കാന്‍സറിനെ തോൽപ്പിക്കാൻ നെറ്റിപ്പട്ടങ്ങൾ; ഇത് ശ്രീകലയുടെ പോരാട്ടം
Mail This Article
ഗജസൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ആഭരണമാണ് നെറ്റിപ്പട്ടങ്ങൾ. സ്വർണ നിറത്തിൽ, ലോഹങ്ങൾക്കൊപ്പം ആചാരങ്ങളും അനുഷ്ഠാനങ്ങളും വിളക്കി ചേർത്തു നിർമിക്കുന്ന നെറ്റിപ്പട്ടങ്ങൾ കൊമ്പന്റെ മസ്തകത്തിൽ ചേർന്നു കിടക്കുമ്പോൾ ആരുമൊന്നു നോക്കി നിന്നു പോകും.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ശ്രീകല നിർമിക്കുന്ന അലങ്കാര നെറ്റിപ്പട്ടങ്ങൾക്ക് സാധാരണയിലും തിളക്കം കൂടുതലാണ്. കാരണം അലങ്കാരത്തിനുമപ്പുറം ശ്രീകലയുടെ പോരാട്ടത്തിന്റെ പ്രതീകമാണ് അവ.
ഒൻപതു മാസം മുൻപാണ് ശ്രീകലയക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. ഇതോടെ ജന്മനാ തളർന്ന മകനു വേണ്ടി മാറ്റി വച്ച ആ ജീവിതം കൂടുതൽ ദുസ്സഹമായി. കീമോയും മരുന്നുകളുമെല്ലാം ചേർന്ന് ശ്രീകലയെ തളർത്തി. രണ്ടു മാസം മുൻപ് എഴുന്നേറ്റിരിക്കാൻ സാധിക്കുമെന്ന അവസ്ഥയിലെത്തി.
ഒരു രോഗിയായി, മനസ്സു തളർന്നിരിക്കാൻ ശ്രീകല തയാറായില്ല. വെറുതെയിരിക്കുമ്പോൾ അനാവശ്യമായ ചിന്തകൾ കീഴടക്കുന്നതായും അവർ തിരച്ചറിഞ്ഞു. ചെറുപ്പം മുതലേ അലങ്കാര വസ്തു നിർമാണത്തിലും ചുവർചിത്രകലയും താൽപര്യമുണ്ടായിരുന്നു. യൂട്യൂബിൽ നോക്കി നെറ്റിപ്പട്ടങ്ങൾ നിർമിക്കാൻ പഠിച്ചു. അതു നിർമിച്ചു വിറ്റാൽ തനിക്കും മകനും വേണ്ടി കഷ്ടപ്പെടുന്ന ഭർത്താവ് അനിലിനു സഹായമാകുമെന്നും ശ്രീകല മനസ്സിലാക്കി.
സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ അറിഞ്ഞെത്തി ചിലർ നെറ്റിപ്പട്ടങ്ങൾ വാങ്ങി. പൂർവ വിദ്യാർഥി സംഗമത്തിനെത്തിയ സഹപാഠികളും നെറ്റിപ്പട്ടം വിൽക്കാൻ ശ്രീകലയെ സഹായിച്ചു.
സൂക്ഷ്മതയും കൃത്യതയും വേണ്ട നെറ്റിപ്പട്ട നിർമാണം തനിക്ക് കൂടുതൽ കരുത്തേകുന്നതായി ശ്രീകല തിരിച്ചറിഞ്ഞു. ‘‘1.5, 2.5, 3, 5 അടി നീളങ്ങളിൽ നെറ്റിപ്പട്ടങ്ങള്‍ നിർമിക്കുന്നുണ്ട്. അഞ്ചടി നീളത്തിലുണ്ടാക്കാൻ 5 ദിവസം വേണ്ടി വരും. ഇങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ മനസ്സിന് ഒരു സമാധാനം ലഭിക്കും. എല്ലാത്തിനും ഭർത്താവിന്റെ പൂർണപിന്തുണയുണ്ട്’’– ശ്രീകല പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: 99619 22599