ADVERTISEMENT

കൊല്ലാൻ മടിക്കാത്ത പ്രണയങ്ങളാണു നമ്മുടെ മുന്നിൽ. ഭീതി പരത്തുന്ന കഥകൾ കേട്ടു ഞെട്ടുകയാണു കേരളം. തൃശൂരിൽ വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത് ഇന്നലെയാണ്. എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണു കൊല്ലപ്പെട്ടത്. 

തിരുവല്ലയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നു  യുവതിയുടെ തലയിലൂടെ  പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. തിരുവല്ലയിലെ സംഭവത്തിനു ശേഷം കൊച്ചി പനമ്പിളളി നഗറിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ  പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നു. 

ഒന്നിനു പിറകേ ഒന്നായി കേൾക്കുന്ന ഇത്തരം വാർത്തകൾ സമൂഹ മനസാക്ഷിയെ മരവിപ്പിക്കുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ മനസ്സിൽ തീ വാരിയിടുന്നു. ജീവനെടുക്കുന്ന പ്രണയങ്ങൾ വേണോ, ആൺകുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതല്ലേ? പ്രമുഖർ  പ്രതികരിക്കുന്നു. 

പറഞ്ഞു കൊടുക്കണം, ആൺകുട്ടികളോടും - സജിത മഠത്തിൽ (നാടക പ്രവർത്തക, നടി )

കേരളം ഇനിയും മാറാനുണ്ട്. ഇപ്പോഴും തുടരുന്നതു പുരുഷാധിപത്യമാണ്.  പല രൂപത്തിലും സമൂഹത്തിൽ അതു പ്രകടമാണ്. ഇതു ചോദ്യം ചെയ്യുന്നതു പോലും അപകടകരമാണെന്ന സന്ദേശമാണു ഇപ്പോഴത്തെ സംഭവങ്ങൾ നൽകുന്നത്.

എല്ലാവർക്കും വിദ്യാഭ്യാസം നൽകിയെന്നു മേനി നടിക്കുന്ന കേരളം എന്തു തരം വിദ്യാഭ്യാസമാണു നൽകുന്നതെന്ന ചോദ്യം ബാക്കി നിൽക്കുന്നു. നമ്മുടെ വിദ്യാഭ്യാസ രീതിയാണു പരാജയപ്പെട്ടിരിക്കുന്നത്. എന്താണു നമ്മൾ മക്കളെ പഠിപ്പിക്കുന്നത്? 

പെൺകുട്ടികൾക്കു  വീടുകളിൽ  പറഞ്ഞു കൊടുക്കുന്നതു പോലെ ആൺകുട്ടികൾക്കും  വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. സമൂഹത്തിനും മാതാപിതാക്കൾക്കും  ഇക്കാര്യത്തിൽ ഒരു പോലെ ഉത്തരവാദിത്തമുണ്ട്. സഹജീവികളോട് എങ്ങനെ പെരുമാറണമെന്നാണു നമ്മൾ അവരെ ആദ്യം പഠിപ്പിക്കേണ്ടത്. 

വേണ്ട, എനിക്കില്ലെങ്കിൽ ആർക്കും വേണ്ടെന്ന ചിന്ത - ഡോ.സി.ജെ.ജോൺ (മാനസികാരോഗ്യ വിദഗ്ധൻ)

എനിക്കില്ലെങ്കിൽ ആർക്കും വേണ്ടായെന്ന വാശിയാകും ആ കാമുകനെ ഇത്തരം ഒരു ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചത്. കാമുകിയെ കുത്തിയും കത്തിച്ചും അയാൾ പ്രണയ നാടകത്തിൽ ദുരന്തം എഴുതിച്ചേർത്തു. അവളില്ലെങ്കിൽ ജീവിതം ശൂന്യമെന്നു കരുതുന്ന തരത്തിലുള്ള അരക്ഷിത ബോധം ഉള്ളിൽ സൂക്ഷിക്കുന്ന യുവാക്കൾ ഇതുപോലുള്ള പലതും ചെയ്യും. തിരസ്കരിക്കുമെന്ന ഭീതി ഉണ്ടാകുമ്പോൾ സ്വയം മുറിവേൽപിക്കും. സ്വന്തം ചോരയിൽ പ്രണയ ലേഖനം എഴുതും. കൊന്നു കളയുമെന്നു വിരട്ടും. പലരും ആദ്യമൊക്കെ ഇതിനെ യഥാർഥ സ്നേഹത്തിന്റെ ലക്ഷണമായി കാണും. ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ആകുമ്പോഴാകും കുടുക്കാണെന്നു തിരിച്ചറിയുന്നത്. 

