ADVERTISEMENT

പങ്കെടുക്കുന്ന ഇരുഭാഗത്തെയും പടയാളികള്‍ തോറ്റു പോകുന്ന യുദ്ധമാണ് ദാമ്പത്യത്തിലെ വഴക്ക്. ഏതൊരു ശക്തമായ ബന്ധത്തെയും ഉലയ്ക്കാൻ വഴക്കുകള്‍ കാരണമായേക്കാം. വൈകാരികമായി നിങ്ങളെ ഒറ്റപ്പെടുത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും. പരസ്പരമുള്ള സ്നേഹം വഴക്കിന് ഒരു വിലങ്ങുതടിയല്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളുകളോടു വഴക്കിട്ടു പിണങ്ങിയിരിക്കുന്നതു പലപ്പോഴും മനസ്സിന്‍റെ വിഷമം വർധിപ്പിക്കും.

ദേഷ്യം, വാശി, സങ്കടം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മനസ്സില്‍ നിറഞ്ഞിരുന്ന് മനസ്സ് അസ്വസ്ഥമാകും. രണ്ടു കാര്യങ്ങളാണ് സ്വന്തം പങ്കാളിയുമായുള്ള വഴക്കിനുശേഷം ചെയ്യാനുള്ളത്. ഒന്ന് സ്വന്തം മനസ്സിലുണ്ടായ മുറിവുകള്‍ ഭേദമാക്കുക. ചിന്തകളേയും വികാരങ്ങളെയും പരിശോധിക്കുകയാണു വേണ്ടത്. രണ്ടാമതായി പ്രശ്നപരിഹാരത്തിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നു കണ്ടെത്തുക.

ചിലപ്പോള്‍ മണിക്കൂറുകളോ, ദിവസങ്ങളോ പ്രശ്നപരിഹാരത്തിനു വേണ്ടിവരാം. ഇതിനായി ഈ മാർഗങ്ങൾ സ്വീകരിക്കുക.

മുറിവുകള്‍ തിരിച്ചറിയുക

വഴക്ക് ഇരുവർക്കുമിടയിൽ വലിയ വിടവ് സൃഷ്ടിച്ചിരിക്കും. ഇത് ഇല്ലാതാക്കണമെങ്കില്‍ തനിക്കേറ്റ പോലെ പങ്കാളിക്കും മുറിവേറ്റിട്ടുണ്ടാകുമെന്നു മനസ്സിലാക്കുക. അതേസമയം ശാരീരികമായി ഒരാള്‍ നടത്തുന്ന ആക്രമണത്തെ ഈ ഗണത്തില്‍ പെടുത്താനാവില്ല. അത്തരം ആക്രമണങ്ങളുണ്ടാകുന്ന ദാമ്പത്യം ഉടന്‍ തന്നെ ഉപേക്ഷിക്കുന്നതാകും നല്ലത്.

ഇരുവര്‍ക്കുമേറ്റ മുറിവുകള്‍ മനസ്സിലാക്കാന്‍ ആദ്യം ചെയ്യേണ്ടതു വഴക്കിന്‍റെ മൂലകാരണം കണ്ടെത്തുക എന്നതാണ്. എല്ലാം ഒന്നു തണുത്തശേഷം കാരണം തേടിയിറങ്ങുക. ഈ ശ്രമം കാര്യങ്ങളെ നിങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നു മാത്രം കാണുന്ന രീതി ഇല്ലാതാക്കും. ഇതു വഴി പങ്കാളിയോടുള്ള പിണക്കവും ദേഷ്യവും കുറയ്ക്കാനും സാഹചര്യമൊരുങ്ങും.

എല്ലാം ഒന്നു തണുക്കട്ടെ

വഴക്കിട്ടു കഴിഞ്ഞാല്‍ ഉടനെ ഒത്തുതീര്‍പ്പാക്കാനും സ്നേഹം പ്രകടിപ്പിക്കാനും ശ്രമിക്കുന്നവരുണ്ട്. പരുഷന്‍മാരിലാണ് ഈ സ്വഭാവം കൂടുതലായി കാണുന്നത്. എന്നാല്‍ ഇതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. മാനസികമായി ഉണ്ടായ വിഷമങ്ങള്‍ പരിഹരിക്കും മുന്‍പേ അവരോടു സാധാരണ പോലെ പെരുമാറാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണ്. ഒപ്പം രണ്ടു തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഇതു കാരണമാകാം. പങ്കാളിയുടെ മനസ്സിലെ വിഷമം പൊട്ടിത്തെറിക്കാനും ഇതു മറ്റൊരു കലഹത്തിലേക്കു നീങ്ങും. മറ്റൊന്ന് അവര്‍ സാധാരണ പോലെ പെരുമാറാന്‍ തുടങ്ങിയാലും ഉള്ളിലുണ്ടായ മുറിവ് ഉണങ്ങാതെ കിടക്കാനും അതുവഴി കൂടുതൽ അകൽച്ചയുണ്ടാകാനും സാധ്യതയുണ്ട്.

