ആ ഫോട്ടോ നോക്കി അവൻ വിളിക്കും ‘പപ്പാ’...
Mail This Article
ഞായറാഴ്ചകളിൽ പള്ളിയിൽ എത്തുമ്പോൾ, പപ്പയുടെ സ്മൃതിമണ്ഡപത്തിലെ ചിത്രത്തിൽ ഒന്നേകാൽ വയസ്സുള്ള ആൽവിൻ സാം ഏബ്രഹാം ഒന്നു തലോടും. പപ്പ എന്തിയേ എന്നു ചോദിച്ചാൽ വീട്ടിലെ സാമിന്റെ ചിത്രത്തിനു നേർക്കു കൈ ചൂണ്ടും. അതാണു പപ്പ എന്ന് മൂന്നേകാൽ വയസ്സുള്ള സഹോദരി എയ്ഞ്ചൽ പറയുമ്പോൾ കുഞ്ഞു മുഖത്തു പുഞ്ചിരി.
ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ സാം ഏബ്രഹാമിന്റെ മകനാണ് ആൽവിൻ. സാം വീരമൃത്യു വരിക്കുമ്പോൾ ഭാര്യ അനു 8 മാസം ഗർഭിണി ആയിരുന്നു. സാം ഏബ്രഹാമിന്റെ 41–ാം ചരമദിനമായ 2018 ഫെബ്രുവരി 28ന് ആണ് ആൽവിന്റെ ജനനം. പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതിമണ്ഡപത്തിൽ മെഴുകുതിരി കത്തിക്കാൻ അനുവും മക്കളും ഞായറാഴ്ചകളിൽ എത്തും. ഒരിക്കൽ പോലും അതാണു പപ്പായെന്നു പറഞ്ഞു കൊടുക്കാതെ, ആൽവിൻ ഫോട്ടോ കണ്ടപ്പോൾ പപ്പാ എന്നു വിളിച്ചെന്ന് സാമിന്റെ പിതാവ് ഏബ്രഹാം ജോൺ ഓർക്കുന്നു.
‘സാം അച്ചായൻ നഷ്ടമായതിന്റെ വേദന കുടുംബത്തിന് ഇപ്പോഴും മാറിയിട്ടില്ല. എന്തൊക്കെ ലഭിച്ചാലും പകരമാകില്ലല്ലോ?’ സഹകരണ വകുപ്പിൽ ക്ലാർക്ക് ആയ അനു പറഞ്ഞുനിർത്തുമ്പോൾ ചുറ്റും മൗനം.