ഭക്ഷണവുമായി ഓടിയെത്തി അമ്മമാർ; ക്യാംപിലെ അനുഭവം പങ്കുവച്ച് കലക്ടർ എസ്.സുഹാസ്
Mail This Article
ദുരിതാശ്വാസ ക്യാംപുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോൾ തനിക്കു ലഭിച്ച സ്നേഹം നിറഞ്ഞ അനുഭവം പങ്കുവച്ച് എറണാകുളം ജില്ലാ കലക്ടർ സുഹാസ് ഐഎഎസ്. തങ്ങളുടെ വിഷമങ്ങൾക്കിടയിലും ഭക്ഷണം കഴിച്ചോ എന്നു ചോദിച്ച്, ഇല്ലെന്നറിഞ്ഞപ്പോള്‍ ഭക്ഷണവുമായി അമ്മമാർ ഓടിയെത്തി എന്ന് സുഹാസ് കുറിക്കുന്നു. ക്യാപിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ സ്നേഹമാണ് തന്റെ ഊർജമെന്നും കലക്ടർ പറയുന്നു.
സുഹാസിന്റെ കുറിപ്പ് വായിക്കാം;
ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം .
ഏകദേശം മൂന്നു മണിയോടെയാണ് ക്യാംപിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗൺഷിപ്പ് സ്കൂളിൽ എത്തിയത്. വില്ലജ് ഓഫിസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നകുന്നതെന്നു മനസിലാക്കി.
ക്യാംപിലുള്ളവരോട് സംസാരിക്കുവാനും സൗകര്യങ്ങളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോഴാണ്, ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത്, ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി, ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം. ഈ സ്നേഹം നിങ്ങളോടു പങ്കുവച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.
മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.