അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഇന്ന് താരങ്ങള്‍ കാത്തിരിക്കുന്ന ഡിസൈനർ ; ഇത് സബ്യസാചിയുടെ ജീവിതം
Mail This Article
ഇന്ത്യൻ ഡിസൈനർമാരില്‍ അതികാനയനാണ് സബ്യസാചി മുഖർജി. സബ്യസാചി വസ്ത്രത്തിൽ വധുവാകാൻ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. വിരാട് കോലി – അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര–നിക് ജൊനാസ്, ദീപിക പദുകോൺ–രൺവീർ സിങ് എന്നീ താരജോഡികൾ വിവാഹത്തിന് സബ്യസാചി വസ്ത്രത്തിലാണ് തിളങ്ങിയത്. അംബാനി കുടുംബത്തിലെ വിവാഹങ്ങളിലും സബ്യസാചി സാന്നിധ്യമുണ്ടായിരുന്നു.
സെൻസേഷനൽ ഡിസൈനുകൾ എന്ന വിശേഷണം സബ്യസാചിയുടെ വസ്ത്രങ്ങൾക്ക് ഉണ്ടെങ്കിലും ജീവിതത്തില്‍ വളരെ നിശബ്ദനും ഏകനുമായ വ്യക്തിയാണ് സ്ബ്യസാചി. മാധ്യമങ്ങളുമായി അധികം കൂടിക്കാഴ്ചകളില്ല, കലക്‌ഷനുകൾ അവതരിപ്പിക്കാനല്ലാതെ പൊതുവേദികളില്‍ വരാൻ ഇഷ്ടപ്പെടുന്നുമില്ല സബ്യസാചി. വിഷാദരോഗത്തിന് അടിമപ്പെട്ട് ഒരിക്കല്‍ താന്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സബ്യസാചി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സബ്യസാചി വിഷാദരോഗം വേട്ടയാടിയ നാളുകളെ ഓർത്തെടുത്തത്.
17 വയസ്സുള്ളപ്പോഴായിരുന്നു സബ്യസാചിയുടെ ആത്മഹത്യാശ്രമം. ജീവിതം കൊണ്ട് എന്ത് പ്രയോജനമെന്ന് അറിയാത്ത അവസ്ഥ. മുന്നോട്ടു പോകാന്‍ ഒന്നുമില്ല എന്ന തോന്നൽ. ഇതെല്ലാം ചേർന്നപ്പോൾ സബ്യസാചി ആത്മഹത്യയ്ക്കു ശ്രമിച്ചു. ‘‘പക്ഷേ ആ ശ്രമം പരാജയപ്പെട്ടു. പാതിബോധവുമായി കിടക്കുന്ന എന്റെ മുഖത്ത് അമ്മ അടിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്.’’ –സബ്യസാചി ആ ദിവസത്തെ ഓർത്തെടുത്തു.
വിഷാദം ജീവിതത്തിൽ തനിക്കൂ കൂടുതല്‍ വ്യക്തത വരുത്താൻ സഹായിച്ചു എന്ന് സബ്യസാചി പറയുന്നു. ‘‘ ഞാന്‍ മാത്രമമെന്താണ് ഇങ്ങനെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നത് എന്ന തോന്നലായിരിക്കും വിഷാദത്തിലകപ്പെട്ട ഒരാളുടെ ചിന്ത എന്നു തോന്നുന്നു. പക്ഷേ, നമ്മളെപ്പോലെ പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ അത് വളരെ സ്വാഭാവികമാണെന്ന് മനസ്സിലാകും. കാരണം അതാണ് എനിക്കും സംഭവിച്ചത്. ഒരിക്കലെങ്കിലും വിഷാദരോഗം അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല.’’
‘‘ഇപ്പോഴും ചിലപ്പോൾ മടുപ്പ് തോന്നും. വിഷാദമല്ല, വെറും മടുപ്പാണത്. അപ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും. ചിലപ്പോൾ ഉറങ്ങും. അതുമതിയാകും മടുപ്പിൽ നിന്ന് ഉണരാൻ’’– സബ്യസാചി തന്റെ സൂത്രങ്ങൾ വെളിപ്പെടുത്തി. ഇന്നു മാനസികാരോഗ്യം സംബന്ധിച്ച നിരവധി ചർച്ചകൾ നടക്കുന്നുണ്ടെന്നും അത് വളരെ നല്ലതാണെന്നും സബ്യസാചി പറയുന്നു. വിഷാദത്തിലൂടെ കടന്നു പോകുന്ന ആർക്കെങ്കിലും ഊർജം ലഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വെളിപ്പെടുത്തുന്നതെന്നും സബ്യസാചി വ്യക്തമാക്കി.
English Summary : Sabyasachi Mukherjee opens up about depression, failed suicide attempt