‘ഭൂമി കീഴ്മേൽ മറിഞ്ഞാലും കൈകളിൽ പെങ്ങളുണ്ടാകും, എന്റെ പ്രാണനാണ്’
Mail This Article
അരയ്ക്കു താഴെ തളർന്ന നിലയിലാണ് മീനു ജനിച്ചത്. പരീക്ഷണങ്ങൾ അതുകൊണ്ടും തീർന്നില്ല. ഹൃദയവാൽവിനു തകരാര്‍, കേൾവി ശക്തിയില്ല, മുതുകിൽ മുഴ..... ജീവിതം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടി വരും. പക്ഷേ, ദൈവം അവൾക്കൊരു ഏട്ടനെ കൊടുത്തു. മനു എന്ന ഹരിപ്രസാദ്.
മീനുവിനെ ഹരി എടുത്തു നടക്കാൻ തുടങ്ങിയിട്ട് 28 വർഷങ്ങളായി. ഹരിയുടെ വിവാഹനിശ്ചയദിനത്തിലും അതിനു മാറ്റമുണ്ടായില്ല. ആ വിഡിയോ കണ്ട് സോഷ്യൽ ലോകത്തിന്റെ മനസ്സു നിറഞ്ഞു. അതെ, വിവാഹ നിശ്ചയമല്ല ഇനി ഭൂമി കീഴ്മേൽ മറിഞ്ഞാലും പെങ്ങളൂട്ടിയെ നെഞ്ചോടു ചേർത്ത് ഹരി ഉണ്ടാകും. ചേട്ടൻ മാത്രമല്ല അച്ഛൻ കൂടിയാണ് അവൾക്ക് അവൻ.
തനിക്കും മുമ്പ് സഹോദരിയുടെ വിവാഹം സ്വപ്നം കണ്ടിരുന്നു ഹരി. പക്ഷേ, പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റൊരാളുടെ സഹായം വേണ്ട പെങ്ങളെ 28 വർഷമായി ഒരു കൊച്ചുകുട്ടിയെ പോലെ പരിചരിക്കുകയാണ് ഹരിയും അമ്മയും. അവളുടെ കയ്യും കാലുമെല്ലാം ഏട്ടനാണ്. അവളെ എടുത്തുകൊണ്ടു നടക്കുമ്പോൾ സഹതാപത്തോടെ തേടി വരുന്ന കണ്ണുകളോട് ഹരിക്ക് പുച്ഛമാണ്. കാരണം ചോദിച്ചാൽ ‘അവൾ ഭാരമല്ല, പ്രാണനാണ്’ എന്ന് ഹരി പറയും.
തിരുവനന്തപുരം സ്വദേശിയായ ഹരി ഡ്രൈവറാണ്. പട്ടം വാർഡ് കൗൺസിലർ രമ്യ രമേശനാണ് ഹരിയുടെ പ്രതിശ്രുത വധു.
സ്വപ്നങ്ങളും ഭാവി പ്രതീക്ഷയും പങ്കുവച്ച് ഹരി വനിത ഓൺലൈനു നൽകിയ അഭിമുഖം വായിക്കാം