സംസാരിക്കാന്‍ സമയം കണ്ടെത്തുക, കേള്‍ക്കാനും

പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമ്പോൾ രണ്ടുപേരും സംസാരിക്കുക. പങ്കാളിക്കും സംസാരിക്കാന്‍ സമയവും സാഹചര്യവും വേണമെന്ന ബോധ്യത്തിൽ പെരുമാറുക. പറയുന്നതിൽ ന്യായീകരണവും തെറ്റും ഉണ്ടാകാം, അതെല്ലാം കേൾക്കാന്‍ തയാറാവുക. തർക്കിച്ചു കൊണ്ടിരുന്നാൽ പ്രശ്നം പരിഹരിക്കപ്പെടാൻ പോകുന്നില്ല. വികാരങ്ങളെ നിയന്ത്രിച്ച് തുറന്ന മനസ്സോടെ എല്ലാം കേൾക്കുക. എങ്കിൽ മാത്രമേ നിങ്ങളുടെ തെറ്റുകളും മനസ്സിലാക്കാനാകൂ.

ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്

‘ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്’ വഴക്കിനുശേഷം പലപ്പോഴും കേള്‍ക്കുന്ന വാദമാണിത്. വഴക്കിടുമ്പോൾ ഉന്നയിച്ച ആരോപണം പിന്നീട് ഉദ്ദേശിച്ചത് അങ്ങനെയല്ല എന്നു പറഞ്ഞു നിഷേധിക്കാനുള്ള ശ്രമമാണ്. ഈ വാദം സത്യസന്ധവും അത്മാര്‍ഥവുമാണെങ്കിലും പ്രയോജനമുണ്ടാകില്ല. ഇല്ലാത്ത കാര്യം പറഞ്ഞതിനുശേഷം ന്യായീകരിക്കുന്നു എന്നേ കേൾക്കുന്ന ആൾക്കു തോന്നൂ. ജീവിതപങ്കാളിയുടെ ആരോപണം കേൾക്കുന്നയാൾ വളരെയധികം ദുഃഖിച്ചിരിക്കും.

ഇത്തരം പ്രശ്നങ്ങളെ പൊസിറ്റീവ് ആയി അവതരിപ്പിക്കുകയാണു വേണ്ടത്. ഉദാഹരണത്തിന് തെറ്റു പറ്റിയെങ്കിൽ തുറന്നു സമ്മതിക്കുകയും പങ്കാളിയുടെ ഗുണങ്ങൾ എടുത്തു പറയുകയും ചെയ്യുക. അനാവശ്യമായി ദേഷ്യപ്പെടുന്നു എന്നായിരുന്നു നിങ്ങൾ ആരോപിച്ചതെങ്കിൽ അങ്ങനെയല്ലാതെ പങ്കാളി പെരുമാറിയ സന്ദർഭങ്ങളും ചൂണ്ടികാണിക്കുക. 

ക്ഷമിക്കുക, മറക്കുക, പഠിക്കുക

ഒരു വഴക്കിനുശേഷം ബാക്കിയാകുന്ന മാനസിക ആഘാതങ്ങള്‍ മറക്കാനും ക്ഷമിക്കാനുമായാൽ ദാമ്പത്യബന്ധം സുന്ദരമായി മുന്നോട്ടു കൊണ്ടുപോകാനാവും. എന്നാൽ ക്ഷമിക്കുക എന്നു പറയുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള കാരണമാകരുത്. മറക്കുന്നതിനൊപ്പം പുതിയ പാഠങ്ങള്‍ പഠിക്കാനും ‌ഇരുവരും തയാറാകണം. എല്ലാ ദാമ്പത്യത്തിലും വഴക്കുകളുണ്ടാകും. എന്നാൽ വഴക്കിടാനുള്ള കാരണങ്ങളേക്കാൾ സ്നേഹം നിങ്ങൾക്കിടയിലുണ്ടെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോവുക. പരസ്പരം അറിയാൻ ഇത്തരം വഴക്കുകൾ കൂടുതൽ സഹായിക്കും. ഭൂതകാലത്തെ ചികയാതിരിക്കുക എന്നതിനു ദാമ്പത്യത്തിൽ വളരെ പ്രാധാന്യമുണ്ട്. ഈ അനുഭവങ്ങളും അറിവുകളും മുന്നോട്ടു പോകാൻ സഹായകവുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com