ഈ പ്രകൃതത്തിന്റെ പെൺ പതിപ്പുകളുമുണ്ട്. ഇത്തരക്കാരെ പ്രണയിക്കാൻ ഇറങ്ങിയാൽ പണി കിട്ടും. വ്യക്തി ബന്ധങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നോ,തിരസ്കരിക്കപ്പെടുമെന്നോ വിചാരം വന്നാൽ ആധിയുണ്ടാകും. അങ്ങനെ വെറുതെ ഒരു സംശയം തോന്നിയാലും വേദനിക്കുന്നവരുണ്ട് .സ്വയം വിശ്വാസമില്ലാത്തവരും, ഒറ്റപ്പെടലിന്റെ തുരുത്തിൽപെടുന്നവരുമൊക്കെ തിരസ്കാര ഭീതി മനസ്സിൽ പേറുന്നവരാണ്.ഒരൽപം അടുപ്പം കാട്ടുന്നവരുമായി ഇവർ ഒട്ടിപ്പിടിക്കും. വല്ലാത്ത ആശ്രയത്വം പ്രകടിപ്പിക്കും. ക്ലേശകരമാണു പശ പോലുള്ള ഈ ഒട്ടിപ്പിടിത്തം. അവനവനിൽ ആശ്രയിക്കണമെന്നുള്ള തത്വം ചൊല്ലി ബന്ധത്തിന്റെ അതിർവരമ്പുകൾ നിർവചനം ചെയ്തില്ലെങ്കിൽ പ്രശ്നമാകും. പ്രണയ ആക്രമണങ്ങൾ പലതും ഇത്തരം ഒട്ടിപ്പിടിത്തതിന്റെ ഫലമാണ്.

യഥാർഥ സ്നേഹം ആക്രമിക്കില്ല - മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് 

സ്നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേർത്തു വയ്ക്കേണ്ട ഒന്നല്ല. കേരളത്തിൽ ഓരോ വർഷവും സ്നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുന്നു. അവ കൂടി വരികയാണോ എന്നറിയാനുള്ള ഗവേഷണം ഞാൻ നടത്തിയിട്ടില്ല, പക്ഷെ നടുക്കുന്ന സംഭവങ്ങൾ എല്ലാ വർഷവും ഉണ്ടാകുന്നുണ്ട്. 

സ്നേഹിച്ച പെൺകുട്ടിയെ കല്യാണം കഴിച്ചതുകൊണ്ടു കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരു ഉദാഹരണം. സ്നേഹിച്ചിരുന്ന പെൺകുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദർശിന്റെ കഥയാണു മറ്റൊന്ന്. ഈ ആഴ്ചയിൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടായി. എറണാകുളത്തു മുൻ കാമുകിയെ കാണാൻ രാത്രിയിൽ എത്തിയ ആളെ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. സ്നേഹിച്ചിരുന്ന പെൺകുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത് അടുത്തത്.

ലോകത്തു ഭൂരിപക്ഷം രാജ്യങ്ങളിലും, അമേരിക്ക മുതൽ ജപ്പാൻ വരെ, ചൈന മുതൽ കെനിയ വരെ,ആളുകൾ അവർക്ക് ഇഷ്ടപ്പെട്ടവരോടൊപ്പമാണു  ജീവിക്കുന്നത്; വിവാഹം കഴിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. ചെറുപ്പകാലത്തു തന്നെ ഒരാളോട് ഇഷ്ടം തോന്നിയാൽ അതു പറയുന്നു. മറുഭാഗത്തും ഇഷ്ടം ഉണ്ടെങ്കിൽ അവർ ഒരുമിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ഒക്കെ ചെയ്താൽ മാറി ജീവിക്കുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

നമ്മുടെ സ്നേഹത്തിന് മാത്രം ഇതെന്തു പറ്റി ?

പല പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമത് ഇന്ത്യൻ സിനിമകൾ ഒക്കെ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി നിങ്ങളെ ഇഷ്ടമില്ല എന്നു പറഞ്ഞാൽ അതു കേട്ടു മാറിപ്പോകാനുള്ള സാമാന്യ ബോധം ഇല്ല. കാരണം‘ഒന്നല്ലെങ്കിൽ വെറുത്തു വെറുത്ത് അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി’, അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയാലും ‘ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന’ പെൺകുട്ടി. ഇവരൊക്കെയാണു നമ്മുടെ മുന്നിലുള്ള മാതൃകകൾ. ‘No means NO’ എന്നു നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണു ‘നോ’ യുടെ പിന്നാലെ ആളുകൾ പെട്രോളുമായി പോകുന്നത്. ഇതവസാനിപ്പിച്ചേ തീരു. പ്രേമത്തിനാണെങ്കിലും പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനാണെങ്കിലും ‘വേണ്ട’ എന്നു  പറഞ്ഞാൽ വേണ്ട –അത്ര തന്നെ. അതിനപ്പുറം പോകുന്നതു കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ഉറപ്പായും മനസ്സിലാക്കണം.

രണ്ടാമത്തെ പ്രശ്നം രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ മൂന്നാമൊതൊരാൾ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളുടെ സ്വകാര്യതയാണ്. ആർക്ക് ആരോട് എപ്പോൾ ഇഷ്ടം തോന്നുമെന്നു പറയാൻ പറ്റില്ല. അങ്ങനെ രണ്ടു പേർ തമ്മിൽ ഇഷ്ടം ആന്നെന്നു കണ്ടാൽ അതിന്റെ നടുക്കു കയറി നിൽക്കാൻ മറ്റാർക്കും, മാതാപിതാക്കൾക്കെന്നല്ല ഭർത്താവിനു പോലും, ഒരവകാശവും ഇല്ലെന്നു സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നിൽക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങൾ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. അതുകൊണ്ട് ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ആ ബന്ധം നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തിൽ നിങ്ങൾക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാൻ വിടുന്നതു തന്നെയാണു നല്ലതും ബുദ്ധിയും.‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു പാടിയ നാടല്ലേ, ഇവിടെ സ്നേഹത്തിന്റെ പേരിൽ ചോര വീഴുന്നതു ശരിയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com