വിനോദം പകരാനെത്തി ലോക്ഡൗണിലായ ജീവിതങ്ങൾ ; വിഡിയോ
Mail This Article
ഉത്സവ സീസണാണ് കടന്നു പോകുന്നത്. സീസണിലെ മാത്രം വരുമാനം കൊണ്ട് ജീവിക്കുന്ന പെർഫോമിങ് ആർട്ടിസ്റ്റുകൾ വല്ലാത്ത പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് നാടക, അമ്യൂസ്മെന്റ് കലാകാരന്മാർ. ചേർത്തല പാണാവള്ളിയിൽ ഓടമ്പള്ളി യുപി സ്കൂളിൽ ഒരു മാസത്തലേറെയായി അന്യസംസ്ഥാനക്കാരുൾപ്പടെ 23 കലാകാരന്മാരെയാണ് താമസിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർക്ക് വിനോദം പകരാനെത്തിയതാണിവർ, ഒപ്പം ജീവിത മാർഗം കണ്ടെത്താമെന്ന പ്രതീക്ഷയും.
പാണാവള്ളി അംബിക വിലാസം അരയങ്കാവ് ദേവീ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് മരണക്കിണർ ഉൾപ്പെടെയുള്ള അമ്യൂസ്മെന്റ് പരിപാടികൾ അവതരിപ്പിക്കാൻ കൊല്ലത്തു നിന്നെത്തിയ ഷാ അമ്യൂസ്മെന്റ് സംഘം പരിപാടി അവതരിപ്പിച്ച് തുടങ്ങി ആദ്യ ദിനം തന്നെ ലോക്ഡൗണായി. മാർച്ച് 23 മുതൽ താമസം ഓടമ്പള്ളി സ്കൂളിലും. മരണക്കിണറിൽ കാറും ബൈക്കും ഓടിക്കുന്ന അഭ്യാസികൾ തൊട്ട് ഉത്സവപ്പറമ്പിൽ വളയും മാലയും കച്ചവടത്തിനെത്തിയവർ വരെയുണ്ട് സംഘത്തിലുണ്ട്.
അസം, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ബീഹാർ, ഒഡിഷ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. പഞ്ചായത്തിന്റെയും താലൂക്ക് അധികൃതരുടെയും ഇടപെടൽ കൊണ്ട് സപ്ലെയ്കോയിൽ നിന്നും ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നുണ്ട്. പച്ചക്കറികളും മറ്റും ഇവർ വാങ്ങി പാചകം ചെയ്താണ് കഴിക്കുന്നത്. ഇവർക്കായി ഭക്ഷണ സാധനങ്ങൾ നൽകാനായി സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
പലർക്കും നാട്ടിൽ പോകാനാകാത്ത വിഷമം. മരണക്കിണറിൽ കാറോടിക്കുന്ന കൊൽത്തക്ക ഹൗറ സ്വദേശിയായ അസ്കറിനൊപ്പം ഭാര്യയും 2 വയസുകാരൻ മകൻ സോഹനുമുണ്ട്. മരണക്കിണർ ഉൾപ്പെടെയുള്ള റൈഡുകൾ പൊളിച്ച് ഇറക്കാൻ പോലും സമയം കിട്ടിയില്ല. വിമാനവും കാറും ട്രെയിനുമൊക്കെ അനാഥമായി കിടക്കുന്നു.
ആശങ്കയുടെയും നിസാഹയതയുടേയും കാര്‍മേഘം മാറി, പ്രതീക്ഷയുടെ ദിവസങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോക്ഡൗണിലായ ഈ ജീവിതങ്ങൾ.