ADVERTISEMENT

മിസ്റ്റർ യൂണിവേഴ്സ് നേട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്തരേശ് നടേശൻ തന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെയാണ് ഈ ലോക്ഡൗണിൽ കടന്നുപോയത്. ഉസ്ബക്കിസ്ഥാൻ സ്വദേശിനി നസീബ നർഷ്യേയുമായുള്ള ചിത്തരേശിന്റെ ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വച്ച് നടന്നു. നാലു വർഷങ്ങൾക്കു മുമ്പ് ഉസ്ബക്കിസ്ഥാനിൽവച്ച് ഇരുവരും വിവാഹിതരായിരുന്നു. ഇന്ത്യയിലെത്തിയശേഷം പരമ്പരാഗത രീതിയിൽ വിവാഹിതരാകണമെന്നു തീരുമാനിച്ചിരുന്നെങ്കിലും ചാംപ്യൻഷിപ്പുകളും പരിശീലനവുമൊക്കെ കാരണം നീണ്ടു പോയി. ഒടുവിൽ ആ ഈ കോവിഡ് കാലത്ത് തങ്ങളുടെ ആഗ്രഹം ചിത്തരേശും നസീബയും സാധ്യമാക്കി. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചിത്തരേശ് മനസ്സുതുറക്കുന്നു.

ഡാന്‍സ് ക്ലാസിലെ സൗഹൃദം

നസീബയെ ആദ്യമായി കാണുന്നത് ഡൽഹിയിൽ വച്ചാണ്. അവിടെ ഞാൻ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്തിരുന്ന കാലം. ഫിറ്റ്നസിന്റെ ഭാഗമായി നൃത്തം അഭ്യസിക്കാൻ ചേർന്നിരുന്നു. ആ ഡാൻസ് ക്ലാസിൽ നസീബയുമുണ്ടായിരുന്നു. ആ പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

പ്രണയം പറഞ്ഞത് ഞാൻ

സുഹൃത്തുക്കൾ എന്ന നിലയിലാണ് അടുത്തതെങ്കിലും പരസ്പരം നൽകിയ പിന്തുണ മാനസികമായി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ജീവിതത്തിൽ തുടർന്നുള്ള കാലവും ഈ കൂട്ട് നിലനിൽക്കണം എന്നു തോന്നിയതോടെ ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഞാനാണ് നസീബയോട് എന്റെ പ്രണയം തുറന്നു പറഞ്ഞത്. അവൾക്കും സമ്മതമായിരുന്നു. അതോടെ ഒരു ഇന്ത്യൻ-ഉസ്ബക്കിസ്ഥാൻ പ്രണയം ആരംഭിച്ചു.

chitharesh-naseeba-wedding-2

രണ്ട് രാജ്യങ്ങൾ, രണ്ട് സംസ്കാരങ്ങൾ

ഞങ്ങൾ രണ്ടു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണ്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും ജീവിതരീകള്‍ ഉള്ളവരുമാണ്. എന്നാൽ ഇവയൊന്നും തന്നെ ഞങ്ങളുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. കാര്യങ്ങൾ തുറന്നു സംസാരിക്കുകയും ജീവിതരീതികൾ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്താണ് ഞങ്ങൾ മുന്നോട്ട് പോയത്. അതിനാൽ തന്നെ പ്രണയവിവരം ഞങ്ങളുടെ വീട്ടുകാർ അറിഞ്ഞപ്പോൾ പ്രത്യേക എതിർപ്പുകൾ ഒന്നുമുണ്ടായില്ല. പരസ്പരം മനസിലാക്കാൻ കഴിയുന്നവർ ഒന്നാകട്ടെ എന്ന തീരുമാനമായിരുന്നു എല്ലാവർക്കും.

ഉസ്ബക്കിസ്ഥാനിലെ വിവാഹം

പ്രണയം തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴേക്കും വീട്ടുകാർ കാര്യം അറിഞ്ഞു. വീട്ടിൽ അച്ഛനമ്മമാരും അനുജത്തിമാരുമാണുള്ളത്. അവർക്ക് എതിർപ്പുകൾ ഇല്ലാതിരുന്നതിനാൽ ഉടനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് ഞങ്ങൾ എത്തുകയായിരുന്നു. അങ്ങനെ നാലു വർഷങ്ങൾക്ക് മുൻപ് ഉസ്ബക്കിസ്ഥാനിൽ വച്ച് നസീബയുടെ കുടുംബത്തിന്റെ രീതിയിൽ വിവാഹം നടന്നു. തുടർന്ന് ഡൽഹിയിലെത്തി വിവാഹം റജിസ്റ്റർ ചെയ്തു.

കേരളത്തിൽ വന്നു കുടുംബാംഗങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തി പരമ്പരാഗതമായ രീതിയിൽ വിവാഹം കഴിക്കാനുള്ള ആഗ്രഹം അന്നു മുതലേ മനസ്സിലുണ്ടായിരുന്നു. എന്നാൽ ചാംപ്യൻഷിപ്പുകളും അതിന്റെ ഭാഗമായുള്ള പരിശീലനവും തുടങ്ങിയതോടെ ആഗ്രഹം നീണ്ടുപോയി. ഒടുവിൽ ഈ ലോക്ഡൗൺ കാലത്താണ് ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടത്. 

ലോക്ഡൗൺ വിവാഹം

കേരളത്തിൽവച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം സഫലമാകാൻ നാലു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നോ, പരിമിതമായ ആളുകളുമായി നടത്തേണ്ടി വരുമെന്നോ കരുതിയിരുന്നില്ല. എല്ലാവരേയും വിളിച്ച് ആഘോഷപൂർവം നടത്താനാണ് ആഗ്രഹിച്ചത്. എന്നാൽ ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ അങ്ങനെയൊന്നും ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല. ഇങ്ങനെ വിവാഹം നടത്തനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

chitharesh-naseeba-wedding-4

അമ്മയുടെ പൊന്നുമോൾ

നസീബയുമായി ഇടപെടുമ്പോൾ വീട്ടുകാർക്ക് ഭാഷാപ്രശ്നങ്ങൾ ഇല്ലേ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്റെ അനിയത്തിമാർക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവ അറിയാവുന്നതിനാൽ അത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. പിന്നെ അച്ഛനും അമ്മയ്ക്കും തുടക്കത്തിൽ ഭാഷ ഒരു പ്രശ്നമായിരുന്നു. എന്നാൽ ഭാഷയ്ക്കും അപ്പുറമാണ് അമ്മ നസീബയ്ക്ക് നൽകുന്ന സ്നേഹം. നസീബ മലയാളം പഠിച്ച് വരുന്നുണ്ട്. ഇപ്പോൾ പറഞ്ഞാൽ മനസിലാകും.

കേരളത്തിൽ താമസമാക്കണം

ഭാവിയിൽ കേരളത്തിൽ തന്നെ സെറ്റിൽ ആകണം എന്നാണ് ആഗ്രഹിക്കുന്നത്. വീടിന്റെ പണി വടുതലയിൽ പുരോഗമിച്ചു വരികയാണ്. അത് പൂർത്തിയാകുമ്പോഴേക്കും സർക്കാർ ജോലിയുടെ കാര്യത്തിലും തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ നസീബയുമൊത്ത് കേരളത്തിൽ സ്ഥിര താമസമാക്കാനാണ് ആഗ്രഹം. 

English Summary : Mister Universe Chitharesh Nadesan Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com