ടു ഗെതർ ജീവിതംലിവിംഗ് ടു ഗെതറിൽ വിശ്വാസമില്ലാത്തതുകൊണ്ടും അമ്പലത്തിലോ മറ്റോ വിവാഹം നടത്തണം എന്ന ആഗ്രഹമുള്ളതുകൊണ്ടും ഞാൻ ആദ്യത്തെ ഓപ്ഷൻ തെരെഞ്ഞടുത്തു.

ഒരു ചെറിയ മാലയും ജിമുക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കിൽ ഉള്ളകുറച്ചു രൂപയും ആയിരുന്നു എന്റെ ആകെ സാമ്പാദ്യം, വനിത മാസികയിൽ വെഡ്ഡിംഗ് പ്ലാനുകൾ എന്നൊരു പംക്തി ആയിടയ്ക്ക് വന്നു. ലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന കല്യാണങ്ങളെ കുറിച്ചായിരുന്നു ആ ലേഖനമെങ്കിലും ആദ്യം വാങ്ങേണ്ടത് സ്വർണ്ണമാണെന്ന് ഞാൻ മനസിലാക്കി. ഇതിനിടയിൽ അമ്മയും ചെറിയച്ഛനും നിശ്ചയം വയ്ക്കാൻ തയാറായി. 15 ആളുകളെ ക്ഷണിച്ചു. അവർക്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു. മുഹൂർത്തം കുറിച്ചു നിശ്ചയത്തിന് ഇടാൻ മുണ്ടും നേര്യതും ആണ് ഞാൻ തെരെഞ്ഞെടുത്തത് വില കുറവായിരുന്നു അതിന്റെ പ്രേത്യേകത. 270 രൂപയായിരുന്നു അതിന്റെ വില.

ബാങ്കിൽ ഉള്ള പൈസയിൽ നിന്നും ഒന്നരപവന്റെ മാലയും ,താലിയും മോതിരവും വാങ്ങി ഒപ്പം ടെൻഷനും തുടങ്ങി. കൈയ്യിൽ വളരെ കുറച്ചു തുക മാത്രമേയുള്ളു. എല്ലാ പെൺകുട്ടികളേയും പോലെ വിവാഹത്തെ കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ ഉണ്ട് തല നിറയെ പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞ് പട്ടുസാരിയുടുത്ത്, നാടും വീടും അറിഞ്ഞുള്ള ആഘോഷപൂർണ്ണമായ ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നങ്ങളിൽ

നിറയെ, പക്ഷേ എന്റെ വിവാഹ സമയത്തെങ്കിലും കൂടെയുണ്ടാവും എന്ന് കരുതിയ അമ്മാവൻമാരുൾപ്പെടെയുള്ളവർ ബന്ധു ജനങ്ങൾ മാറി നിന്ന് കളഞ്ഞത് എനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിന് കാരണം അല്ലെങ്കിൽ എന്റെ വിവാഹം ഒരു ബാധ്യതയായി മാറും എന്നവർ കരുതിയിരിക്കാം.

കല്യാണ സാരിയെടുക്കാൻ പോയത് ഞാനും വല്ല്യമ്മച്ചീയും കൂടെയായിരുന്നു. കല്യാണ സാരി എന്ന് കേട്ടപ്പോൾ വില കൂടിയ പട്ടുസാരികളുടെ ഒരു കൂമ്പാരം എന്റെ മുൻപിൽ, ഇതിലും വില കുറഞ്ഞത് എന്നും പറഞ്ഞ്, പറഞ്ഞ്, അവസാരം അവിടെ നിന്ന സെയിൽസ് ഗേൾഇളം ഓറഞ്ചിൽ ഇത്തിരി കസവും കല്ലുകളും പതിച്ച സാരി ഉയർത്തിവല്ലായ്മയോടെ പറഞ്ഞു "ഇതിന് 750 രൂപഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ’’

ഞാനാ സാരി തന്നെതെരെഞ്ഞടുത്തു അതിന്റെ ഭംഗിയോവിലയോ എനിക്കൊരു പ്രശ്നം അല്ലായിരുന്നു കല്യാണത്തിന് ഉടുക്കാൻ ഒരു സാരി.

അത്ര മാത്രം.തല നിറയെ പൂവച്ച്  സാരിയുടുത്ത് ഞാനും ഒരു കല്യാണ പെണ്ണായി. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ സ്വപ്ന സാക്ഷാത്കരമായിരുന്നു. എന്റെ അഭിമാനമൂഹുർത്തമായിരുന്നു. പ്രൗഡ് ഓഫ് നീതു എന്ന് അഹങ്കാരത്തോടെ ആയിരം വട്ടം പറഞ്ഞ നിമിഷമായിരുന്നു. അമ്പലത്തിൽ വച്ചായിരുന്നുകല്യാണം വണ്ടി കാശ് 2500 രൂപയായിരുന്നു. പന്ത്രണ്ട് പേരാണ് വിവാഹത്തിൽ പങ്കെടുത്തത് അതുകൊണ്ട് ഭഷണ ചിലവ് 650 രൂപയിൽ ഒരുങ്ങി., ചെക്കന്റെ വീട്ടിൽ കയറുമ്പോൾ നിലവിളക്ക് വേണമല്ലോഅതു കൊണ്ട് 175 രൂപയുടെ വിളക്കും വാങ്ങി. എല്ലാം കഴിഞ്ഞ് കൈയ്യിൽ മിച്ചമുണ്ടായിരുന്നത്. അഞ്ഞൂറ് രൂപയും.

ഇന്ന് ബന്ധുക്കളുമായി അത്ര രസത്തിൽ അല്ല എന്ന് പറയുമ്പോ ഓടി പോയാണോ കെട്ടിയേ എന്നും ചോദിച്ച് കഴുത്തിലെ താലി പിടിച്ചു നോക്കി ഒർജിനൽ ആണോന്ന് ചോദിച്ചവരുണ്ട്,

അവരോടൊന്നും മറുപടി പറയാൻ മെനകെടാറില്ല എന്നതാണ് നേര് കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോ ഒരു ആയിരം രൂപ ഇല്ലാത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെകുറിച്ച് ഞാനോർക്കാറുണ്ട്. വിഷമം തോന്നുമെങ്കിലും ഇത്രയൊക്കെ സാധിച്ചല്ലോ എന്ന സമദാനമാണ് തോന്നാറ്, മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന എല്ലാവരുടെയും കല്യാണങ്ങൾ ഇങ്ങനെ തന്നെയാണ് ഇതു പോലെ നിറ പകിട്ടില്ലാതെ പക്ഷേ അവർ കാണുന്ന സ്വപ്നങ്ങൾ കളർഫുൾ ആയിരിക്കും അതാണ് അവരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം..

എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി. ഒപ്പ്.

NB. ചെക്കൻ താമസിക്കുവാൻ ഒരു വീട് തരപ്പെടുത്തുന്ന തിരക്കിൽ ആയതിനാലും ചെക്കനും എല്ലാം തനിയേ ചെയ്യേണ്ടി വന്നതിനാലും താലി, മാല, വിളക്ക് എന്നിവ എന്റെ ഉത്തരവാദിത്യമായി കണ്ടു. വാങ്ങി.അതിൽ ഒരു കുറവും ഞാൻ കാണുന്നില്ല. ഒമ്പത് കൊല്ലമായിട്ടും ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA