അമ്മ ചേർത്തു പിടിച്ചു, ഓട്ടിസത്തെ കീഴടക്കി മകന് മോഡലായി; ഹൃദ്യം
Mail This Article
കൗതുകമൊളിപ്പിക്കുന്ന കണ്ണുകൾ, സ്റ്റൈലിഷ് ലുക്ക്, ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷ്യം ഇതാണ് പ്രണവ് ബക്ഷി. 19–ാം വയസ്സിൽ ഫാഷൻ ലോകത്ത് പ്രണവ് ചുവടുറപ്പിക്കുമ്പോൾ രചിക്കുന്നത് ചരിത്രമാണ്. ഓട്ടിസം ബാധിച്ചവർക്ക് അന്യമെന്നു കരുതിയ മോഡലിങ് രംഗത്താണ് ഈ കൗമാരക്കാരന്‍ വിജയക്കൊടി പാറിക്കുന്നത്. ഇന്ത്യയിലെ ഓട്ടിസം ബാധിതനായ ആദ്യ പുരുഷ മോഡൽ.
40 ശതമാനം ഓട്ടിസമാണ് പ്രണവിനുള്ളത്. മറ്റുള്ളവര്‍ പറയുന്നത് ആവര്‍ത്തിച്ചു പറയുന്ന എക്വോലാലിയ എന്ന അവസ്ഥയുമുണ്ട്. എന്നാൽ ഇതൊന്നും സ്വപ്നങ്ങൾക്ക് തടസ്സമായില്ല. ഡൽഹിയിലെ പ്രമുഖ മോഡലിങ് ഏജൻസിയായ നിൻജാസ് മോഡൽ മാനേജ്മെന്റുമായി പ്രണവ് കരാറിലെത്തി. പ്രണവിനെ മോഡലായി പരസ്യം ചെയ്യണമെന്ന ആവശ്യവുമായി ഇപ്പോൾ നിരവധി ഉപഭോക്താക്കൾ സമീപിക്കുന്നു.
പ്രണവിന് രണ്ടു വയസ്സുള്ളപ്പോഴാണ് ഓട്ടിസമുണ്ടെന്ന് മനസ്സിലാക്കുന്നത്. എന്നാൽ അവിടെ കരുത്തേകി അമ്മ അനുപമ ബക്ഷി കൂടെ നിന്നു. തന്റെ മകന് സന്തോഷവും സമാധാനവും ലഭിക്കുന്ന എന്തും ചെയ്തുകൊടുക്കുക എന്നതായിരുന്നു ആ അമ്മയുടെ ലക്ഷ്യം. ഒരിക്കൽ ഒരു മാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പരസ്യ ബോർഡ് കണ്ട് ഒരു മോഡലാകണമെന്ന ആഗ്രഹം പ്രണവ് അമ്മയോടു പറഞ്ഞു. അന്നു മുതൽ മകന്റെ ആഗ്രഹത്തിനു വേണ്ടി അമ്മ പരിശ്രമിച്ചു. ‘‘ തനിക്ക് ഓട്ടിസമുണ്ടെന്നും എല്ലാ ദിവസവും അതിനോടു പോരാടുകയാണെന്നും പ്രണവിന് അറിയാം. ഇതേ അവസ്ഥയിലുള്ള മറ്റു കുട്ടികൾക്ക് അവനൊരു പ്രചോദനമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.’’– അനുപമ പറഞ്ഞു.
പ്രമുഖ രാജ്യാന്തര ബ്രാന്റുകളുടെ മോഡലാകണമെന്നാണ് പ്രണവിന്റെ ആഗ്രഹം. മകന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കൈപ്പിടിച്ച് അമ്മയുമുണ്ട്.