ADVERTISEMENT

‘‘ചില വേർപാടുകൾ വിധി നെഞ്ചിന് കുറുകെ സമ്മാനിക്കുന്ന വെട്ട് ആണ്. അടുത്തു നിൽക്കുന്നവരുടെ അപ്രതീക്ഷിത വിയോഗം നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിക്കും. രഞ്ജൻ ചേട്ടന്റെ മരണവും അത്തരത്തിൽ ഒന്നാണ്.

രാജീവേട്ടന്റെ (കെ.കെ രാജീവ്) ‘അവളുടെ കഥ’ എന്ന സീരിയലിന് തിരക്കഥ എഴുതുമ്പോഴാണ് രഞ്ജൻ ചേട്ടനെ ആദ്യമായി കാണുന്നത്. കോളാടി അമ്മാവൻ എന്ന കഥാപാത്രം. അതിഭാവുകത്വമില്ലാത്ത അഭിനയം കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും സെറ്റിനെ അപ്പാടെ കൈയ്യിലെടുക്കുന്ന സത്യസന്ധനായ  മനുഷ്യൻ.

നേരത്തെ ‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയിലൊക്കെ രഞ്ജൻ ചേട്ടനെ കണ്ടിട്ടുണ്ട്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ അമ്മാവനാണ് രഞ്ജൻ ചേട്ടൻ എന്ന് രാജീവേട്ടൻ പറഞ്ഞാണ് അറിഞ്ഞത്. പിന്നീട്, ‘മൂന്നു മണി’ എന്ന സീരിയൽ ഞാൻ എഴുതിയപ്പോൾ രഞ്ജൻ ചേട്ടനു വേണ്ടി തന്നെ ഒരു കഥാപാത്രത്തെ എഴുതി ഉണ്ടാക്കി. ‘പൂക്കോടി’ എന്ന പേരുമിട്ടു.

സീരിയലിന്റെ തുടക്കം മുതൽ നിറഞ്ഞു നിന്ന കഥാപാത്രം ആയിരുന്നു രഞ്ജൻ ചേട്ടന്റെ പൂക്കോടി.ലൊക്കേഷനിലെ ഇടവേളകളിൽ രഞ്ജൻ ചേട്ടൻ ഒരുപാട് കഥകൾ പറയുമായിരുന്നു. നാടക യാത്രകളിലെ രസകരമായ അനുഭവങ്ങൾ. രാത്രിയിൽ കള്ളു ഷാപ്പ് തുറപ്പിച്ച് വെളുക്കുവോളം കഥ പറഞ്ഞിരുന്നത്.

അരങ്ങിൽ അദ്ഭുതം സൃഷ്ടിക്കുന്നതിനു വേണ്ടി കഥകളുടെ ആഴിപ്പരപ്പിൽ നീന്തിത്തുടിച്ചത്. എല്ലാം കഥകളും ഉച്ചത്തിൽ മുഴങ്ങുന്ന‌ ഒരു പൊട്ടിച്ചിരിയിലാവും അവസാനിക്കുക. എഴുതിയ സീനുകളിൽ രഞ്ജൻ ചേട്ടന്റെ അഭിനയം കാണാൻ വേണ്ടി മാത്രമാണ് മോണിറ്ററിനു പിന്നിൽ ഞാൻ ഇരുന്നിട്ടുള്ളത്.

ലാലേട്ടനും (മോഹൻലാൽ) ജ്യേഷ്ഠൻ പ്യാരിലാലും പ്രിയദർശനും ഒക്കെ രഞ്ജൻ ചേട്ടൻ പറഞ്ഞിരുന്ന പല കഥളിലും നിറഞ്ഞു നിൽക്കുമായിരുന്നു. അനുഭവങ്ങളുടെ ഒരു വലിയ പുസ്തകം ആയിരുന്നു രഞ്ജൻ ചേട്ടൻ. അവസരങ്ങൾ പിന്നാലെ വന്നു വിളിച്ചിട്ടും മാറി നിന്ന ഒരാൾ.

ക്യാമറയ്ക്ക് മുമ്പിൽ മാത്രം അഭിനയിക്കുന്ന, ജീവിതത്തിൽ അഭിനയിക്കാനറിയാത്ത പച്ചയായ ഒരു മനുഷ്യൻ. രഞ്ജൻ ചേട്ടൻ ഇനി ഇല്ല എന്നത് ഉൾക്കൊള്ളാനാവാത്ത ഒരു സത്യമാണ്.

‘‘പ്രിയ രഞ്ജൻ ചേട്ടാ... അങ്ങ് നൽകിയ നല്ല ഓർമകൾ മനസ്സിലുണ്ടാവും. ഓർമകൾക്ക് മരണമില്ല എന്നല്ലേ’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com