ADVERTISEMENT

ചുട്ടുപൊള്ളുന്ന വെയിലിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞുമായി ഭാഗ്യാന്വേഷികളെ കാത്തിരിക്കുകയാണ് ഗീതു. ലോട്ടറി ഷെഡ്ഡിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിലാണ് ഗീതുവിന്റെ മകൻ അഭിരാജിന്റെ ജീവിതം. കുഞ്ഞിനെ മാറോടടക്കി വെയിലും മഴയും വകവെയ്ക്കാതെ ഭിന്നശേഷിക്കാരിയായ ഗീതു എല്ലാദിവസവും ചേർത്തല തണ്ണീർമുക്കം റോഡിൽ ലോട്ടറി വിൽക്കാൻ എത്തും. വെയിലാണോ മഴയാണോ എന്നു നോക്കിയിരുന്നാൽ മൂന്നു വയറുകൾ വിശന്നുപൊരിയും.

മൂത്തമകൻ നാലുവയസുകാരൻ രാജനെ അംഗനവാടിയിൽ ആക്കിയിട്ടാണു ഗീതു എന്നും ലോട്ടറികച്ചവടത്തിന് എത്തുന്നത്. കുഞ്ഞുങ്ങളെ പട്ടിണിക്കിടാതെ ആഹാരത്തിനുള്ള വകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെയാണു ഗീതുവിന്റെ ഓരോ ദിവസവും തുടങ്ങുന്നത്.  സഹപാഠിയായ മാഹിനെന്ന യുവാവ് ഗീതുവിന് സഹായമഭ്യർഥിച്ചുകൊണ്ട് ഫെയ്സ്ബുക്ക് വിഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. ഗീതുവിന്റെ ദൈന്യതയെക്കുറിച്ചു മാഹിനാണ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത്.

ചേർത്തല–തണ്ണീർമുക്കം റോഡിൽ കാളികുളം ജംക്‌ഷനു പടിഞ്ഞാറ്, റോഡരികിലാണു ലോട്ടറി വിൽക്കുന്നത്. വൈക്കം ചാണിയിൽ ചിറയിൽ വീട്ടിൽ ആനന്ദവല്ലിയുടെ മകളായ ഗീതുവിന് എസ്എസ്എൽസിയാണ് വിദ്യാഭ്യാസം. കണ്ണുകൾക്കു വൈകല്യവും ഇടതു കൈവിരലുകൾക്കും കാലുകൾക്കും സ്വാധീനക്കുറവുമുണ്ട്. നിത്യവൃത്തിക്കു വക തേടിയാണ് ലോട്ടറി വിൽപന തുടങ്ങിയത്.

പട്ടിണിയേക്കാൾ ഭേദം വെയിലായതുകൊണ്ടാണ് ഗീതു കുഞ്ഞിനെയുമെടുത്തു ലോട്ടറിവിൽപനയ്ക്കു വരുന്നത്. ഗീതുവിനു കിട്ടുന്ന തുച്ഛവരുമാനത്തിലാണു വീട് പുലരുന്നത്. ദിവസം 100 മുതൽ 400 രൂപ വരെ കിട്ടാറുണ്ട്. മഴയുള്ളപ്പോഴും മറ്റും വിൽപന നടക്കാറില്ല. എംപ്ലോയ്മെന്റ് ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വിഭിന്നശേഷി വിഭാഗത്തിലായിട്ടും ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല.

കയറികിടക്കാൻ ഒരു വീടു പോലും ഗീതുവിനില്ല. ഗീതുവിന്റെയോ കുട്ടികളുടെയോ കാര്യങ്ങൾ ഭർത്താവ് അന്വേഷിക്കാറില്ല. രണ്ടു കുട്ടികൾ ജനിച്ചശേഷമാണ് ഭർത്താവ് മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ രണ്ടു മക്കളുമുണ്ടെന്നുള്ള വിവരം അറിയുന്നത്. ഈ ബന്ധം വേർപ്പെടുത്താതെയാണു ഗീതുവിനെ വിവാഹം കഴിച്ചത്. ഇതേത്തുടർന്നു പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസുകാരാണ് ലോട്ടറികച്ചവടം ഉപജീവനമാർഗമാക്കാൻ ഉപദേശിച്ചത്.

ഗീതുവിനെ സഹായിക്കാം, 

Name : Geethu, Account no : 67265016591, Ifsc code : SBIN0070483, Branch; Varanad, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com