സംഘർഷങ്ങളും വേർപാടും താണ്ടി, ഹാദിയ ഇനി ഡോക്ടർ; സന്തോഷം പങ്കുവച്ച് ഷെഫിന്
Mail This Article
ഹാദിയ പഠനം പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് ഭർത്താവ് ഷെഫിൻ ജഹാന്‍. വികാരനിർഭരമായ കുറിപ്പിലൂടെയാണു ഷെഫിൻ ഈ സന്തോഷ വാർത്ത അറിയിച്ചത്. ഹാദിയയെ അഭിമാനത്തോടെ ഇനി മുതൽ ഡോക്ടർ എന്നു വിളിക്കാമെന്നു കുറിപ്പില്‍ പറയുന്നു.
‘‘എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഹാദിയ ഇന്നൊരു ഡോക്ടറാണ്. ഈ മിന്നുന്ന വിജയം വലിയ നേട്ടമാണ്. കാരണം ഈ വിജയത്തിനു പിന്നിൽ എണ്ണമറ്റ പ്രാർഥനകളുണ്ട്. കഠിനമായ സംഘർഷങ്ങളും വേർപാടും പ്രണയവും കാത്തിരിപ്പും അങ്ങനെ പലതുമുണ്ട്. എല്ലാത്തിനെയും മറികടന്നു നീ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. അഭിമാനത്തോടെ ഇനി നിന്നെ ഡോക്ടർ എന്നു വിളിക്കാം. ഡോ.ഹാദിയ അശോകൻ’’– ഷെഫിൻ കുറിച്ചു.
വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വൈക്കത്ത് കാരാട്ടു വീട്ടിൽ കെ.എം അശോകന്റെ മകൾ അഖില ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചു.
പിതാവ് അശോകൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെത്തുടർന്ന് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കി. നിയമ പോരാട്ടത്തിനൊടുവിൽ, ഹൈക്കോടതി നടപടി തെറ്റാണെന്നു സുപ്രീംകോടതി വിധിച്ചു. ഹാദിയ സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കൽ കോളജിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്.