ADVERTISEMENT

ഇന്ന് പോപ്പിയുടെ ഒന്നാം പിറന്നാൾ ആണ്. പോപ്പി ആരാണെന്നല്ലേ, ലാസ് ആപ്‌സോ ഇനത്തിൽപ്പെട്ട മിടുക്കിയായ ഒരു പട്ടിക്കുട്ടിയാണ്. എന്താണ് പോപ്പിയോടുടെ പിറന്നാളിന് ഇത്ര പ്രത്യേകതയെന്നല്ലേ. ഈ പിറന്നാൾ പോപ്പിയുടെ തിരിച്ചുവരവാണ്, ഒരു പുനർജന്മമാണ്. ചെന്നൈയിലെ ഉടമകൾ പോപ്പിയുടെ പുനർജന്മത്തിലെ ഒന്നാം പിറന്നാൾ പോപ്പി ആഘോഷിക്കാൻ, വേദന നിറഞ്ഞ ഒരു ഭൂതകാലം പുറകിലുണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വിലകൂടിയ നായ്ക്കളെ വാങ്ങി വളർത്തുന്നവർ അറിഞ്ഞിരിക്കണം പോപ്പിയുടെ കഥ......

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് മൃഗസംരക്ഷണ പ്രവർത്തകയും കോട്ടയം സ്വദേശിനിയുമായ ശ്വേത നായർക്ക് സുഹൃത്തിന്റെ ഫോൺ കോൾ വരുന്നത്. ‘ചങ്ങനാശേരിയിലെ ഒരു വീട്ടിൽ പട്ടിക്കുട്ടിയെ ദയാവധം ചെയ്യുന്നതിനായി ഇട്ടിരിക്കുന്നു. എന്തെങ്കിലും ചെയ്യാൻ പറ്റുമോ’ എന്നായിരുന്നു സുഹൃത്തിന്റെ ചോദ്യം. അടുത്ത ദിവസം തന്നെ ശ്വേത സുഹൃത്തിനൊപ്പം ആ വീട്ടിലെത്തി.

അവിടെയെത്തിയപ്പോഴാണു കാര്യങ്ങൾ വ്യക്തമാകുന്നത്. മറ്റുള്ളവരെ കാണിക്കാനായിരുന്നു ആ വലിയ വീട്ടിൽ ഒരു പട്ടിക്കുട്ടിയെ വാങ്ങിയത്. എന്നാൽ അതിനെ പരിചരിക്കാനോ, മരുന്നു നൽകാനോ അവിടെ ആർക്കും സമയം ഉണ്ടായിരുന്നില്ല. വലിയ പറമ്പിന്റെ മൂലയില്‍ ഒരു കൂട്. ഭക്ഷണം നൽകുമെന്നതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ചിലപ്പോഴതിന്റെ ശരീരത്തിലേക്ക് കൂടിനു വെളിയിൽ നിന്നു വെള്ളമടിപ്പിക്കും എന്നതൊഴിച്ചാൽ കുളിപ്പിക്കലില്ല, കൂട് വൃത്തിയാക്കലില്ല. അതോടെ അതിന് ഫംഗൽ ഇൻഫെക്ഷന്‍ വന്നു. കഷ്ടി ഒരു വയസ്സു മാത്രം പ്രായമുള്ളപ്പോൾ അതിന്റെ രോമമെല്ലാം കൊഴിഞ്ഞു പോയി.

POPPY-PUPPY-2

നന്നായി ഒന്നു കുളിപ്പിക്കുകയും മരുന്നു നൽകുകയും ചെയ്താൽ മാറുന്ന അസുഖമാണിത്. എന്നാൽ അതിനൊന്നും ശ്രമിക്കാതെ അതിനെ കൊല്ലാൻ അവർ തീരുമാനിക്കുകയായിരുന്നു എന്നു ശ്വേത പറയുന്നു. അങ്ങനെ ദയാവധം ചെയ്യുന്നതിനു വേണ്ടി ആളെ തിരക്കുന്നതിനിടയിലാണ് ശ്വേത വിവരം അറിയുന്നത്. 

POPPY-PUPPY-5

അവിടെ നിന്നും ആ പട്ടിക്കുട്ടിയെ ശ്വേത രക്ഷപ്പെടുത്തി. ശ്വേതയും ഭർത്താവ് ബിജിലും അതിന്റെ സംരക്ഷണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് പോപ്പി എന്ന പേരും നൽകി. പോപ്പിക്ക് മികച്ച ചികിത്സ ആവശ്യമായിരുന്നു. ആ ഉത്തരവാദിത്തം ഡോ.സോണിക ഏറ്റെടുത്തു. എറണാകുളത്തുള്ള തന്റെ വീട്ടിൽ നിർത്തിയാണു സോണിക പോപ്പിക്ക് ആവശ്യമായ ചികിത്സ നൽകിയത്. മികച്ച ഭക്ഷണവും മരുന്നുകളും ലഭിച്ചതോടെ പോപ്പി ഉഷാറായി. രണ്ടു മാസം കൊണ്ടു ദേഹത്ത് പതുപതുത്ത വെളുത്ത രോമങ്ങൾ മുളച്ചു. പോപ്പി അങ്ങനെ സുന്ദരിയായി മാറി. 

POPPY-PUPPY-3

ആരോഗ്യവതിയായതോടെ പോപ്പിക്കു വേണ്ടി ശ്വേതയും സോണികയും പുതിയൊരു വീടും സ്നേഹിക്കാൻ അറിയുന്ന ഉടമസ്ഥരെയും തേടിയിറങ്ങി. അതിനിടയിലാണ് സോണികയുടെ ബന്ധുവും മൃഗസ്നേഹിയുമായ സൂര്യ പോപ്പിയെ കുറിച്ച് അറിയുന്നത്. ഒരുപാട് വേദനകൾ അനുഭവിച്ച ആ പാവം ജീവിക്ക് നല്ലൊരു ജീവിതം നൽകാൻ സൂര്യ സന്നദ്ധത അറിയിച്ചു. അങ്ങനെ പോപ്പി ചെന്നൈയിലേക്ക്. കഴിഞ്ഞ ജൂൺ നാണ് പോപ്പി സൂര്യയുടെ കുടുംബത്തിന്റെ ഭാഗമായത്. ഈ വർഷം ജൂൺ 6ന് സൂര്യയും കുടുംബവും പോപ്പിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. 

POPPY-PUPPY-4

പോപ്പിയിപ്പോൾ ഇവിടെ ഡബിള്‍ ഹാപ്പിയാണ്. കുസൃതിയും കളികളുമൊക്കെയായി വീട്ടിലുള്ളവരുടെ അരുമ. തന്നെക്കാൾ വലിയ ലാബ്രഡോർ നായ്ക്കളെ പോലും പോപ്പി വിരട്ടി നിർത്തുമെന്ന് ശ്വേത പറയുന്നു.

English Summary : Story of a puppy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com