മകളുടെ വസ്ത്രധാരണത്തിനു വിമർശനം; മറുപടിയുമായി റഹ്‌മാൻ
Mail This Article
മകളുടെ വസ്ത്രധാരണം സംബന്ധിച്ച അഭിപ്രായം പറഞ്ഞവർക്കു മറുപടിയുമായി എ.ആർ.റഹ്‌മാൻ. ഭാര്യയും രണ്ടു പെൺമക്കളും നിത അംബാനിക്കാപ്പം നിൽക്കുന്ന ചിത്രം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്‌ടാഗോടെ പോസ്റ്റു ചെയ്താണ് റഹ്‌മാൻ വിമർശനങ്ങളെ നേരിട്ടത്.
സ്ലം ഡോഗ് മില്യനയറിന്റെ പത്താം വാർഷിക ആഘോഷത്തിന് റഹ്‌മാന്റെ മകൾ ഖദീജ മുഖം മറച്ചു വേദിയിലെത്തിയതാണു ചർച്ചകൾക്കു തുടക്കമിട്ടത്. കറുപ്പും ചുവപ്പും നിറത്തിലുള്ള പട്ടുസാരി ധരിച്ച് കണ്ണുകൾ മാത്രം കാണുന്ന വിധത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം.
യാഥാസ്ഥിതിക വേഷത്തില്‍ റഹ്‌മാന്റെ മകളെ കാണേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ലെന്നായിരുന്നു വിമർശനങ്ങൾ. റഹ്‌മാന്‍ പങ്കുവച്ച ചിത്രത്തിൽ ഭാര്യ സൈറയും മകൾ റഹീമയും മുഖം മറച്ചിട്ടില്ല. എന്നാൽ ഖദീജ മുഖം മറച്ചാണു ചിത്രത്തിനു പോസ് ചെയ്തത്. വസ്ത്രം തിരഞ്ഞെടുക്കുന്നത് വ്യക്തിപരമാണെന്ന മറുപടിയാണു റഹ്‌മാൻ ഈ ചിത്രത്തിലൂടെ നൽകിയത്.
ആരുടെയും നിർബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് ഖദീജയും വ്യക്തമാക്കി. ‘‘ഇത്തരം കാര്യങ്ങൾ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. മുഖപടവുമായി മാതാപിതാക്കൾക്ക് ബന്ധമില്ല. എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’’– ഖദീജ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.