അച്ഛനും അമ്മയും വഴക്ക്, മരിക്കാന്‍ അനുമതി തേടി മകന്റെ കത്ത്
Mail This Article
അച്ഛനും അമ്മയും വഴക്കിലാണെന്നും ആത്മഹത്യ ചെയ്യാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 15 വയസ്സുകാരന്റെ കത്ത്. ബിഹാറിലെ ഭഗൽപുര്‍ ജില്ലാ ഭരണകൂടമാണ് ഇങ്ങനെയാരു കത്തു കിട്ടിയ വിവരം പുറത്തു വിട്ടത്.
രണ്ടുമാസം മുന്‍പ് അയച്ച കത്ത് ജൂലൈ 16നാണ് രാഷ്ട്രപതി ഭവനിൽ ലഭിക്കുന്നത്. ഇതു പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി നടപടി ആവശ്യപ്പെട്ടു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെടാൻ ഭഗൽപുര്‍ ജില്ലാ ഭരണകൂടത്തിനു നിർദേശം നല്‍കുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനൊപ്പം ഇപ്പോൾ ജാർഖണ്ഡിലാണ് കുട്ടി താമസിക്കുന്നത്. ബിഹാറിലെ പാട്നയിൽ ഒരു ബാങ്കിലെ മാനേജരാണ് അമ്മ. ഭഗൽപുരിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതിനിടയിൽ സ്ഥലം മാറ്റം കിട്ടിയതോടെ അച്ഛന്‍ കുട്ടിയെയും കൊണ്ട് ജാർഖണ്ഡിലേക്ക് താമസം മാറി.
സ്വസ്ഥതയും സമാധാനവും ഇല്ലാത്തതിനാൽ പഠിക്കാനാവുന്നില്ല. ഇങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കാൻ ആഗ്രഹമില്ല. അതിനാൽ മരിക്കാൻ അനുവാദം തരണം എന്നാണ് കത്തിലെ ആവശ്യമെന്ന് ഉദ്യോഗസ്ഥർ ദേശീയ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
കുട്ടിയുടെ പിതാവ് കാൻസർ രോഗിയാണ്. അവിഹിത ബന്ധം ആരോപിച്ച് മാതാപിതാക്കൾ പരസ്പരം കേസു കൊടുത്തിട്ടുണ്ട്. നിയമപരമായി പ്രശ്നത്തിൽ ഇടപെടാനും കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്താനുമാണ് തീരുമാനമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.