വജ്രമോതിരത്തിനുള്ളിൽ കാരറ്റ്, വിവാഹാഭ്യർഥനയ്ക്ക് കർഷകൻ കാത്തിരുന്നത് മാസങ്ങള്‍
Mail This Article
വജ്രമോതിരത്തിനുള്ളില്‍ കാരറ്റ് വളർത്തി വിവാഹാഭ്യര്‍ഥന നടത്തി കർഷകൻ. കനേഡിയൻ സ്വദേശിയായ ജോൺ നെവലാണ് വ്യത്യസ്തമായ വിവാഹാഭ്യർഥനയ്ക്കു പിന്നിൽ. കാമുകിയായ ഡാനിയേലയ്ക്കാണ് നെവൽ ‘കാരറ്റ് മോതിരം’ സമ്മാനിച്ചത്.
വിളവെടുക്കാനായി തോട്ടത്തിലെത്തിയപ്പോൾ ബക്കറ്റിലുള്ള കാരറ്റ് പറിക്കാൻ ഡാനിയേലയോട് നെവൽ ആവശ്യപ്പെടുകയായിരുന്നു. കാരറ്റ് പറിച്ചതും നെവൽ മുട്ടുകുത്തി നിന്ന് വിവാഹാഭ്യർഥന നടത്തി. വിവാഹത്തിന് സമ്മതം അറിയിച്ച ഡാനിയേല പിന്നീടാണ് മോതിരത്തിന് ഉള്ളിലാണ് കാരറ്റ് ഇരിക്കുന്നതെന്നു മനസ്സിലാക്കിയത്.
വർഷങ്ങൾക്കു മുൻപ് കാണാതായ വിവാഹമോതിരം തോട്ടത്തിലെ കാരറ്റ് ചെടികൾക്കിടയിൽ നിന്ന് ഒരു സ്ത്രീക്കു തിരിച്ചു കിട്ടിയ വാർത്ത കേട്ടപ്പോഴാണ് നെവലിന് ഇങ്ങനെയൊരു ആശയം തോന്നിയത്. കർഷകനായതുകൊണ്ട് വിവാഹാഭ്യർഥന പ്രകൃതിയോടു ചേർന്നു നിൽക്കുന്ന രീതിയിലാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
ഒരു ബക്കറ്റിൽ മണ്ണു നിറച്ചശേഷം മോതിരം അതിന്റെ മധ്യഭാഗത്തായി കുഴിച്ചിട്ടു. അതിനുശേഷം ഒരു പെൻസിൽ ഉപയോഗിച്ച് കുഴിയെടുത്ത് കാരറ്റ് നട്ട്, അത് മോതിരത്തിനുള്ളിലൂടെ വളരുമെന്ന് ഉറപ്പാക്കി. ഈ പരീക്ഷണം വിജയിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എങ്കിലും 90 ദിവസത്തിനുശേഷം ഡാനിയേലയ്ക്കും രണ്ടു മക്കൾക്കുമൊപ്പം നെവൽ വിളവെടുപ്പിനിറങ്ങി. വിചാരിച്ചതു പോലെ ‘കാരറ്റ് മോതിരം’ ഡാനിയേലയുടെ ഹൃദയം കവര്‍ന്നു.
‘ഞാൻ നിന്നെ പ്രണയിക്കുന്നു. എന്നെ വിവാഹം കഴിക്കാമോ’ എന്നു താൻ ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു കൊണ്ടാണ് ഡാനിയേല മറുപടി നൽകിയതെന്ന് നെവൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരുപാട് വൈകിയെങ്കിലും പെട്ടെന്നാണ് ഇനി വിവാഹമാകാം എന്ന ചിന്ത ഉണ്ടായത്. മക്കളെ സാക്ഷിയാക്കി പരമ്പരാഗത രീതിയിൽ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് നെവൽ പറയുന്നത്.